സാവോപോളൊ: പെനാല്‍റ്റി ഷൂട്ടൗട്ട് ദുരന്തം ഇത്തവണയും ഹോളണ്ടിനെ വിട്ടുമാറിയില്ല. ഇന്നലെ നടന്ന ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ കരുത്തരായ അര്‍ജന്റീനയാണ് ഹോളണ്ടിന് ഇത്തവണ പെനാല്‍റ്റി ഷൂട്ടൗട്ട് ദുരന്തം സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം ഫൈനലെന്ന ഹോളണ്ടിന്റെ സ്വപ്നമാണ് ഷൂട്ടൗട്ടിലൂടെ തകര്‍ന്നുവീണത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഹോളണ്ടിനെ കീഴടക്കി അര്‍ജന്റീന ലോകകപ്പിന്റെ ഫൈനലില്‍ ഇടംപിടിച്ചു. 1998ന് ശേഷം ലോകകപ്പ് സെമിയില്‍ നടക്കുന്ന ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് കൂടിയായിരുന്നു ഇത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളികളായ ജര്‍മ്മനിയുമായി അര്‍ജന്റീന ഏറ്റുമുട്ടും.
അര്‍ജന്റീന ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ ഷൂട്ടൗട്ടില്‍ നടത്തിയ സ്വപ്നതുല്യമായ രണ്ട് രക്ഷപ്പെടുത്തലുകളാണ് 24 വര്‍ഷത്തിനുശേഷം അര്‍ജന്റീനക്ക് ലോകകപ്പ് ഫൈനല്‍ ബെര്‍ത്ത് നേടിക്കൊടുത്തത്. ലോകകപ്പിന്റെ ചരിത്രത്തില്‍ അഞ്ചാം തവണയാണ് അര്‍ജന്റീന ഫൈനലില്‍ പ്രവേശിക്കുന്നത്.
ജര്‍മ്മനിയോട് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത് മൂന്നാം തവണയും. ഇതും ഒരു റെക്കോര്‍ഡാണ്. ഒരേ ടീമുകള്‍ മൂന്നു തവണ ഫൈനലിന് അര്‍ഹത നേടുന്നതും ഇതാദ്യമായാണ്. 1986, 1990 ഫൈനലുകളിലാണ് ഇരുടീമുകളും ഇതിന് മുമ്പ് ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയത്. 1986-ല്‍ അര്‍ജന്റീനയും 1990ല്‍ ജര്‍മ്മനിയും ലോകകാല്പ്പന്തുകളിയുടെ തമ്പുരാക്കന്മാരായി മാറി.
സെമിഫൈനലിന്റെ ചരിത്രത്തില്‍ ഹോളണ്ട് രണ്ടാം തവണയാണ് ഷൂട്ടൗട്ടില്‍ പരാജയപ്പെടുന്നത്. 1998-ലെ ലോകകപ്പില്‍ ബ്രസീലിനോടായിരുന്നു ഹോളണ്ടിന്റെ പരാജയം. അതേസമയം മുന്‍പ് നാല് തവണ സെമിഫൈനില്‍ കളിച്ചപ്പോഴും ഫൈനലില്‍ പ്രവേശിച്ച അര്‍ജന്റീന ഇത്തവണയും ആ ചരിത്രം ആവര്‍ത്തിച്ചു. എന്നാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്.
അതേസമയം കോസ്റ്ററിക്കക്കെതിരായ ക്വാര്‍ട്ടറില്‍ സൂപ്പര്‍സബ്ബായി ഗോളി ടിം ക്രൂളിനെ ഇറക്കി ചൂതാട്ടം നടത്തിയ ഡച്ച് കോച്ച് ലൂയി വാന്‍ഗാലിന്റെ തന്ത്രം ഇത്തവണ വിലപ്പോയില്ല. അധികസമയം പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ മുന്നുപേരെ മാറ്റി സബ്സ്റ്റിറ്റിയൂഷന് നടത്താനുള്ള അവസരം ഹോളണ്ട് കോച്ച് വാന്‍ഗാല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു.
ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ഹോളണ്ടിന്റെ പ്രതിരോധനിരതാരം റോണ്‍ വഌറിന്റെ കിക്ക് അര്‍ജന്റീന ഗോളി റൊമേരോ വലത്തോട്ട് പറന്ന് കുത്തിയകറ്റിയപ്പോള്‍ തന്നെ അര്‍ജന്റീനക്ക് മാനസികമായ മുന്‍തൂക്കം ലഭിച്ചു. തുടര്‍ന്ന് അര്‍ജന്റീനക്ക് വേണ്ടി ആദ്യ കിക്കെടുത്ത സൂപ്പര്‍താരം ലയണല്‍ മെസ്സി ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു. ഹോളണ്ട് 0 – അര്‍ജന്റീന 1. തുടര്‍ന്ന് ഹോളണ്ടിന് വേണ്ടി രണ്ടാം കിക്കെടുത്ത ആര്യന് റോബന് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ഹോളണ്ടിനെ ഒപ്പമെത്തിച്ചെങ്കിലും അര്‍ജന്റീനയുടെ എസ്ക്വല്‍ ഗാരെക്ക് ലക്ഷ്യം പിഴക്കാതിരുന്നതോടെ അര്ജന്റ 2-1ന് മുന്നിലായി.
ഹോളണ്ടിനായി മൂന്നാം കിക്കെടുത്തത് മിഡ്ഫീല്‍ഡ് ജനറല്‍ എന്നറിയപ്പെടുന്ന പ്ലേ മേക്കര്‍ വെസ്ലി സ്നൈഡര്‍. എന്നാല്‍ സ്നൈഡറുടെ കിക്ക് റൊമേരോ പറന്നുവീണ് തടുത്തിട്ടതോടെ അര്‍ജന്റീന ക്യാമ്പില്‍ ആഹ്ലാദം അലയടിച്ചുതുടങ്ങി. അര്‍ജന്റീനക്ക് വേണ്ടി നാലാം കിക്കെടുത്ത സെര്‍ജിയോ അഗ്യൂറോ ഷോട്ട് ഡച്ച് ഗോളിയുടെ കൈകളിലുരുമ്മി വലയില്‍ കയറിയപ്പോള്‍ അവര്‍ 3-1ന് മുന്നിലെത്തി. ഹോളണ്ടിനുവേണ്ടി നാലാം കിക്കെടുത്ത ഡിര്‍ക് ക്യുയറ്റ് പിഴവ് സംഭവിക്കാതെ അര്‍ജന്റീന വല കുലുക്കിപ്പോള് സ്കോര്‍ 3-2 എന്ന നിലയിലായി. എന്നാല്‍ അര്‍ജന്റീനക്ക് വേണ്ടി നാലാം കിക്കെടുത്ത മാക്സി റോഡ്രിഗസും ഹോളണ്ട് വലയില്‍ പന്തെത്തിച്ചതോടെ 4-2ന്റെ വിജയവുമായി അര്‍ജന്റീന ഫൈനലില്‍ ഇടംപിടിച്ചു.
120 മിനിറ്റ് നേരത്തെ മത്സരത്തില്‍ 56 ശതമാനവും പന്ത് കൈവശം വെച്ചത് ഹോളണ്ടായിരുന്നുവെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തത് അര്‍ജന്റീനയായിരുന്നു. അവര്‍ പായിച്ച എട്ട് ഷോട്ടുകളില്‍ നാലെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ അവയ്ക്കൊന്നും ഡച്ച് ഗോളിയെ കീഴടക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. അതേസമയം ഹോണ്ടിന് ഒരിക്കല്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാന്‍ അവസരം ലഭിച്ചത്. അത് വിഫലമാവുകയും ചെയ്തു.
അര്‍ജന്റീന താരങ്ങളുടെ കഴിവുകേട് മൂലമാണ് മത്സരം അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീട്ടാന്‍ കാരണം. അധികസമയത്ത് ഗോളെന്നുറപ്പിച്ച രണ്ട് സുവര്‍ണാവസരങ്ങളാണ് അര്‍ജന്റീന താരങ്ങള്‍ നശിപ്പിച്ചുകളഞ്ഞത്. 115-ാം മിനിറ്റില്‍ റോഡ്രിഗോ പലാസിയോയും 117-ാം മിനിറ്റില്‍ മാക്സി റോഡ്രിഗസുമാണ് അവസരങ്ങള്‍ തുലച്ചത്. എന്നാല്‍ അധിക സമയത്ത് ആദ്യ അവസരം ലഭിച്ചത് ഹോളണ്ടിനായിരുന്നു. 99-ാം മിനിറ്റില്‍ സ്നൈഡറുടെ പാസില്‍ നിന്ന് ആര്യന് റോബന് ബോക്സിന് പുറത്തുനിന്ന് നിറയൊഴിച്ചെങ്കിലും അര്‍ജന്റീന ഗോളി റൊമേരു രക്ഷകനായി.
116-ാം മിനിറ്റില്‍ മാക്സി റോഡ്രിഗസ് നീട്ടി നല്കിയ ഒരു ത്രൂ പാസ് ഒരു ഡിഫന്‍ഡര്‍ക്കൊപ്പം ഓടിപ്പിടിക്കുമ്പോള്‍ റോഡ്രിഗോ പലാസിയോക്ക് മുന്നില്‍ ഡച്ച് ഗോളി മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍, പന്ത് നിയന്ത്രിച്ചു നിര്‍ത്തി ഗോള്‍വല ഉന്നം വയ്ക്കുന്നതിന്പകരം ഗോളിയുടെ തലയ്ക്ക് മുകളിലൂടെ ഹെഡ് ചെയ്യാനാണ് അര്‍ജന്റീനയ്ക്കുവേണ്ടി 26 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച പലാസിയോ ശ്രമിച്ചത്. ദുര്‍ബലമായ ഹെഡ്ഡര്‍ കൈയിലൊതുക്കാന്‍ ഗോളി സില്ലിസന് വലിയ അധ്വാനമൊന്നും വേണ്ടിവന്നില്ല. രണ്ടു മിനിറ്റിനുള്ളിലാണ് വീണ്ടും ഒരവസരം വീണുകിട്ടിയത്. മെസ്സി വലതുവിംഗില്‍ നിന്ന് ബോക്സിലേയ്ക്ക് കൊടുത്ത എണ്ണം പറഞ്ഞ ക്രോസ് പിടിച്ചെടുത്തശേഷം ഷോട്ട് പായിക്കാനുളള സാവകാശമുണ്ടായിരുന്നു മാക്സി റോഡ്രിഗസിന്. എന്നാല്‍, നേരെ സില്ലിസന്റെ കൈയിലേക്കാണ് ഈ മിഡ്ഫീല്‍ഡര്‍ അടിച്ചുകൊടുത്തത്. 120-ാം മിനിറ്റില്‍ ഹോളണ്ടിന്റെ ഡിര്‍ക് ക്യുയിറ്റ് ബോക്സിനുള്ളില്‍ നിന്ന് പറത്തിയ തകര്‍പ്പന്‍ ഷോട്ട് അര്‍ജന്റീനന്‍ താരം ഡെമിഷലസിന് തടയാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ അവര്‍ക്ക് കണ്ണീരോടെ മടങ്ങേണ്ടിവന്നേനെ. ഈ ഷോട്ടിന് തൊട്ടുപിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കി കളിച്ചതാണ് നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ വീഴാതിരുന്നതിന് കാരണം. 120 മിനിറ്റ് നേരം ഗോള്‍ ഒഴിഞ്ഞുനിന്നെന്നു മാത്രമല്ല മികച്ച ആക്രമണ-പ്രത്യാക്രമണങ്ങള്‍ പോലും വളരെ കുറവായിരുന്നു. കളി പലപ്പോഴും മധ്യനിരയില്‍ ഒതുങ്ങിക്കുപോവുകയും ചെയ്തു. ഡച്ച് പ്രതിരോധം മെസ്സി പൂട്ടുന്നതില്‍ വിജയിക്കുകയും കഴിഞ്ഞ മത്സരങ്ങളില്‍ പറന്നുകളിച്ച ആര്യന് റോബന് ഇന്നലെ താളം കണ്ടെത്താന്‍ കഴിയാതിരുന്നതുമാണ് കളിയെ പലപ്പോഴും വിസരമാക്കിയത്. ഇരുവരും ഉണര്‍ന്നപ്പോഴാകട്ടെ വേണ്ട പിന്തുണ ലഭിച്ചുമില്ല. നാലോ അഞ്ചോ നല്ല നീക്കങ്ങള്‍ മാത്രമാണ് മെസ്സിയില്‍ നിന്നുണ്ടായത്. പതിവ് പന്തു കാലില്‍ ഒട്ടിച്ച് കുതിച്ചു കയറി പ്രതിരോധഭിത്തി തുളയ്ക്കാന് മെസ്സിക്ക് ഏറെയൊന്നും കഴിഞ്ഞില്ല. അതിനുള്ള അവസരം ഡച്ച് പ്രതിരോധവും മധ്യനിരയും അനുവദിച്ചുമില്ല. അത്ര ഉറപ്പുള്ളതായിരുന്നു മാര്‍ട്ടന്‍സ് ഇന്‍ഡിയും ബ്ലിന്ഡുമിട്ട കത്രികപ്പൂട്ട്.
ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല റോബന്റെ ഗതിയും. റോബനെ കയറൂരിവിട്ടാല്‍ കരയേണ്ടിവരുമെന്ന തിരിച്ചറിവില്‍ പ്രതിരോധം കെട്ടിപ്പൊക്കിയ അര്‍ജന്റീന ഡിഫന്റര്‍മാര്‍ ഒരിക്കല്‍ പോലും റോബനെ ബോക്സിനുള്ളില്‍ കയറാന്‍ അനുവദിച്ചതുമില്ല. അത്രയ്ക്ക് കുറ്റമറ്റ രീതിയിലായിരുന്നു സബലെറ്റയുടെയും മഷരാനോയുടെയും പ്രവര്‍ത്തനം. ഗോളെന്ന് ഉറച്ച മൂന്ന് അവസരങ്ങളാണ് പെനാല്‍റ്റിക്ക് യാതൊരു സാധ്യതയുമില്ലാതെ തന്നെ ഇവര്‍ ക്ലിയര്‍ ചെയ്തത്.
മത്സരത്തിന്റെ തുടക്കത്തില്‍ ആദ്യ അവസരം ലഭിച്ചത് ഹോളണ്ടിനായിരുന്നു. എന്നാല്‍ വെസ്ലി സ്നൈഡറുടെ ഷോട്ട് പുറത്തുപോയി. എന്നാല്‍ 15-ാം മിനിറ്റില്‍ ഹോളണ്ട് ബോക്സ് ആദ്യമായി പ്രകമ്പനം കൊണ്ടു. ബോക്സിന് പുറത്തുനിന്ന് മെസ്സി എടുത്ത ഫ്രീകിക്ക് ഡച്ച് ഗോളി ഏറെ പണിപ്പെട്ടാണ് കയ്യിലൊതുക്കിയത്. ഇതിന് പുറമെ മറ്റൊന്ന് കൂടി മെസ്സി പറത്തിയെങ്കിലും അത് പുറത്തേക്കാണ് പറന്നത്. പിന്നീട് 24-ാം മിനിറ്റില്‍ ഗാരയുടെ ഹെഡ്ഡര്‍ ക്രോസ്ബാറിന് മുകളിലൂടെ പുറത്തുപോവുകയും ചെയ്തതൊഴിച്ചാല്‍ ആദ്യപകുതി ശൂന്യമായിരുന്നു. ഇതിനിടെ മഷരാനൊക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ അര്‍ജന്റീനയുടെ എസ്ക്വില്‍ ലാവേസിയായിരുന്നു കൂടുതല്‍ അപകടകരമായ നീക്കങ്ങള്‍ നടത്തിയത്. വലതുവിംഗിലൂടെ ചാട്ടൂളി കണക്കെ കുതിച്ചുകയറിയ ലാവേസി നാലഞ്ച് തവണ ഡച്ച് ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തുകയും ചെയ്തു. ഹിഗ്വയിനെയും മെസ്സിയെയും പൂട്ടിയിടുന്നതില്‍ ഡച്ച് പ്രതിരോധം വിജയം വരിച്ചെങ്കിലും ലാവേസിയെ പിടിച്ചുകെട്ടാന്‍ ഡച്ച് വിംഗര്‍മാര്‍ക്ക് പലപ്പോഴും കഴിഞ്ഞില്ല. പരിക്കേറ്റ് കരയ്ക്കിരുന്ന ഡി മരിയയക്ക് പകരം കളത്തിലിറങ്ങിയ എന്‍സോ പെരസും മഷരാനോയും അധ്വാനിച്ചു കളിക്കുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്നൈഡര്‍ മറ്റൊരു അവസരം കൂടി പാഴാക്കി. മത്സരത്തിന്റെ75-ാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് ഏറ്റവും മികച്ച അവസരം ലഭിച്ചത്. പെരസിന്റെ ഒരു മനോഹരമായ ക്രോസിന് ഹിഗ്വയിന് ചാടിവീണെങ്കിലും ചെത്തിയിട്ട പന്ത് സൈഡ് നെറ്റിലിടിക്കുകയായിരുന്നു. 86-ാം മിനിറ്റില്‍ കരുത്തുറ്റ ഡച്ച് പ്രതിരോധത്തെ കബളിപ്പിച്ച് മെസ്സി കൊടുത്ത ഒരു പന്ത് ഷൂട്ട് ചെയ്യാതെ പോസ്റ്റിന് മുന്നില്‍ അഗ്യുറോ പാഴാക്കുകയും ചെയ്തു.
ഇതിനിടെ ഡച്ച്നിര ഊര്‍ജ്ജം വീണ്ടെടുത്ത് ചില നല്ല നീക്കങ്ങള്‍ നടത്തി. തൊണ്ണൂറാം മിനിറ്റില്‍ റോബന് അപകടകരമായി ഗോളിന് അടുത്തെത്തിയെങ്കിലും സബലെറ്റ രക്ഷകനായി അവതരിക്കുകയായിരുന്നു. പോസ്റ്റിന് തൊട്ടു മുന്പില് നിന്നെടുത്ത ഷോട്ടാണ് സബലെറ്റ തടഞ്ഞത്. 73-ാം മിനിറ്റില്‍ വാന്‍ പേഴ്സിയും ഗോളിനടുത്തെത്തിയെങ്കിലും ഓഫ് സൈഡായി. 84-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ റോജോയുടെ ഒരു ഷോട്ട് ഡച്ച് ഗോളി രക്ഷപ്പെടുത്തി.
അവസാന മിനിറ്റില്‍ റോബന് ഒരു അവസരം കൂടി നഷ്ടപ്പെടുത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തും ഇരുടീമുകളും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടതോടെയാണ് പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: