ന്യൂദല്‍ഹി: രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടേയും സമഗ്ര വികസനത്തിനായുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ദൗത്യം ബജറ്റ് പ്രഖ്യാപനത്തോടെ ആരംഭിച്ചതായി ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ പറഞ്ഞു. 125 കോടി ഇന്ത്യാക്കാരുടേയും വിഷമതകള്‍ക്ക് പരിഹാരം കാണുന്നതിനും അവരുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനും അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിന് സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
സാധാരണക്കാര്‍ക്ക് പ്രയോജനകരമായ ഒട്ടനവധി പ്രഖ്യാപനങ്ങളുള്ള ബജറ്റാണിത്. വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികാസം എന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം ബജറ്റിലൂടെ നിറവേറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇന്ത്യന്‍ സമ്പദ്ഘടനയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും ബജറ്റിലൂടെ അരുണ്‍ ജയ്റ്റ്ലി തുടങ്ങിയിട്ടുണ്ട്. ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന ബിജെപിയുടെ കാഴ്ച്ചപ്പാടിനനുസരിച്ച് സുതാര്യതയിലൂന്നി ചെറിയ സര്‍ക്കാര്‍ കൂടുതല്‍ ഭരണം എന്ന തരത്തിലുള്ള ബജറ്റ് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നുവെന്ന് ഷാ പറഞ്ഞു.
ആരോഗ്യപരവും സാമൂഹ്യവുമായ സൗകര്യങ്ങളുടെ വികസനവും ഗ്രാമീണ ജീവിതത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കലും യുവജനങ്ങള്‍ക്ക് കോടിക്കണക്കിന് തൊഴിലവസരങ്ങളും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും നല്ല ആരോഗ്യപരിരക്ഷയുമെല്ലാം ബജറ്റിലെ പ്രധാന ഊന്നലുകളാണ്.
നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ബജറ്റിലുണ്ട്. പ്രതിരോധമേഖലയ്ക്ക് 2,29,000 കോടി രൂപ അനുവദിച്ചപ്പോള്‍ പ്രതിരോധമേഖലയുടെ നവീകരണത്തിന് 5,000 കോടി രൂപയും അനുവദിച്ചു. ഒരു റാങ്ക് ഒരേ പെന്ഷന് പദ്ധതിക്കായി 1,000 കോടി രൂപയും വകയിരുത്തി. അതിര്‍ത്തിമേഖലകളിലേക്ക് റെയില്പാളങ്ങളെത്തിക്കുന്നതിനായി 1000 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വേഗത്തിലും കാര്യക്ഷമതയിലും ബജറ്റ് പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: