ന്യൂദല്‍ഹി: ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന സമ്പദ് രംഗത്തിനുള്ള സഞ്ജീവനിയാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ പ്രതിസന്ധിയില്‍ നിന്നും കരകേറ്റാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷയും ആഗ്രഹവും ബജറ്റില്‍ പ്രതിഫലിച്ചതായും മോദി പറഞ്ഞു.
സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പ്രത്യാശയുടെ പുത്തന്‍ കിരണങ്ങള്‍ ബജറ്റ് നല്‍കുകയാണ്. സബ്കാ സാഥ് സബ്കാ വികാസ്(എല്ലാവരേയും ചേര്‍ത്ത് വികസനം) എന്ന പാര്‍ട്ടി മുദ്രാവാക്യം സമ്പദ്വ്യവസ്ഥയുടെ പരീക്ഷണ ഘട്ടത്തിലും പാവപ്പെട്ടവര്‍ക്കും ഇടത്തട്ടുകാര്ക്കുമൊപ്പം നില്ക്കുന്ന ബജറ്റ് അവതരണത്തിലൂടെ യാഥാര്‍ത്ഥ്യമായി. രാജ്യവികസനത്തിനുള്ള ഒരു ചെറിയ ഘടകത്തെ പോലും ഉപേക്ഷിച്ചുപോകാതെയാണ് കേന്ദ്രസര്‍ക്കാര്‍ സഞ്ചരിക്കുന്നതെന്ന് ബജറ്റ് വ്യക്തമാക്കുന്നതായും മോദി പറഞ്ഞു.
ഇന്ത്യയെ തൊഴില്മികവിന്റെയും ഡിജിറ്റലൈസേഷന്റെയും കേന്ദ്രമാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളര്‍ത്തുന്നതിനാണ് ബജറ്റിലെ ഊന്നലുകള്‍. ജനങ്ങളുടെ സഹകരണവും ജനശക്തിയും യോജിപ്പിക്കാന്‍ ബജറ്റിനാകുമെന്ന് ധനമന്ത്രി തെളിയിച്ചു. വനിതാ ശാക്തികരണവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സര്‍ക്കാരിന്റെ പ്രധാന അജണ്ടകളാണെന്ന് ബജറ്റ് വ്യക്തമാക്കുന്നു. രാജ്യത്തെ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിക്കുമെന്ന് റെയില്‍ബജറ്റും പൊതുബജറ്റും തെളഇയിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനായുള്ള പദ്ധതികളും യുവാക്കളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റിലിടം നേടി. ജലസേചന പദ്ധതിയായ കൃഷി സിഞ്ചായ് യോജന നടപ്പിലാകുന്നതോടെ ഓരോ തുള്ളിക്കും കൂടുതല്‍ വിളവെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത മുദ്രാവാക്യം സത്യമായി മാറും. ഗംഗാ ശുചീകരണ ദൗത്യവും പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയും രാജ്യത്തിന്റെ പ്രധാന നയങ്ങളാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: