നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സെടുത്തിട്ടുണ്ട്. 46 റണ്‍സെടുത്ത ഭുവനേശ്വര്‍കുമാറും 39 റണ്‍സെടുത്ത മുഹമ്മദ് ഷാമിയുമാണ് ക്രീസില്‍.
നേരത്തെ 259ന് നാല് എന്ന നിലയില്‍ രണ്ടാം ദിവസത്തെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി മുരളി വിജയും ക്യാപ്റ്റന്‍ ധോണിയും മികച്ച പ്രകടനം നടത്തി. 122 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച വിജയിനെയാണ് ഇന്നലെ ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സ്കോര്‍ 304-ല്‍ എത്തിയപ്പോള്‍ 146 റണ്‍സെടുത്ത വിജയിനെ ആന്ഡേഴ്സണ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജ ധോണിക്ക് ഭേദപ്പെട്ട പിന്തുണ നല്കി. എന്നാല്‍ സ്കോര്‍ 344-ല്‍ എത്തിയപ്പോള്‍ 25 റണ്‍സെടുത്ത ജഡേജയെ സ്റ്റോക്ക്സിന്റെ പന്തില്‍ മാറ്റ് പ്രയര്‍ പിടികൂടി. സ്കോര്‍ 6ന് 344. പിന്നീട് സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവന്ന ക്യാപ്റ്റന്‍ ധോണിയും മടങ്ങി. 82 റണ്‍സെടുത്ത ധോണിയെ ആന്ഡേഴ്സണ് റണ്ണൗട്ടാക്കുകയായിരുന്നു. ഇതേ സ്കോറില്‍ തന്നെ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന സ്റ്റുവര്‍ട്ട് ബിന്നിയും മടങ്ങി. ഒരു റണ്‍സെടുത്ത ബിന്നി സ്റ്റോക്ക്സിന് വിക്കറ്റ് സമ്മാനിച്ചു. ഒരു റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇന്ത്യക്ക് ഒമ്പതാം വിക്കറ്റും നഷ്ടമായി. ഒരു റണ്‍സെടുത്ത ഇഷാന്ത് ശര്‍മ്മയെ ബ്രോഡ് ബൗള്‍ഡാക്കി. എന്നാല്‍ അവസാന വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം മുഹമ്മദ് ഷാമി ഒത്തുചേര്‍ന്നതോടെ ഇംഗ്ലീഷ് ബൗളര്‍മാരുടെ പിടിഅയഞ്ഞു. അപരാചിതമായ അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സാണ് ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇംഗ്ലണ്ടിന് വേണ്ടി ആന്ഡേഴ്സണ് മൂന്നും ബ്രോഡ്, സ്റ്റോക്ക്സ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: