കൊച്ചി: ട്രവല്‍ ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് സൗദിയില്‍ അറേബ്യയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി. പലയിടത്തായി 53 മലയാളികളാണ് കുടുങ്ങിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലും ശമ്പളവും ഭക്ഷണവും താമസിക്കാന്‍ സ്ഥലവുമില്ലാതെ മൂന്ന് മാസക്കാലമായി ഇവര്‍ കഷ്ടപ്പെടുകയാണ്. എറണാകുളം ടൗണ്‍ഹാളിനടുത്ത് പ്രവര്‍ത്തിക്കുന്ന സെവന്‍സീസ് ബിപിഒ എന്ന ട്രാവല്‍ ഏജന്‍സി മുഖേന ജോലിക്കു പോയവരാണ് കുടുങ്ങിക്കിടക്കുന്നവരിലേറെയും. ട്രാവല്‍ ഏജന്‍സിക്കെതിരെ കമ്മീഷണര്‍ക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും അവര്‍. സൗദിയില്‍ ജ്യൂസും മിനറല്‍ വാട്ടറും വിതരണം ചെയ്യുന്ന ഡാഡാ കമ്പനിയിലേക്കെന്ന് പറഞ്ഞാണ് പലരെയും ജോലിക്കെടുത്തത്. സെയില്സ്മാന് കം ഡ്രൈവര്‍ എന്ന തസ്തികയിലേക്ക് നടത്തിയ റിക്രൂട്മെന്റില്‍ 1500 റിയാല്‍ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. കമ്പനിയുടെ ഏജന്റുമാരെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ ഹംസ, കോയ, ഫൈസല്‍ എന്നിവര്‍ ചേര്‍ന്നാണ് ജോലിക്ക് ആളുകളെ തെരെഞ്ഞെടുത്തത്. ഒരാളില്‍ നിന്ന് 75000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിസയ്ക്കായി വാങ്ങിയിരുന്നുവെന്നും പറഞ്ഞു.
സെവന്‍സീസ് ബിപിഒ വഴി സൗദിയിലേക്ക് പോയതാണ് ചാലക്കുടി സ്വദേശി പി.വി. ജസ്റ്റിന്. അപകടത്തെ തുടര്‍ന്ന് സ്റ്റീലിട്ട കൈ കൊണ്ട് കടുത്ത ജോലികള്‍ എടുക്കാന്‍ അയാളെ കമ്പനി നിര്‍ബന്ധിച്ചു. അതിന് തയ്യാറാകാതെ വന്നപ്പോള്‍ ആഴ്ചകളോളം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടു. കമ്പനി കെട്ടിടത്തില്‍ തൊഴില്‍വകുപ്പിന്റെ പരിശോധന നടക്കുമെന്നറിഞ്ഞാണ് ജസ്റ്റിനെ അവര്‍ തുറന്നുവിട്ടത്. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന കേളി എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെയാണ് ഏതാനും ദിവസം മുമ്പ് ഇയാള്‍ നാട്ടിലെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഈ ഏജന്‍സി കയറ്റിവിട്ടവരില്‍ 90 ശതമാനവും ജോലിയില്ലാതെ വിഷമിക്കുകയാണ്. ആദ്യനാളുകളില്‍ 500 റിയാല്‍ ശമ്പളം നല്‍കിയിരുന്നുവെങ്കിലും പിന്നീട് അതുപോലും നല്കാന് ഇവര്‍ തയ്യാറായില്ല. നാട്ടിലെത്താനുള്ള സൗകര്യമോ അസുഖം ബാധിച്ചാല്‍ ചികിത്സയോ ഇവര്‍ക്ക് ലഭിക്കുന്നില്ല. ജോലി തേടി പോകുന്നവര്‍ക്ക് മതിയായ സുരക്ഷയും ജോലിയും ഉറപ്പാക്കാത്ത ഏജന്‍സിക്കെതിരെ പരാതി നല്‍കുമെന്ന് ജസ്റ്റിന് പറഞ്ഞു.
ആലുവ അമ്പാട്ടുകാവ് സ്വദേശി നസീറും പത്തനംതിട്ട അടൂര്‍ സ്വദേശി ദിലീപ്കുമാറും നാലുമാസത്തിലധികമായി സൗദിയില്‍ ജോലിയില്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് ബന്ധുക്കള്‍. നസീര്‍ സൗദിയിലെത്തിയിട്ട് നാലുമാസം കഴിഞ്ഞിട്ടും ജോലിയോ താമസസൗകര്യമോ ലഭിച്ചിട്ടില്ല. തിരിച്ച് വരാനുള്ള ടിക്കറ്റ് നല്‍കാന്‍പോലും കമ്പനി തയ്യാറല്ലെന്ന് ഭാര്യ ആമിന പറഞ്ഞു. ഒന്നരവര്‍ഷം മുമ്പാണ് ദിലീപ് കുമാര്‍ സൗദിയിലെത്തിയത്. കഴിഞ്ഞ നാലുമാസമായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. തിരിച്ച് വരണമെങ്കില്‍ കൈയില്‍ നിന്ന് പൈസ കൊടുക്കേണ്ടേ അവസ്ഥയാണ്.
നാട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും കഴിയാതെ ഇയാള്‍ ഒളിവിലായിരുന്നുവെന്നും ഭാര്യ ശരണ്യ പറഞ്ഞു. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവോദയ എന്ന സംഘടനയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ ഇവര്‍ രണ്ടുപേരും. ഇന്ത്യന്‍ എംബസി ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംഘം സംസ്ഥാനസെക്രട്ടറി എ.സി. ആനന്ദക്കുട്ടന്, കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധു പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: