ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമായി ഉയര്‍ത്തി. മൂന്ന് ലക്ഷം വരെ വരുമാനമുള്ള മുതിര്‍ന്ന പൗരന്മാരെയും നികുതിയില്‍ നിന്ന് ഒഴിവാക്കി. ആദായ നികുതി ഇളവ് ലഭിക്കാവുന്ന നിക്ഷേപ പരിധി ഒരു ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷമാക്കി. ആദായ നികുതി ഘടനയിലും മന്ത്രി മാറ്റം വരുത്തിയില്ല.
അഞ്ചു ലക്ഷം രൂപവരെയുള്ളവര്‍ പത്തു ശതമാനവും അഞ്ചു ലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരില്‍ നിന്ന് 20 ശതമാനവും അതിനു മുകളില്‍ 30 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. അത് ഇനിയും തുടരും. ഭവന വായ്പ പലിശയ്ക്കുള്ള ഇളവ് രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് 1.5 ലക്ഷം ആയിരുന്നു.
പ്രത്യക്ഷ നികുതി നിരക്കില്‍ മാറ്റമില്ല. ഇടക്കാല ബജറ്റില്‍ ലക്ഷ്യമിട്ട പ്രത്യക്ഷ, പരോക്ഷ നികുതി വരുമാനംതന്നെയാണു പുതിയ ബജറ്റും മുന്നോട്ടുവയ്ക്കുന്നതെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. 60 പുതിയ ആദായ നികുതി സേവാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
80 സി പ്രകാരമുള്ള ഇളവ് ഒന്നില്‍ നിന്ന് ഒന്നര ലക്ഷമാക്കി. പി.എഫ് ശമ്പള പരിധി 15,000 രൂപയും പബ്ലിക് പ്രോവിഡന്റ് ഫണ്ടിലെ വാര്‍ഷിക നിക്ഷേപ പരിധി ഒന്നര ലക്ഷവും ആക്കി ഉയര്‍ത്തി. അതേസമയം വിദ്യാഭ്യാസ സെസ് മൂന്നു ശതമാനമായിത്തന്നെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: