490. ലക്ഷ്യഃ – എങ്കിലും അവരും ലക്ഷ്യത്തിലെത്തും. നദിയിലെ ജലം ഇടയ്ക്ക് എന്തൊക്കെ തടസ്സമുണ്ടായാലും സമുദ്രത്തില്‍ എത്തും. അതുപോലെ പ്രപഞ്ചത്തിലുള്ള എല്ലാ ജീവാത്മാക്കളും ഭഗവാനില്‍ എത്തിച്ചേരും. ഈ യാത്രയില്‍ ഏര്‍പ്പെടുന്ന ജീവിക്ക് ലക്ഷ്യമാക്കേണ്ടതെന്തെന്നു ബോദ്ധ്യമുണ്ടായാല്‍ യാത്ര സുഗമമാക്കാം. ക്ലേശം കൂടാതെ ജീവിതയാത്ര അവസാനിപ്പിക്കാന്‍ ലക്ഷ്യമാക്കേണ്ടവനാണ് ഗുരുവായൂരപ്പന്.
491. ലക്ഷ്യ ഇന്തഃ – ലക്ഷ്യമെന്തെന്നറിയാവുന്നവന്. പ്രപഞ്ചത്തിന്റെ ഓരോ ബിന്ദുവിലും ബഹുകോടി സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ജനനവും വളര്‍ച്ചയും ക്ഷയവും നാശവും പരസ്പരമുള്ള ആകര്‍ഷണവും വികര്‍ഷണവും ലയനവും വേര്‍പാടുമൊക്കെ തുടര്‍ച്ചയായി നടക്കുന്നു.
ഇതിനെയൊക്കെക്കുറിച്ച് അവ്യക്തമായ ബോധമേ നാം സര്‍വജ്ഞരെന്നു കരുതുന്നവര്ക്കുമുള്ളൂ. പ്രപഞ്ചത്തില്‍ യാദൃശ്ചികമായി ഒന്നും സംഭവിക്കുന്നില്ല. എല്ലാം സര്‍വനിയാമകമായ ഒരു ചൈതന്യത്തിന്റെ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനമാണ്. ആ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യവും ആ ചൈതന്യത്തിനേ അറിയാവൂ. ആ ചൈതന്യത്തെയാണ് ഈ സ്തോത്രം ഗുരുവായൂരപ്പനായി അവതരിപ്പിക്കുന്നത്. എല്ലാ പ്രവര്‍ത്തനത്തിന്റെയും ലക്ഷ്യമെന്തെന്നറിയുന്ന ഗുരുവായൂരപ്പന് ലക്ഷ്യജ്ഞനാണ്.
492. ലക്ഷ്മീകഃ – ലക്ഷ്മിയോടുകൂടിയവന്. ഐശ്വര്യദേവതയായ മഹാലക്ഷ്മി ഒരിക്കലും ഭഗവാനെ പിരിയുന്നില്ല. ശിവനും ശക്തിയും തമ്മിലുള്ളതുപോലെയുള്ള അവിനാഭാവബന്ധമാണ് യോഗേശ്വരനായ വിഷ്ണുവും യോഗമായയായ മഹാലക്ഷ്മിയും തമ്മിലുള്ളത്. ഭഗവാന്റെ നെഞ്ചിലാണ് ലക്ഷ്മീഭഗവതിയുടെ വാസം. പാലാഴി മഥനം നടക്കുമ്പോള്‍ അവതരിച്ച ലക്ഷ്മീദേവി സ്വയംവരത്തില്‍ വിഷ്ണുഭഗവാന്റെ കഴുത്തില്‍ വരണമാല്യമര്പ്പിച്ചതു വിവരിക്കുമ്പോള്‍.
”ഉരസാ തരസാ മമാനിഥൈനാം ഭുവനാനാം ജനനീമനന്യഭാവാം.
ത്വദുരോവിലസത്തദീക്ഷണശ്രീപരിവ്യാഷ്ട്യാ പരിപുഷ്ടമാസവിശ്വ”
മറ്റാരിലും താല്പര്യമില്ലാത്ത ഈ ഭുവനമാതാവിനെ നിന്തിരുവടി സ്വന്തം മാറില്‍ സ്ഥാനം നല്കി ആദരിച്ചു. നിന്തിരുവടിയുടെ ഉരസ്സില്‍ വിലസുന്ന ആ ദേവിയുടെ കടാക്ഷസമൃദ്ധിയുടെ വര്‍ഷത്താല്‍ വിശ്വം പരിപുഷ്ടമായി ഭവിച്ചു. നാരായണീയം 28-8)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: