നോട്ടിംഗ്ഹാം: മൂന്നുവര്‍ഷത്തെ ഇടവേളക്കു ശേഷം ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യയുടെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കം. അഞ്ച് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20യും അടങ്ങുന്നതാണ് പരമ്പര. ആദ്യം ടെസ്റ്റ് മത്സരങ്ങളും പിന്നീട് ഏകദിനങ്ങളും നടന്നശേഷം അവസാനമാണ് ഏക ട്വന്റി 20 അരങ്ങേറുക. സച്ചിനും ദ്രാവിഡും ലക്ഷ്മണും ഇല്ലാതെ ആദ്യമായാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനിറങ്ങുന്നത്. 2011-ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ടീം ഇന്ത്യ നാല് ടെസ്റ്റുകളിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇത്തവണ അതിന് പകരം വീട്ടുക എന്നതാണ് മിസ്റ്റര്‍ കൂള്‍ ക്യാപ്റ്റന്‍ ധോണിയുടെയും സംഘത്തിന്റെയും ലക്ഷ്യം. പിന്നീട് 2012-ല്‍ ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. നാല് മത്സരങ്ങളുടെ പരമ്പര 2-1നാണ് നേടിയത്.
താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ താരനിരയുമായാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലെത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വന്‍ വെല്ലുവിളിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിരവധി പുതുമുഖങ്ങളാണ് ടീമിലുള്ളത്. പങ്കജ് സിംഗ്, ഈശ്വര്‍ പാണ്ഡെ, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങള്‍. ധോണി നയിക്കുന്ന സംഘത്തില്‍ ശിഖര്‍ ധവാനും രവീന്ദ്ര ജഡേജയും ഗൗതം ഗംഭീറും അജിങ്ക്യ രഹാനെയുമൊക്കെ ഉണ്ടെങ്കിലും വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയുമാകും ബാറ്റിങ്ങിന്റെ നട്ടെല്ല്. ഇരുവരുടേയും പ്രകടനം പരമ്പരയുടെ വിധിനിര്‍ണയത്തില്‍ ഏറെ നിര്‍ണായകമാകും. ബാറ്റിംഗ് നിര മികച്ചതാണെങ്കിലും ബൗളിംഗില്‍ ദൗര്‍ബല്യങ്ങള്‍ ഏറെയാണ്. മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍കുമാര്‍, പങ്കജ് സിംഗ്, ഈശ്വര്‍ പാണ്ഡെ എന്നിവരാണ് ടീമിലെ പേസ് ബൗളര്‍മാര്‍. സ്പിന്‍ ബൗളിംഗ് നിയന്ത്രിക്കുന്നത് ആര്. അശ്വിനും രവീന്ദ്ര ജഡേജയുമായിരിക്കും.
അലിസ്റ്റര്‍ കുക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീം ഇന്ത്യയെ അപേക്ഷിച്ച് ഏറെ കരുത്തുറ്റതാണ്. ഇയാന്‍ ബെല്ലും ജോ റൂട്ടും ബട്ട്ലറും ബെന്‍ സ്റ്റോക്കും സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും ഉള്‍പ്പെടുന്ന നിരക്കെതിരെ പൊരുതി വേണം ഇന്ത്യക്ക് വിജയിക്കാന്‍. എന്നാല്‍ 2011ലെ തൂത്തുവാരല്‍ ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: