പത്തനംതിട്ട: എബിവിപി സംസ്ഥാന പഠനശിബിരം 11മുതല്‍ 13 വരെ പത്തനംതിട്ടയില്‍ നടക്കും. ശിബിരം അഖിലേന്ത്യാ സെക്രട്ടറി ആശിഷ് ചൗഹാന് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട കമലന് സ്മാരക ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് ആരംഭിക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ വികസന സമിതി ചെയര്മാന് പി.എസ്. നായര്‍ അദ്ധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സെക്രട്ടറി ആശിഷ് ചൗഹാനും പി. എസ.് നായരും ചേര്‍ന്ന് ദീപപ്രോജ്ജ്വലനം നടത്തുന്ന ഉദ്ഘാടന സഭയില്‍ 14 ജില്ലകളില്‍ നിന്നുള്ള 300 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും.
എബിവിപി ദേശീയ സംഘടനാ കാര്യദര്‍ശി കെ.എന്‍. രഘുനന്ദന്, യൂത്ത് എഗന്‍സ്റ്റ് കറപ്ഷന്‍ ദേശീയ ജോയിന്റ് കണ്‍വീനറും ദക്ഷിണ ക്ഷേത്രീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ എന്‍. രവികുമാര്‍ എന്നിവര്‍ പഠനശിബിരത്തില്‍ പങ്കെടുക്കും. എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണന്, എബിവിപി സംസ്ഥാനസെക്രട്ടറി ഡോ.ബി. ആര്. അരുണ്‍കുമാര്‍ എന്നിവര്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിഷയാവതരണം നടത്തും. ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് സമരാനുഭവങ്ങള്‍ വിവരിക്കും. പടയണി ആചാര്യന് കടമ്മനിട്ട വാസുദേവന്‍പിള്ള, പാമ്പു പിടിത്ത വിദഗ്ധന്‍ വാവാ സുരേഷ്, സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് തുടങ്ങിയവര്‍ ശിബിരത്തില്‍ പങ്കെടുക്കുന്നവരുമായി സംവദിക്കും.
ലഹരിവിമുക്ത കലാലയം, ആരോഗ്യമുള്ള യുവത്വം എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ടാണ് എബിവിപി സംസ്ഥാന പഠനശിബിരം നടക്കുന്നത്. കടമ്മനിട്ട വാസുദേവന്‍പിള്ള, കുമ്മനം രാജശേഖരന് , ഡോ. വിപിനചന്ദ്രന്‍, കെ. ജനാര്ദ്ദനന് നായര്‍, കെ. ആര്. പ്രതാപചന്ദ്രവര്‍മ്മ, എന്നിവര്‍ രക്ഷാധികാരികളായ സംഘാടകസമിതിയാണ് ശിബിരത്തിന്റെ നടത്തിപ്പിന് നേതൃത്ത്വം നല്‍കുന്നത്. പത്രസമ്മേളനത്തില്‍ എബിവിപി ഭാരവാഹികളായ അരുണ്‍കുമാര്‍, ഗോകുല്ഗോപിനാഥ്, ശ്യാം സാരഥി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: