എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയുടെ വികസനത്തിനായി ലഭിച്ച കോടിക്കണക്കിന് രൂപ കൊണ്ട് ആശുപത്രിയെ കോളനിപോലെയാക്കി. വികസനം ജനപ്രതിനിധികളും സര്‍ക്കാരും അട്ടിമറിക്കുകയായിരുന്നുവെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അജികുമാര്‍ പറഞ്ഞു. ഡോക്ടര്‍മാരെ വെട്ടിക്കുറക്കുന്നതും രാത്രികാല ചികിത്സ നിര്‍ത്തലാക്കിയതുമടക്കം ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപ പഞ്ചായത്തുകളിലെ പല ആശുപത്രികളും നാള്‍ക്കുനാള്‍ വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ എരുമേലിയിലെ ആശുപത്രി മാത്രം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അജി പറഞ്ഞു. സര്‍ക്കാരും ഭരണസമിതികളും മാറുന്നതനുസരിച്ച് കോളനിപോലെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതല്ലാതെ ആശുപത്രിയുടെ തുടര്‍ വികസനത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എരുമേലി സര്‍ക്കാര്‍ ആശുപത്രി സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരുണമെന്നും അജികുമാര്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര് സോജി അധ്യക്ഷതവഹിച്ചു.
മാര്‍ച്ചില്‍ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രമേശ് കാവിമറ്റം, വിവിധ സംഘടനാ പ്രതിനിധികളായ സി.ആര് ശ്യാം, മനോജ്.എസ്, വി.ആര് രതീഷ്, സി.ആര് അനില്‍, ശശി, കെ.കെ. സജീവന്, ഹരികൃഷ്ണന് കനകപ്പലം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പ്രതിഷേധമാര്ച്ചിനോടനുബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിതയുമായി നേതാക്കള്‍ ചര്‍ച്ചയും നടത്തി. ആഗസ്റ്റ് ഒന്ന് മുതല്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞതായും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: