കാഞ്ഞങ്ങാട്: മലയോരജനതയുടെ ആശയും പ്രതീക്ഷയുമായിരുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ മലയോര റയില്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി സദാനന്ദ ഗൗഡ ബജറ്റില്‍ അനുമതി നല്‍കിയത് കേരളത്തിനുള്ള അംഗീകാരമായി.
കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ വഴി കാണിയൂര്‍ വരെ റയില്‍പാത വേണമെന്ന ആവശ്യവുമായി 2006 ല്‍ അന്നത്തെ റയില്‍വെ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിന് കാസര്‍കോട് ജില്ല മലയോര വികസന സമിതി സെക്രട്ടറി മാലക്കില്ലിലെ ജോസഫ് കനകമൊട്ടയാണ് ആദ്യത്തെ നിവേദനവും പാതയുടെ സ്കെച്ചും നല്‍കുന്നത്. പിന്നീട് 2008 ലെ ബജറ്റില്‍ കാഞ്ഞങ്ങാട് നിന്നും കേരള അതിര്‍ത്തിയായ പാണത്തൂര്‍ വരെയുളള 40 കിലോമീറ്റര്‍ ഒന്നാംഘട്ട സര്‍വെയ്ക്കുള്ള തുക വകയിരുത്തി.
സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് റയില്‍വെ മന്ത്രാലയത്തിന് കൈമാറി. പിന്നീട് 2010 ലെ ബജറ്റില്‍ പാണത്തൂരില്‍ നിന്നും കാണിയൂര്‍വരെ കര്‍ണാടകത്തിലൂടെയുള്ള 31 കിലോമീറ്റര്‍ ദൂരം സര്‍വെയ്ക്ക് തുക അനുവദിച്ചെങ്കിലും അന്ന് റയില്‍വെ മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സലിന്റെയും സര്‍ക്കാരിന്റെയും വേണ്ടവിധത്തിലുള്ള ഇടപെടലില്ലാത്തിനാല് മുടങ്ങി.
പകുതി മലയാളികൂടിയായ സദാനന്ദ ഗൗഡ റയില്‍വെ മന്ത്രിയായതോടെ കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേകിച്ച് മലയോര ജനതയുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നു. ബിജെപി സര്‍ക്കാര്‍ പാത യാഥാര്‍ഥ്യമാക്കുമെന്ന് ജനത വിശ്വസിച്ചു. അതിനുള്ള തുടക്കമായാണ് റയില്‍വെ ബജറ്റ് വിലയിരുത്തപ്പെടുന്നത്.
കാഞ്ഞങ്ങാട് നിന്നും കാണിയൂര്‍ വരെ 71 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. 400 കോടിയോളം രൂപയാണ് നിര്‍മാണത്തിനായി ചെലവ് വരിക. പ്രതിമാസം 35 ലക്ഷം രൂപയോളമാണ് വരുമാനം പ്രതീക്ഷിക്കുന്നത്. പാണത്തൂരില്‍ നിന്നും കാണിയൂര്‍ വരെയുള്ള പാതയില്‍ സുള്ള്യയ്ക്കടുത്ത് കുറച്ച് ഭാഗം വനമേഖലയാണ്. ഇത് തടസമായി നിന്നിരുന്നു. ഇതിന് കര്‍ണാടക വനംവകുപ്പിന്റെ അനുമതി കൂടി ആവശ്യമാണ്. ഇതുസംബന്ധിച്ച് മലയോര വികസന സമിതി അന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സദാനന്ദ ഗൗഡയെ കണ്ടിരുന്നു. മുഖ്യമന്ത്രിയാണ് അതിന്റെ തടസങ്ങള്‍ നീക്കിയത്.
കാഞ്ഞങ്ങാട് നിന്നും ബംഗ്ലൂരിലെത്താന് 12 മണിക്കൂര്‍ യാത്ര ചെയ്യണം. കാസര്‍കോട്, കണ്ണൂര്‍ ജില്ലക്കാര്‍ മംഗലാപുരം വഴിയാണ് തീവണ്ടി മാര്‍ഗം നിലവില്‍ ബാംഗ്ലൂരിലേക്കെത്തുന്നത്. മംഗലാപുരം വഴി ഹാസനിലെത്തി ഇവിടെ നിന്നും മൈസൂര്‍ പാതയിലൂടെയാണ് ബാംഗ്ലൂരിലെത്തുന്നത്. കാഞ്ഞങ്ങാട് നിന്ന് 545 കിലോമീറ്ററാണ് ഇതുവഴിയുള്ള ദൂരം. പാത യഥാര്‍ഥ്യമായാല്‍ കാഞ്ഞങ്ങാട് നിന്നും 160 കിലോമീറ്ററും കണ്ണൂരില്‍ നിന്ന് 210 കിലോമീറ്ററുമായും യാത്ര ചുരുങ്ങും.
രവീന്ദ്രന് കൊട്ടോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: