പത്തനംതിട്ട: ആറന്മുള വിമാനത്താവളനിര്‍മാണ പദ്ധതിയില്‍ അടിമുടി ക്രമക്കേടും വീഴ്ചകളും കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ കണ്ടെത്തിയ സാഹചര്യത്തില്‍ ശുപാര്‍ശകള്‍ അംഗീകരിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പദ്ധതിക്കുവേണ്ടി 2004 ല്‍ മണ്ണിട്ടുനികത്തിയതുമുതല് 9 വര്‍ഷക്കാലം നടന്നിട്ടുള്ള അഴിമതി, വെട്ടിപ്പ്, കെടുകാര്യസ്ഥത, പാകപ്പിഴകള്‍ തുടങ്ങി ധാരാളം കുറ്റകൃത്യങ്ങള്‍ സിഎജി 16 പേജുകളിലായി വിശദീകരിച്ചിട്ടുണ്ട്. നിരവധി ആളുകളെ നേരില്‍ കണ്ടും രേഖകള്‍ പരിശോധിച്ചും തയ്യാറാക്കിയ റിപ്പോര്‍ട്ടായതിനാല്‍ ശുപാര്‍ശകള്‍ അംഗീകരിച്ച് ശക്തമായ മേല്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. സിഎജി ചൂണ്ടിക്കാണിച്ചിട്ടുള്ള പല കുറ്റകൃത്യങ്ങളും ക്രിമിനല്‍ സ്വഭാവമുള്ളതിനാല്‍ സര്‍ക്കാര്‍ സ്വമേധയാ കുറ്റവാളികള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കണം.
കേരള മുഖ്യമന്ത്രിയും എംപിയും എംഎല്‍എയും നാളിതുവരെ ആറന്മുള എയര്‍പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നുവെന്ന് ഏറ്റവും അവസാനമായി സിഎജി റിപ്പോര്‍ട്ടിലൂടെ നിസംശയം വ്യക്തമായിക്കഴിഞ്ഞു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയെക്കൊണ്ട് നിയമവിരുദ്ധമായ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തിച്ചതുവഴി രാഷ്ട്രപതിഭവന്റെ വിശ്വാസ്യതയും പവിത്രതയും നഷ്ടപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വിമാനത്താവള പദ്ധതിമൂലം ഉണ്ടായിട്ടുള്ളത്. 13 നിയമങ്ങള്‍ ലംഘിച്ചും കള്ളരേഖകള്‍ ഹാജരാക്കിയും അവിഹിതമാര്‍ഗങ്ങളിലൂടെ സര്‍ക്കാരിന്റെ അനുമതികള്‍ കമ്പനി ഓരോന്നായി കൈക്കലാക്കി. ഇതിന്റെ പങ്കുപറ്റിയ ഉദ്യോഗസ്ഥരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും രക്ഷപെടാന്‍ അനുവദിച്ചുകൂടാ. സത്യസന്ധവും കര്‍ശനവുമായ അന്വേഷണം നടത്തുന്നപക്ഷം ഇത്ര വലിയൊരു കുംഭകോണം മറ്റൊരുകാലത്തും നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുമെന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഭൂപരിധി നിയമലംഘനത്തിലൂടെ നൂറുകണക്കിന് ഭൂരഹിതര്‍ക്ക് കിട്ടേണ്ട ഭൂമി സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. നെല്‍വയല്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ നികത്തി. മണ്ണെടുത്തുനീക്കാനും 19 ലക്ഷം രൂപ പിഴയടയ്ക്കാനും ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 60 ഏക്കര്‍ പുറമ്പോക്ക് ഭൂമി കമ്പനി കയ്യേറി സ്വന്തമാക്കി. ഭൂമിയുടെ സ്വഭാവവും അതിരും ക്രയവിക്രയരേഖയില് തിരുത്തി.
നടപടി സ്വീകരിക്കേണ്ട ഗതാഗതവകുപ്പിനെ നോക്കുകുത്തിയാക്കി. ക്രമക്കേട് ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി എടുത്തു. ഭൂമി സ്വന്തമായില്ലാത്ത കമ്പനിക്ക് അനുമതി നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ പദ്ധതിയെക്കുറിച്ച് അന്വേഷിക്കണമെന്നും പഠനം നടത്തണമെന്നുമുള്ള സിഎജിയുടെ ശുപാര്‍ശ അംഗീകരിച്ച് നടപടി സ്വീകരിക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ വാദഗതികളെയെല്ലാം ശരിവെക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. പൊതു താല്പര്യത്തിനെതിരായ നടപടിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ആറന്മുളയില് പിന്തുണ നല്‍കിയത്.
ഭൂമി ലഭ്യതാ പരിശോധനപോലും നടത്താതെയാണ് വിമാനത്താവള നിര്‍മ്മാണത്തിന് കെജിഎസ് ഗ്രൂപ്പ് ഒരുങ്ങിയത്. ഇക്കാര്യം മുമ്പുതന്നെ വ്യക്തമാക്കപ്പെട്ടതാണ്. അതിനാല്‍ വിമാനത്താവള നിര്‍മ്മാണപദ്ധതി സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതായി കുമ്മനം വ്യക്തമാക്കി. സ്വതന്ത്ര ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്താന്‍ സിഎജി റിപ്പോര്‍ട്ടിലും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: