488. രസജ്ഞഃ – സാഹിത്യം തുടങ്ങിയ കലകളുടെ നേര്‍ക്ക് സഹൃദയരെ ആകര്‍ഷിക്കുന്ന ശൃംഗാരാദി രസങ്ങളെ അറിയുന്ന ഭഗവാന് രസജ്ഞനാണ്. ഓരോ വ്യക്തിയുടെയും മാനസംഘടനയ്ക്കു ചേര്‍ന്ന രസങ്ങളുടെ നേര്‍ക്ക് അവരെ ആകര്‍ഷിച്ച് ജീവിതക്ലേശങ്ങളില്‍ നിന്ന് അല്പനേരത്തേയ്ക്കെങ്കിലും മോചനവും ബ്രഹ്മാനന്ദ സഹോദരമായ ആനന്ദവും ആസ്വാദിക്കാന്‍ പ്രേരിപ്പിക്കുന്നതിനാലും ഭഗവാന് രസജ്ഞനാണ്.
ഔഷധങ്ങളുടെ രോഗനാശകമായ വീര്യത്തെ ആയുര്‍വേദം രസം എന്നുപറയാറുണ്ട്. ധന്വന്തരിയായി രൂപം ധരിച്ച് ഓരോ ഔഷധയോഗത്തിന്റെയും വീര്യപാകങ്ങളും രസവും വിവേചിച്ചുപദേശിച്ചതിനാലും ഭഗവാനെ രസജ്ഞനായി സ്തുതിക്കുന്നു. ഇരുമ്പിനെ സ്വര്ണമാക്കുകപോലെയുള്ള രസവാദപദ്ധതികള്ക്കു രൂപം കൊടുത്തതിനാലും ഭഗവാന് രസജ്ഞനാണ്.
489. ദിപുകര്ശനഃ – ശത്രുക്കളെ അമര്‍ച്ച ചെയ്യുന്നവന്. കര്ശനഃ എന്ന പദത്തിന് അഗ്നി എന്നും അര്‍ത്ഥമുള്ളതുകൊണ്ട് ശത്രുക്കളെ എരിച്ചുകളയുന്നവന്, നിശ്ശേഷം ഉണ്ടാകാനിടയില്ല. ലോകോപദ്രവികളും അധര്മ്മികളുമായവരെ ഭഗവാന്റെ ശത്രുക്കളായി കരുതാം. സ്വന്തം സന്താനങ്ങളാണെങ്കിലും അവരെ നശിപ്പിക്കേണ്ടിവരും.
ഈ നാമത്തെ ഉപാസകപക്ഷത്തുനിന്നു വ്യാഖ്യാനിക്കുന്നതു മെച്ചം. തന്റെ ഭക്തരെ ആക്രമിക്കുന്ന ശത്രുക്കളെ നശിപ്പിക്കുന്നവന് എന്നു വ്യാഖ്യാനിക്കാം. ഭക്തരെ ആക്രമിക്കുന്നത് പുറത്തുള്ള ശത്രുക്കളായാലും ഭക്തരുടെ ഉള്ളില്‍ത്തന്നെയുള്ള കാമക്രോധാദികളായ ശത്രുക്കളായാലും ഭഗവാന് അവയെ നശിപ്പിക്കും. ശത്രുക്കളില്‍നിന്നു രക്ഷിക്കാന്‍ രിപു കര്‍ശനനായ ഗുരുവായൂരപ്പനോട് അപേക്ഷിക്കുകയേ വേണ്ടൂ.
490. ലക്ഷ്യംഃ – ലക്ഷ്യമാക്കപ്പെടേണ്ടവന്. ജീവിതം ഒരു യാത്രയാണ്. എല്ലാ യാത്രയ്ക്കും ലക്ഷ്യസ്ഥാനം ഉണ്ടായിരിക്കും. പലര്‍ക്കും തങ്ങള്‍ക്ക് എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനത്തെക്കുറിച്ച് വ്യക്തമായ ബോധം ഉണ്ടായില്ലെന്നുവരാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: