നൂറുദൈവങ്ങളുടെ പേരില്‍, പല ക്ഷേത്രങ്ങളില്‍ കയറിയിറങ്ങുന്നതാണു ഭക്തി എന്നൊരു ധാരണയുണ്ട്. യാതൊരു തത്ത്വവും ഗ്രഹിക്കാതെയുള്ള അന്ധമായ വിശ്വാസമാണ് അവരുടേത്. അതുകണ്ടിട്ട് അതുമാത്രമാണു ഭക്തിയെന്നു കരുതി ചിലര്‍ ഭക്തിയെ തള്ളിപ്പറയുകയാണ്. ‘തത്ത്വത്തിലെ ഭക്തിയെ’ ആദ്ധ്യാത്മികജീവികള്‍ നിഷേധിക്കുകയില്ല. ഈശ്വരസാക്ഷാത്കാരമാണു ജീവിതലക്ഷ്യമെന്നറിഞ്ഞ് ലക്ഷ്യബോധത്തോടെ അവിടുത്തെ ആരാധിക്കണം. സകല നാമരൂപങ്ങളിലും ജീവരാശികളിലും ദേവതാഭാവങ്ങളിലും പ്രകാശിക്കുന്നത് ഒരേ ഈശ്വരനാണെന്നറിഞ്ഞു നിഷ്കാമമായി അവിടുത്തേക്ക് ആത്മസമര്‍പ്പണം ചെയ്യുന്നതാണ് തത്ത്വത്തിലെ ഭക്തി. അതാണു വേണ്ടതും.ഭക്തിയില്ലാതെ ജ്ഞാനത്തില്‍ നിഷ്ഠ കിട്ടുക പ്രയാസമാണ്. കുമ്മായം മാത്രമിട്ടു തേയ്ക്കുകയാണെങ്കില്‍ ഭിത്തിയില്‍ പിടിക്കുകയില്ല. ശരിക്കുറയ്ക്കണമെങ്കില് പശ വേണം. നമ്മുടെ മനസ്സ് വെറും കുമ്മായം പോലെയാണ്. പ്രേമമാകുന്ന പശയുണ്ടെങ്കിലേ ഈശ്വരനിലേക്ക് എത്തുവാന്‍ സാധിക്കൂ. ചരലുകൊണ്ടുമാത്രം കട്ടകെട്ടുവാന് പറ്റില്ല. സിമന്റുകൂടി വേണം. പ്രേമമാകുന്ന സിമന്റില്ലാതെ ഈശ്വരനിലേക്കുള്ള പടികള്‍ കെട്ടാന്‍ സാധിക്കില്ല.
പ്രേമഭക്തിയുടെ രുചി ഒരു സെക്കന്റ് അനുഭവിച്ചിട്ടുള്ളവര്‍ പിന്നെ അതില്‍നിന്നു പിന്മാറുകയില്ല. എന്നാല്‍ അത്തരം ഭക്തി എല്ലാവര്ക്കും കിട്ടാറില്ല. കിട്ടിയാല്‍ രക്ഷപ്പെട്ടു. ലോട്ടറി ടിക്കറ്റു എടുക്കുമെന്നുകരുതി എല്ലാവര്ക്കും ഒന്നാം സമ്മാനം കിട്ടിറില്ലല്ലോ. ലക്ഷത്തിലൊരാളിനായിരിക്കുംകിട്ടുക. യഥാര്‍ത്ഥ പ്രേമഭക്തിയും ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ കിട്ടിയെന്നു വരൂ.
-മാതാ അമൃതാനന്ദമയി ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: