തൃശൂര്‍: വസ്തു ന്യായവില കുറച്ച് വിറ്റതിലുടെ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്റെ ഭാര്യക്കുമെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ന്യായവില കുറച്ച് വസ്തു വിറ്റതിലൂടെ സര്‍ക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ലഭിക്കേണ്ട ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് പരാതി.കളക്ടര്‍ എം.എസ്. ജയയാണ് ഒന്നാം പ്രതി.ഭരത് ഭൂഷന്റെ ഭാര്യ രഞ്ജന നാലാം പ്രതിയാണ്. സിഎംപിയുടെ സംസ്ഥാനത്തെ ഏക ജില്ലാ പഞ്ചായത്തംഗമായ അഡ്വ. വിദ്യ സംഗീത് നല്കിയ പരാതിയിലാണ് ജഡ്ജ് കെ. ഹരിപാലിന്റെ ഉത്തരവ്.
ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്റെ ഭാര്യ രഞ്ജനയുടെ പേരില്‍ തൃശൂര്‍ നഗരത്തിലെ പാട്ടുരായ്ക്കലിലുള്ള 40 സെന്റ് ഭൂമി വില്ക്കാന് ന്യായവിലയില്‍ പകുതിയിലധികം ശതമാനം ഇളവു നല്‍കിയെന്നായിരുന്നു പരാതി. ഇവിടെ സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയായ 24,70,000 രൂപ എന്നത് 12,35,000 എന്ന നേര്‍പകുതി വിലയാക്കി ന്യായവിലക്ക് കളക്ടര്‍ പ്രത്യേക ഉത്തരവ് നല്കി. ഇതിന് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക പദവി ഭരത് ഭൂഷണ് ദുരുപയോഗം ചെയ്ത് കളക്ടറെ സ്വാധീനിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ന്യായവില നിശ്ചയിച്ച് നല്‍കാനായി രഞ്ജന 2011ല്‍ നല്കിയ അപേക്ഷയില്‍ ഈ വര്‍ഷം ജൂണ്‍ ഒന്നിനാണ് ന്യായവില കുറച്ചുള്ള പ്രത്യേക ഉത്തരവിറക്കിയത്. ഉത്തരവിറങ്ങി ജൂണ്‍ 30ന് ഭൂമിയുടെ രജിസ്ട്രേഷനും നടന്നു. എന്നാല്‍ രഞ്ജന നല്കിയ അപേക്ഷയുടെ കാലാവധി 2011 മാര്‍ച്ച് 31ന് കഴിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ ന്യായ വിലകുറച്ച് നല്കാന് അനുമതി നല്‍കിയത്. മാത്രവുമല്ല, ഉത്തരവ് പ്രകാരമുള്ള ന്യായവില രഞ്ജനയുടെ ഭൂമിക്ക് മാത്രമേ ബാധകമായിരിക്കൂ എന്നും സമീപ ഭൂമിക്ക് ബാധകമല്ലെന്നും കളക്ടറുടെ ഉത്തരവില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യായവിലകുറച്ചതായുള്ള കളക്ടറുടെ ഉത്തരവും ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിരുന്നു. ഭൂമിയുടെ ന്യായവില കുറക്കണമെന്നാവശ്യപ്പെട്ടുള്ള നിരവധിയപേക്ഷകള് കെട്ടിക്കിടക്കവേയാണ് പ്രത്യേക ഉത്തരവിലൂടെ രഞ്ജനയുടെ അപേക്ഷയില്‍ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കിയതെന്ന് പറയുന്നു. കലക്ടര്‍ എം.എസ്.ജയയും, എ.ഡി.എം ശെല്‍വരാജ് തൃശൂര്‍ വില്ലേജ് ഓഫീസര്‍ രഘുനന്ദനന് എന്നിവര്‍ ഗൂഢാലോചന നടത്തി ചീഫ് സെക്രട്ടറിയുടെ ഭാര്യക്ക് ധനസമ്പാദനത്തിനുള്ള അവസരമൊരുക്കിയെന്നും ഇതിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട നികുതി തുക നഷ്ടപ്പെടുത്തിയെന്നും ഹര്‍ജിയിലുണ്ട്. എ.ഡി.എം രണ്ടാം പ്രതിയും തൃശൂര്‍ വില്ലേജ് ഓഫീസര്‍ മൂന്നാം പ്രതിയുമായാണ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസ് ഒക്ടോബര്‍ 9ന് വീണ്ടും പരിഗണിക്കും.
മൂര്‍ക്കനാട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കളക്ടര്‍ കൈക്കൊണ്ട ഏകപക്ഷീയമായ നിലപാട് വലിയ വിവാദമുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: