കോട്ടയം: പള്ളത്തും വൈക്കത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ അപകടത്തില്‍പ്പെട്ട് 49 പേര്‍ക്ക് പരിക്കേറ്റു. വൈക്കത്ത് ബസ് മതിലില്‍ ഇടിച്ചും പള്ളത്ത് കെഎസ്ആര്‍ടിസി ബസ് ടോറസ് ലോറിയുമായും ഇടിച്ചുമാണ് അപകടമുണ്ടായത്. പള്ളത്ത് എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്ത്രീകളടക്കം 24 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെതുടര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ ലോറി ഡ്രൈവറെ ഏറെ പണിപ്പെട്ട് മുന്‍വശം വെട്ടിപൊളിച്ചാണ് ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ കോട്ടയം ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലുമായി പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 11.30 ഓടെ പള്ളം ചാസ് ഫര്ണിച്ചറിനുമുന്നിലായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്ക് വരുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ഏതിരെ വരികയായിരുന്നു ലോറിയിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെതുടര്‍ന്ന് ഒരുമണിക്കൂറിലധികം വാഹനഗതാഗതം തടസപ്പെട്ടു. ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ വലിച്ചുമാറ്റിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനുശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മെറ്റല്‍ ചിപ്പ്സുമായി പോകുകയായിരുന്നു ടോറസ്. പരിക്കേറ്റവരില്‍12 പേര് സ്ത്രീകളാണ്. നിസാര പരിക്കുള്ളവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്കി വിട്ടയച്ചു. സാരമായി പരിക്കേറ്റ കുറിച്ചി പത്തിച്ചിറ ഏബ്രഹാം (55), ആലപ്പുഴ തെക്കേപ്ലാക്കല് സ്റ്റാന്‍ലി(23), പൂഞ്ഞാര്‍ സ്വദേശി തുളസീധരന്‍(53), ആലപ്പുഴ ആറാട്ടുവഴി പള്ളിപ്പറമ്പില്‍ സജി(63), െകെനകരി തോമസ്(63), ആലപ്പുഴ പുരക്കല്‍ചിറ സെബാസ്റ്റിയന്(17), തമ്പി പുന്നപ്ര, ആറാട്ടുവഴി രാജാമണി(64), ആലപ്പുഴ വെള്ളക്കനാല്‍ തൗഫിക് മന്‍സിലില്‍ നൗഷാദ്, തുമ്പുചിറ ജയന്(39), തൃക്കൊടിത്താനം വിജയന്(69), ജെയിംസ്,അനുമോള്‍ (39) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വൈക്കത്ത് കെഎസ്ആര്‍ടിസി ബസ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 25 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.50-ന് വൈക്കം-കുമരകം റോഡിലെ തോട്ടകം സികെഎം സ്കൂളിനു സമീപമാണ് അപകടം. ബസിന്റെ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. അപകടത്തില്‍ ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി സജി മാത്യു(45)ന് സാരമായ പരിക്കേറ്റു. വടയാര്‍ മാലിയില്‍ അരുണ്‍ (28), പത്തനംതിട്ട സ്വദേശിനി ശാന്തമ്മ ബാബുരാജ്, ചെമ്മനത്തുകര ബിനീഷ് (21), പൊതി സ്വദേശിനി കുഞ്ഞുമോള്‍ ജോസ് (37), അയ്യര്‍കുളങ്ങര ഉമാദേവി, ആറാട്ടുകുളങ്ങര സുഭാഷ് (37), വൈപ്പിന്‍പടി കുരുവിള ജോസഫ് (54), ടി.വി. പുരം ലീനമ്മ ഉദയകുമാര്‍ (48), തിരുവനന്തപുരം സ്വദേശി ഉദയകുമാര്‍ (54), എം.വി. രാഘവന് (87), ജാന്‍സി ചാണ്ടി (52), രാഹുല്‍ദാസ് (25), ബാബു (37), രാജേഷ് (33), ഗിരീഷ്ബാബു (50), അശോകന് (45), പ്രദീപ് (35), പിഡബ്ല്യൂഡി ജീവനക്കാരി ശ്രീകല, നിര്‍മല (47), ജോസ്പോള്‍ (44), ദേവകി കാക്കനാട്, പ്രസാദ് സ്നേഹാലയം (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരുക്കേറ്റ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജിലും, ബാക്കിയുള്ളവരെ വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് വൈക്കം-കുമരകം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
എറണാകുളത്തുനിന്നും കുമരകം വഴി കോട്ടയത്തിനു പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. സംഭവമറിഞ്ഞ് കടുത്തുരിത്തിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സും, വൈക്കം പോലീസും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ട ബസ് മതിലിനിടയില്‍ നിന്ന് വലിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കാന്‍ ഫയര്‍ഫോഴ്സ് ആരംഭത്തിലേ നീക്കം നടത്തിയെങ്കിലും ഇതെല്ലാം പരാജയപ്പെട്ടു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് നീക്കിയത്. സി.ഐ. നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടം നടന്നയുടന്‍ വാഹനങ്ങള്‍ പോലീസ് കരിയാര്‍ സ്പില്‍വേ വഴി തിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: