കൊച്ചി: ഇന്നലെ വനിതാ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത സിനിയെപ്പറ്റി കൂടുതല്‍ പരാതികള്‍ ലഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്തിനി അറിയിച്ചു. മൂന്നടി പൊക്കമുള്ള സ്വര്ണവിഗ്രഹമെന്ന് അവകാശപ്പെട്ട് രൂപം കാണിച്ച് കണ്ണമാലി കുഴുവേലി വീട്ടില്‍ ഫിലോമിന ഈശി എന്ന സ്ത്രീയില്‍നിന്നും 30ലക്ഷം രൂപയും തോപ്പുംപടി കരുവേലിപ്പടിയില്‍ വേലിക്കകത്ത് വീട്ടില്‍ അല്‍ഫോണ്‍സ എന്ന സ്ത്രീയില്‍നിന്നും 11ലക്ഷം രൂപയും തട്ടിയെടുത്തതായി കാണിച്ച് ഇവര്‍ തേവര പോലീസ്സ്റ്റേഷന് എസ്ഐ വി. ഗോപകുമാരിന്റെ മുമ്പാകെ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു സംഭവം. പത്രവാര്‍ത്ത കണ്ട് സിനിയെ തിരിച്ചറിഞ്ഞാണ് ഇവര്‍ പോലീസ്സ്റ്റേഷനിലെത്തിയത്. ആലപ്പുഴ സ്വദേശി ഗണേശ് എന്നയാളില്‍നിന്നും 27ലക്ഷം രൂപ സ്വര്‍ണാഭരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഇവര്‍ തട്ടിയെടുത്തിരുന്നു. പള്ളുരുത്തി സ്വദേശി ഐഷ സലാം എന്ന സ്ത്രീയില്‍നിന്നും മാസ്മരിക ശക്തിയുള്ള സ്വര്‍ണവിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തതായും പരാതി ലഭിച്ചിട്ടുണ്ട്.
നിശാപാര്‍ട്ടികളിലും മറ്റും അഴിഞ്ഞാടുന്ന ഇവര്‍ മുന്തിയതരം വസ്ത്രങ്ങള്‍ ധരിച്ചും ആഭരണങ്ങള്‍ ധരിച്ചും ആളുകളെ വശീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തേവരയിലുള്ള ഒരു ഐഎന്‍ടിയുസി നേതാവിനും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനും ഇവരുമായി അടുത്ത ബന്ധമുണ്ട്. ജ്വല്ലറിയില്‍നിന്നും വനിതാ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ഇവര്‍ ജ്വല്ലറിയുടമയെ കേസ് ഒത്തുതീര്‍പ്പാക്കാനായി ഭീഷണിപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് കൊച്ചി നഗരത്തില്‍ വമ്പന്മാര്ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന ഏര്‍പ്പാടുണ്ട്. ഇവരുടെ പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളും മാഫിയാ പ്രവര്ത്തനങ്ങളുമുള്ളതായി സംശയിക്കുന്നു.
തൃശൂര്‍ സ്വദേശിയായ ഒരു ബിസിനസുകാരന് ഇവര്‍ക്കൊപ്പം ഇപ്പോള്‍ സ്ഥിരമായി കാണാറുണ്ട്. ഇയാളെപ്പറ്റിയും പോലീസ് അന്വേഷണമാരംഭിച്ചു. മരടില്‍ കൊട്ടാരസദൃശമായ വീട് വാടകക്കെടുത്ത് തോഴി ഷൈല വര്‍ഗീസുമായി താമസിച്ചുവരവെയാണ് ഇവര്‍ പോലീസ് പിടിയിലാകുന്നത്.
സ്ഥിരമായി മേല്‍വിലാസമില്ലാത്ത ഇവര്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരുസ്ഥലത്തും സ്ഥിരമായി താമസിക്കാറില്ല. അതിനാല്‍ കോടതികളിലും മറ്റും നിലവിലുള്ള കേസുകള്‍ക്ക് പലപ്പോഴും സമന്‍സും വാറണ്ടുകളും നടപ്പിലാക്കാനും സാധിക്കാറില്ല. ആഢംബര ജീവിതം നയിക്കുന്നതിനുവേണ്ടിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നതെന്ന് വെളിവായിട്ടുണ്ട്. ഇവരുടെ സാമ്പത്തിക തട്ടിപ്പിന്റെ ആഴം കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വെളിവാകുകയുള്ളൂവെന്ന് തൃക്കാക്കര അസി. കമ്മീഷണര്‍ സേവ്യര്‍ സെബാസ്റ്റിയന് അറിയിച്ചു.
എറണാകുളം ടൗണ്‍ സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തില്‍ ടൗണ്‍ സൗത്ത് എസ്ഐ വി. ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശിവന്‍കുട്ടി, സുബൈര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതി സിനിയെ കൂടുതല്‍ അന്വേഷണത്തിനായി ഇന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്ഐ വി. ഗോപകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: