പാലാ: നഗരത്തില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ആറംഗമോഷണ സംഘത്തിലെ രണ്ട് പേരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. അയ്മനം മണക്കൊഞ്ച് വീട്ടില്‍ വിവേക് (19), തിരുവഞ്ചൂര്‍ പാറമ്പുഴ മണത്തറ വീട്ടില്‍ അക്സിന്‍ (21) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ മാസം ഒന്നിന് കോട്ടയം സ്വദേശികളായ ആറംഗസംഘം പാലാ കെഎസ്ആര്‍ടിസിക്ക് സമീപത്തുനിന്നും ആള്‍ട്ടോകാര്‍ വാടകയ്ക്ക് എടുത്തിരുന്നു. പണത്തിന് ആവശ്യമുള്ളതിനാല്‍ മോഷണം നടത്തുന്നതിന് പദ്ധതി രൂപീകരിക്കാന്‍ വിവേക് ജോലിചെയ്യുന്ന ഐസ്ക്രീം പാര്‍ലറില്‍ സമയം ചെലവഴിച്ചിരുന്നു. രാത്രി പാലാ ഭാഗത്തേക്ക് പുറപ്പെട്ട സംഘം രാത്രി ഒരു മണിയോടെ പാലായിലെത്തി. പാലാ – തൊടുപുഴ റൂട്ടില്‍ കിഴതടിയൂര്‍ പള്ളിക്ക് സമീപം സെന്റ് മേരീസ് എര്‍ത്ത് മൂവേഴ്സിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന അനൂപിന്റെ ബൈക്ക് ഹാന്‍ഡില്‍ ലോക്ക് തകര്‍ത്ത് മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. മോഷ്ടിച്ച ബൈക്കുമായി പാമ്പാടി ഭാഗത്ത് കറങ്ങുന്നതിനിടെ മൂന്ന് യാത്രക്കാരുമായി പോയ ബൈക്ക് പോലീസ് കസ്റ്റഡിയലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോഷണവസ്തുവാണെന്നും ബൈക്ക് ഓടിച്ച മണര്‍കാട് കിഴക്കേദില് പ്രവീണ്‍(19), മണര്‍കാട് വയലാറ്റുകുന്നേല് അമല്‍(19), മണര്‍കാട് തുമ്പേമറ്റത്തില് സുധീഷ്(20), പാമ്പാടി വെള്ളൂര്‍ കല്ലൂത്തറ ഉണ്ണികൃഷ്ണന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലാ പോലീസ് നടത്തിയ അന്വേഷണത്തില്‍ മണര്‍കാട് നിന്നാണ് മാക്സിനും വിവേകും അറസ്റ്റിലായത്.
പാലാ ഡി.വൈ.എസ്.പി. സുനീഷ് ബാബു, സി.ഐ. കെ.പി. ജോസ്, എസ്.ഐ. കെ.പി. തോമസ്, എ.എസ്.ഐ ഗിരി, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ തോമസ്, സോമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: