തിരുവനന്തപുരം : ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കെഎസ്ആര്‍ടിസിയിലെ എംപാനല്‍ നിയമനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സത്യസന്ധമല്ലാത്ത മറുപടി നല്‍കിയാണ് തിരുവഞ്ചൂര്‍ സഭയെ തെറ്റിദ്ധരിപ്പിച്ചത്.
ചൊവ്വാഴ്ച സഭയില്‍ സി. മമ്മൂട്ടി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി യാഥാര്‍ത്ഥ്യം മറച്ചുവച്ചത്. കെഎസ്ആര്‍ടിസി റിസര്‍വ്വ് കണ്ടക്ടര്‍, ഡ്രൈവര്‍ തസ്തികകള്‍ക്ക് പിഎസ്സിയില് റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും എംപാനല്‍ ജീവനക്കാരെ നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് ഇല്ല എന്നു മറുപടി നല്കിയ മന്ത്രി പിഎസ്സി റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന ശേഷം എംപാനല്‍ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും മറുപടി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ മറുപടി സത്യമല്ലെന്ന് രേഖകള്‍ തെളിയിക്കുന്നു. റാങ്ക് ലിസ്റ്റ് നിലവില്‍ വന്നശേഷവും കണ്ടക്ടര്‍ തസ്തികകളില്‍ എംപാനലുകാരെ വ്യാപകമായി നിയമിച്ചിരുന്നു. ഇത് മറച്ചുവച്ചാണ് മന്ത്രിനിയമസഭയില് പ്രസ്താവന നടത്തിയത്.
കെഎസ്ആര്‍ടിസി റിസര്‍വ്വ് കണ്ടക്ടര്‍മാരുടെ പരീക്ഷ പിഎസ്സി മൂന്ന് ഘട്ടമായാണ് നടത്തിയത്. 2012 മെയ് 12, 26, ജൂണ്‍ 9 തീയതികളില്‍ നടന്ന പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് 2012 നവംബര്‍ 15നാണ് പ്രസിദ്ധീകരിച്ചത്. 2013 മെയ് 9ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 50000 ത്തോളം പേര് റാങ്ക് ലിസ്റ്റിലുണ്ടായിരുന്നു. ഇതില്‍ 35000 പേര് മെയിന്‍ ലിസ്റ്റിലാണ്. ഇതില്‍ നിന്നും 9300 പേര്‍ക്ക് 2013 സെപ്റ്റംബര്‍ 5ന് പിഎസ്സി അഡൈ്വസ് മെമ്മോ നല്കി. മെമ്മോയുടെ മൂന്ന്മാസത്തെ കാലാവധി തീരുന്ന ഡിസംബര്‍ 5ന് ഏതാനും ദിവസം മുമ്പ് മാത്രമാണ് 3808 പേര്‍ക്ക് പിഎസ്സി നിയമന ഉത്തരവ് അയച്ചത്. ഇതില്‍ 1420 പേര് ജോയിന്‍ ചെയ്തിട്ടില്ല. 2388 പേര്‍ക്കു മാത്രമാണ് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കിയത്.
ഇതിനിടയിലാണ് വ്യാപകമായി എംപാനലുകാരെ നിയമിച്ചത്. അഡൈ്വസ് മെമ്മോക്കുശേഷവും എംപാനല്‍ നിയമനം നടത്തിയതിന് ഒരുദാഹരണമാണ് 2013 ഡിസംബര്‍ 30ന് മലപ്പുറം പലമാട് കമ്പന്തൊടികയില് അന്‍വര്‍ സാദത്തിനെ കെഎസ്ആര്‍ടിസിയുടെ മലപ്പുറം നിലമ്പൂര്‍ യൂണിറ്റില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്. അന്‍വറെ നിയമിച്ചത് വിശദമാക്കി തിരുവനന്തപുരം ചീഫ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്ക് അയച്ച മെമ്മോയില്‍ അന്‍വറിന്റെ എംപാനല്‍ നിയമനത്തെക്കുറിച്ചും ഡെപ്യൂട്ടി ചീഫ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഫോണില്‍ നല്കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നിയമനമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം എംപാനലുകാരെ നിക്ഷിപ്ത താല്പര്യം മുന്‍നിര്‍ത്തി തിരുകിക്കയറ്റി. തിരുവനന്തപുരം ഡിപ്പോയിലും സിറ്റി ഡിപ്പോയിലും റിട്ടയര്‍ ചെയ്തവര്പോലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ എംപാനലുകാരായി കയറിക്കൂടിയിട്ടുണ്ട്.
കെഎസ്ആര്‍ടിസിയില്‍ 2014 മെയ് 1 ലെ കണക്കനുസരിച്ച് 11929 സ്ഥിരം കണ്ടക്ടര്‍മാരാണ് ജോലി ചെയ്യുന്നത്. മന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന പ്രകാരം 5643 കെഎസ്ആര്‍ടിസി ബസ് ഷെഡ്യൂളുകളുണ്ട്. ഷെഡ്യൂള്‍ ഒന്നിന് 2.75 എന്ന കണക്കിലാണ് കണ്ടക്ടര്‍മാരുടെ എണ്ണം കണക്കാക്കുന്നത്. ഇങ്ങനെയെങ്കില്‍ 15518 കണ്ടക്ടര്‍മാര്‍ വേണം. ഇതുകൂടാതെ 400 ജന്റം ബസ്സുകള്‍ കൂടി നിരത്തിലിറങ്ങുമ്പോള്‍ 1200 ഒഴിവുകള്‍ കൂടിയുണ്ടാവും. ഇതും കൂടിയായാല്‍ നിലവില്‍ 4689 ഒഴിവുവരും. ഇത്രയും ഒഴിവുള്ളപ്പോഴാണ് വ്യാപകമായി എംപാനലുകാരെ തിരുകിക്കയറ്റുന്നത്. എംപാനലുകാരുടെ നിയമനത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന മന്ത്രി തന്നെ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നല്‍കിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: