കടുത്തുരുത്തി: കോതനല്ലൂര്‍ ജംഗ്ഷന് സമീപം മുയാറ്റില് തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
മരിച്ച വിനു എസ്.വിശ്വനാഥിന്റെ കുടുംബാംഗങ്ങളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും എംഎല്‍എ.യുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് നാട്ടുകാര്‍ ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിച്ചിരുന്നു.
നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സി.ജെ. തങ്കച്ചന്, കെ ഗുപ്തന്, വിശാഖ് എസ് വിശ്വനാഥ്, കുഞ്ഞുമോന് പുളിക്കന്‍, മധു മുണ്ടകം എന്നിവരും എംഎല്‍എക്ക് ഒപ്പം പങ്കെടുത്തു.
സംഭവത്തെക്കുറിച്ച് സമഗ്രവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: