കാക്കനാട്: ജില്ലയിലെ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള റേഷന്‍ വിഹിതം വന്‍ തോതില്‍ വെട്ടിക്കുറച്ചു. ബിപിഎല്‍ വിഭാഗത്തിന് പ്രതിമാസം നല്‍കിയിരുന്ന അരി വിഹിതം ഈ മാസം മുതല്‍ കുറച്ച് നല്‍കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് വിലക്കുറവില്‍ 25 കിലോ അരി കൊടുത്തിരുന്നത് ഇപ്പോള്‍ 5 മുതല്‍ 10 കിലോ വരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. എപിഎല്‍ കാര്‍ഡുകാര്‍ക്കുള്ള 12 കിലോ അരിയുടെ അളവ് നാലരയും അഞ്ചരയുമായി ചുരുക്കി.
പഞ്ചസാരയാണെങ്കില്‍ കഴിഞ്ഞ മാസത്തേതുപോലും ഇതുവരെയും കൊടുത്തുതുടങ്ങിയിട്ടില്ല. മണ്ണെണ്ണ അര ലീറ്റര്‍ മാത്രമാണ് ലഭിക്കുക. ജില്ലയിലെ ഏഴു താലൂക്കുകളിലും ഏഴു രീതിയിലാണ് സാധനങ്ങളുടെ വിതരണമെന്നു റേഷന്‍ വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. റേഷന്‍ കടയിലേക്കുള്ള സാധനങ്ങള്‍ മാസത്തില്‍ മൂന്നു തവണയായാണ് കടക്കാര് എടുക്കുന്നത്. എന്നാല്‍, മാസാദ്യത്തില്‍ തന്നെ സപ്ലൈ ഓഫീസ് അധികൃതര്‍ പത്രങ്ങളിലൂടെ സാധന വിതരണത്തിന്റെ അറിയിപ്പ് നല്കുന്നു. അതുകണ്ട് കടകളിലെത്തുന്ന കാര്‍ഡ് ഉടമകള്‍ക്കു നിശ്ചിത അളവില്‍ സാധനങ്ങള്‍ കിട്ടുകയുമില്ല. മൊത്തവിതരണക്കാര്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതു നിര്‍ത്തി ഓരോ പ്രദേശത്തേക്കും ആവശ്യമുള്ളത്രെ വിതരണംചെയ്യുന്ന രീതിയിലേക്കു മാറിയാല്‍ തര്‍ക്കങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാമെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.
നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 കിലോഗ്രാം അരി പോലും മൂന്നുമാസമായി ജില്ലയില്‍ വിതരണം ചെയ്യുന്നില്ല. കഴിഞ്ഞ മാസം 22 കിലോഗ്രാം അരിയാണ് ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിയത്. അതിനു മുന്‍പു 19 കിലോഗ്രാം മാത്രമായിരുന്നു വിതരണം ചെയ്തത്. അതേസമയം അരിവിഹിതം കുറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് അന്ത്യോദയ അന്നയോജന വിഭാഗത്തില്‍നിന്ന് അരി വകമാറ്റി അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: