ന്യൂദല്‍ഹി: ഇത്തവണത്തെ റെയില്‍ ബജറ്റില്‍ വിവിധ പദ്ധതികള്‍ക്കായി കേരളത്തിന് നല്‍കിയിരിക്കുന്ന വിഹിതം 376 കോടി രൂപ. കഴിഞ്ഞ ബജറ്റില്‍ കേരളത്തിനു കിട്ടിയത് 216 കോടിയായിരുന്നു. അന്ന്, സ്വന്തം പാര്‍ട്ടിയുടെ റെയില്‍ ബജറ്റിനെ നിരാശാ ജനകമെന്നും നിഷേധാത്മകമെന്നുമാണ് കേരളത്തിന്റെ റെയില്‍ മന്ത്രി ആര്യാടന് മുഹമ്മദ് വിശേഷിപ്പിച്ചത്. പുതിയ പാത നിര്‍മ്മാണം, പാത ഇരട്ടിപ്പിക്കല്‍, പാത നവീകരണം, മേല്‍പ്പാലം, സിഗ്നലിങ് എന്നീ വിഭാഗങ്ങളിലായിട്ടാണ് മന്ത്രി സദാനന്ദ ഗൗഡ 376 കോടി കേരളത്തിന് അനുവദിച്ചത്. പാത ഇരട്ടിപ്പിക്കലിന് 117 കോടിയും പുതിയ പാതകളുടെ നിര്‍മ്മാണത്തിന് 60 കോടിയും പാത നവീകരണത്തിന് 68.50 കോടിയുമുണ്ട്.
മുളന്തുരുത്തി- കുറുപ്പന്തറ പാത ഇരട്ടിപ്പിക്കലിന് 57 കോടിയാണ് നീക്കിയിരിപ്പ്. 116 കിലോമീറ്ററുള്ള അങ്കമാലി-ശബരി പുതിയ പാതയുടെ നിര്‍മ്മാണത്തിന് ഈ വര്‍ഷം 20 കോടി അനുവദിച്ചു. കൊല്ലം-വിരുദുനഗര്‍ പാതയ്ക്ക് 35 കോടിയും 35 കിലോമീറ്റര്‍ വരുന്ന തിരുനാവായ- ഗുരുവായൂര്‍ പാതയ്ക്ക് അഞ്ചുകോടിയും അനുവദിച്ചു.
മുന്‍വര്‍ഷം 86.69 കോടി അനുവദിച്ചിരുന്നു. ചെങ്ങന്നൂര്‍- ചിങ്ങവനം പാതയിരട്ടിപ്പിക്കലിന് 35 കോടിയും കറുപ്പന്തറ-ചിങ്ങവനം, അമ്പലപ്പുഴ- ഹരിപ്പാട് പാതകളുടെ ഇരട്ടിപ്പിക്കലിന് പത്തുകോടി വീതവും എറണാകുളം- കുമ്പളം പാച്ച് ഡബിളിങിന് രണ്ടുകോടിയും അനുവദിച്ചു. ചേപ്പാട്- കായംകുളം, മാവേലിക്കര- ചെങ്ങന്നൂര്‍ പാച്ച് ഡബ്ലിംഗ്, ചേപ്പാട്- ഹരിപ്പാട് പാച്ച് ഡബ്ലിംഗ് എന്നിവയ്ക്ക് ഒരു കോടി രൂപയും ഉണ്ട്.
52 മേല്‍പ്പാലങ്ങളുടെ പണി, സിഗ്നലിങ് എന്നീ മേഖലകള്‍ക്കായി 7.75 കോടി രൂപയാണ് നീക്കിവെച്ചത്. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്ലാറ്റ്ഫോം നവീകരനതിന് 1.04 കോടി രൂപ അനുവദിച്ചു. നാലു പ്രധാന പാലങ്ങളുടെ അറ്റകുറ്റപ്പണിക്കായി 2.04 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കേരളത്തില്‍ വിവിധ പാതകളുടെ സര്‍വ്വേകള്‍ക്കായി 16.45 ലക്ഷവും റെയില്‍ പാതകളുടെ നവീകരണത്തിനായി 68.50 കോടി രൂപയും അനുവദിച്ചു. ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 3.21 കോടി രൂപ നീക്കിവെച്ചപ്പോള്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന വിവിധ പദ്ധതികള്‍ക്ക് 14.50 കോടി വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: