ബെലൊ ഹോറിസോന്റെ: ആന്ദ്രെ ഷറിലിന്റെയും ടോണി ക്രൂസിന്റെയും ഇരട്ടപ്രഹരം, തോമസ് മുള്ളര്‍, മിറോസ്ലാവ് ക്ലോസെ, സമി ഖദീര എന്നിവരുടെ ഓരോ വെടിയുണ്ടകളും….കാനറി വലയില്‍ പന്തെത്തിയത് ആകെ ഏഴ് തവണ…. ബെലോ ഹോറിസോന്റെയിലെ എസ്റ്റാഡിയോ മിനെയ്റോയായിരുന്നു ലോകത്തെയാകെ അമ്പരിപ്പിച്ച ഈ ദാരുണ ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അന്‍പത്തിയെട്ടായിരത്തിലേറെ കാണികളെ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകരെയും കണ്ണീരിലാഴ്ത്തിയാണ് പുലിമടിയില് ചെന്ന് ജര്‍മ്മനി ബ്രസീലിനെതിരെ 7-1ന്റെ ചരിത്ര വിജയം ആഘോഷിച്ചതിനൊപ്പം ഫൈനലിലും പ്രവേശിച്ചത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ബ്രസീല്‍ നേരിട്ട ഏറ്റവും വലിയ തോല്‍വിയാണിത്. 90-ാം മിനിറ്റില്‍ ഓസ്കറാണ് കാനറികളുടെ ആശ്വാസഗോള്‍ നേടിയത്.
നട്ടെല്ലിന് പരിക്കേറ്റ സൂപ്പര്‍താരം നെയ്മറുടെയും പ്രതിരോധരയിലെ വിശ്വസ്തനും ക്യാപ്റ്റനുമായ തിയാഗോ സില്‍വയുടെയും അഭാവം ഉണ്ടായിരുന്നിട്ടും തുടക്കത്തില്‍ ബ്രസീല്‍ അത്ഭുതം കാട്ടുമെന്ന് വിചാരിച്ചു. ആദ്യ പത്ത് മിനിറ്റ് ബ്രസീല്‍ മാത്രമായിരുന്നു കളത്തില്‍. എന്നാല്‍ പതിനൊന്നാം മിനിറ്റില്‍ കളി മാറി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ടോണി ക്രൂസ് എടുത്ത ക്രോസ് തോമസ് മുള്ളര്‍ വലംകാലന്‍ ഷോട്ടിലൂടെ കാനറികളുടെ വല കുലുക്കി. പിന്നീടുള്ള പത്ത് മിനിറ്റു സമയം മൈതാനത്ത് കാര്യമായ ചലനമൊന്നുമുണ്ടാക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ഇത് വരാനിരിക്കുന്ന വെടിക്കെട്ടിനുമുമ്പുള്ള ശാന്തതമാത്രമായിരുന്നു. 21-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് മിറോസ്ലാവ് ക്ലോസ് പായിച്ച ഇടംകാലന്‍ ഷോട്ട് ബ്രസീല്‍ ഗോളി സെസാര്‍ രക്ഷപ്പെടുത്തി. 23-ാം മിനിറ്റില്‍ ക്ലോസെയുടെ മറ്റൊരു ഷോട്ട് കൂട് സെസാര്‍ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് പന്ത് കിട്ടിയ ക്ലോസെ വീണ്ടും പായിച്ച ഷോട്ടിന് മുന്നില്‍ സെസാറിനോ തകര്‍ന്നടിഞ്ഞ ബ്രസീലിയന്‍ പ്രതിരോധത്തിനോ യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ കൂടി ബ്രസീല്‍ വലയില്‍ കയറി.
24-ാം മിനിറ്റില്‍ ഫിലിപ്പ് ലാമിന്റെ പാസില്‍ നിന്നും 26-ാം മിനിറ്റില്‍ സമി ഖദീരയുടെ പാസില്‍ നിന്നും ടോണി ക്രൂസ് ലക്ഷ്യം കണ്ടതോടെ ജര്‍മ്മനി 4-0ന് മുന്നിലെത്തി. അധികം കഴിഞ്ഞില്ല അഞ്ചാം ഗോളും ബ്രസീല്‍ വലയില്‍ വീണു. 29-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലിന്റെ പാസില്‍ നിന്ന് സമി ഖദീരയാണ് ഇത്തവണ നിറയൊഴിച്ചത്. ആറ് മിനിറ്റിനിടെ നാല് തവണയാണ് ബ്രസീല്‍ വല കുലുങ്ങിയത്. ഇതോടെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ ആരവങ്ങള്‍ക്ക് പകരം കണ്ണീര്‍മഴ പെയ്തു. തിയാഗോ സില്‍വയില്ലാത്ത ബ്രസീലിയന്‍ പ്രതിരോധനിരയുടെ പിടിപ്പുകേട് മാത്രമാണ് ഈ അഞ്ച് ഗോളുകള്‍ക്കും ഉത്തരവാദി. തോമസ് മുള്ളറെയും ക്രൂസിനെയും ക്ലോസെയെയും മാര്‍ക്ക് ചെയ്ത് കെട്ടിയിടുന്നതിന് പകരം അവര്‍ക്ക് യഥേഷ്ടം മേഞ്ഞുനടക്കാന്‍ അവസരം ഒരുക്കിക്കൊടുത്ത ബ്രസീലിയന്‍ പ്രതിരോധ മാത്രമാണ് ഇത്രയും ദയനീയമായ പരാജയത്തിന് ഉത്തരവാദി.
ബ്രസീല്‍ പ്രതിരോധത്തിലെ ദൗര്‍ബല്യം ശരിക്കും തുറന്നുകാട്ടുന്നതായിരുന്നു മുള്ളറുടെ ഗോള്‍. തിയാഗോ സില്‍വയുടെ പകരക്കാരനാവാന്‍ ഡാന്റേയ്ക്ക് കഴിഞ്ഞതേയില്ല. മധ്യനിരയില്‍ ജര്‍മന്‍ മുന്നേറ്റത്തിന് തടയിടുന്നതില്‍ ഫെര്‍ണാണ്ടീഞ്ഞോയും ദയനീയ പരാജയമായി മാറി. ടാക്ലിങ്ങിലും മാര്‍ക്കിംഗിലും എല്ലാം ബ്രസീല്‍ താരങ്ങള്‍ ഒരുപോലെ പരാജയപ്പെട്ടത് അവിശ്വനീയമായ കാഴ്ചയായിരുന്നു. ജര്‍മ്മനിക്ക് കളി പലപ്പോഴും വെറും കുട്ടിക്കളിയായി മാറുകയും ചെയ്തു. ഓരോ ഗോളിനും ആവേശത്തോടും ആഘോഷത്തോടുമൊപ്പം തമാശയും അകമ്പടി സേവിച്ചു. മത്സരം ലോകകപ്പ് സെമിഫൈനലാണെന്നോ കളിക്കുന്നത് ബ്രസീലാണെന്നോ ലോകം മറന്നുപോയ നിമിഷങ്ങളായിരുന്നു ബെലൊ ഹോറിസോന്റെയില്‍ കാണാന്‍ കഴിഞ്ഞത്. ഇതോടെ തളര്‍ന്നുപോയ ബ്രസീലിന് ആദ്യപകുതിയില്‍ ജര്‍മ്മന്‍ ഗോളിയെ ഒരിക്കല്‍ പോലും പരീക്ഷിക്കാനും കഴിഞ്ഞില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ ഹള്‍ക്കിന് പകരം റാമിറെസിനെയും ഫെര്‍ണാണ്ടീഞ്ഞോക്ക് പകരം പൗളീഞ്ഞോയെയും ഇറക്കിയതോടെ ബ്രസീലിന് ഒരു പുതുഊര്‍ജം കൈവന്നു. മികച്ച ഒത്തിണക്ക പുലര്‍ത്തിയതിനൊപ്പം എണ്ണമറ്റ മികച്ച മുന്നേറ്റങ്ങളും അവര്‍ നടത്തി. തുടക്കം മുതല്‍ തന്നെ ജര്‍മനിയെ പ്രതിരോധത്തിലാക്കി ഓരോ ആക്രമണവും. നാല് തവണയാണ് ഗോള്‍കീപ്പര്‍ ന്യുയറുടെ മിടുക്ക് അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായത്. 52-ാം മിനിറ്റില്‍ ഓസ്കറിന്റെയും 53-ാം മിനിറ്റില്‍ പൗളീഞ്ഞോയുടെയും ഷോട്ടുകള്‍ ന്യുയര്‍ അതിസമര്‍ഥമായാണ് തടുത്തിട്ടത്. 59-ാം മിനിറ്റില്‍ ഫ്രെഡിന്റെ ശ്രമവും ന്യുയര്‍ തടുത്തു. ഇതോടെ ജര്‍മ്മന്‍ സിംഹങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റു. തൊട്ടടുത്ത മിനിറ്റില്‍ മുള്ളര്‍ ബോക്സിന് പുറത്തുനിന്ന് പറത്തിയ ഒരു തകര്‍പ്പന്‍ ഷോട്ട് സെസാര്‍ രക്ഷപ്പെടുതിയെങ്കിലും എട്ട് മിനിറ്റിനുശേഷം ജര്‍മ്മനി ആറാം ഗോളും നേടി. 57-ാം മിനിറ്റില്‍ ക്ലോസെയുടെ പകരക്കാരനായി എത്തിയ ഷറില്‍ 69-ാം മിനിറ്റില്‍ ആറാം ഗോള്‍ വലയിലാക്കി. വലതു വിംഗില്‍ നിന്ന് ഫിലിപ്പ് ലാം കൊടുത്ത അളന്നു മുറിച്ച ക്രോസ് പോസ്റ്റിന് മുന്നില്‍ നിന്ന് മനോഹരമായ ഒരു വോളിയിലൂടെ ബ്രസീല്‍ വലയിലേക്ക് തിരിച്ചുവിട്ടു. തൊട്ടുപിന്നാലെ വില്ല്യന് ഒരു അവസരം പാഴാക്കിയപ്പോള്‍ പൗളീഞ്ഞോയുടെ ഒരു ഷോട്ട് ന്യുയര്‍ രക്ഷപ്പെടുത്തി.
ആറെണ്ണം വലയിലെത്തിച്ചിട്ടും ജര്‍മ്മനിയുടെ ഗോളടി തീര്‍ന്നില്ല. 79-ാം മിനിറ്റില്‍ ഷറില്‍ തന്നെ മനോഹരമായൊരു ഗോളിലൂടെ ചരിത്രം രചിക്കുന്നതും കണ്ടു. ഇടതു പാര്‍ശ്വത്തിലൂടെ മുള്ളറുടെ പാസ് സ്വീകരിച്ച് മുന്നേറിയ ആന്ദ്രെ ഷറില്‍ ഒന്നാന്തരമായി പന്ത് സെസാറിന്റെ തലയ്ക്ക് മുകളിലൂടെ ചെത്തിയിടുകയായിരുന്നു. ബ്രസീലിന്റെ ഏറ്റവും ദയനീയമായ തോല്‍വി ഉറപ്പിക്കുന്നതായിരുന്നു ഈ ഗോള്‍.
അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് ആഘോഷങ്ങളുടെ അകമ്പടി ഏതുമില്ലാത്ത ഓസ്ക്കര്‍ ബ്രസീലിനുവേണ്ടി ഒരു ഗോള്‍ മടക്കിയത്. മാഴ്സലൊ നല്കിയ പന്തുമായി മുന്നേറി ഓസ്ക്കര്‍ പായിച്ച ഷോട്ട് ആദ്യമായി ന്യൂയറുടെ കൈകളെ മറികടന്ന് വലയിലെത്തി. ബ്രസീലിന് ഇനി മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തിനായി കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: