ന്യൂദല്‍ഹി: കേന്ദ്രബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന് വിമര്‍ശിക്കുന്നവരുടെ ഉത്തരം മുട്ടിക്കുന്നതാണ് ബജറ്റു കണക്കുകള്‍. ഐഐടിക്കു പുറമേ, കഴിഞ്ഞ തവണത്തെ യുപിഎ ബജറ്റില്‍ സംസ്ഥാനത്തിന് അനുവദിച്ചതിനേക്കാള്‍ 1503.83 കോടി രൂപയാണ് അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റില്‍. സംസ്ഥാന വിഹിതം 7,468.68 കോടിയില്‍ നിന്നും 8,972.51 കോടി രൂപയിലേക്ക് വര്‍ദ്ധിച്ചു.
കാര്യക്ഷമമായും സമയബന്ധിതമായും മുന്നോട്ടുപോകുന്ന സംസ്ഥാനത്തെ ഏക പദ്ധതിയായ കൊച്ചിന് മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 462.17 കോടി രൂപ വകയിരുത്തി. കഴിഞ്ഞ ബജറ്റിലെ കൊച്ചിന് മെട്രോയുടെ വിഹിതം വെറും 130 കോടി രൂപയായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് തെളിയിക്കുകയാണെങ്കില്‍ പണം നല്കാന് തയ്യാറാണെന്ന നരേന്ദ്ര മോദിസര്‍ക്കാരിന്റെ ശക്തമായ സന്ദേശമാണ് ബജറ്റ് നല്‍കുന്നത്.
പത്തുവര്‍ഷമായി യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേട്ടുമടുത്ത ഐഐടി, എന്‍ഡിഎ സര്‍ക്കാര്‍ ഒടുവില്‍ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ജമ്മു കാശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിനും ഐഐടി അനുവദിച്ചിരിക്കുന്നത്. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ എയിംസ് ആശുപത്രി ലഭിക്കുന്ന ആദ്യ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടില്ല. ഒരു മാസത്തിനുള്ളില്‍ ഭൂമി എവിടെയാണെന്ന് അറിയിക്കണമെന്ന കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചതും എംപിമാര്‍ അവരവരുടെ മണ്ഡലത്തില്‍ വേണമെന്ന് വാശിപിടിച്ചതുമാണ് കേരളത്തിന് തിരിച്ചടിയായത്. ഭൂമി നല്കാന് തയ്യാറായ ആന്ധ്ര, വിദര്‍ഭ, ബംഗാള്‍, പൂര്‍വ്വാഞ്ചല്‍ എന്നിവിടങ്ങളില്‍ എയിംസ് ആശുപത്രികള്‍ ഉയരും.
കൊച്ചി മെട്രോയ്ക്ക് വകയിരുത്തിയ 462.17 കോടിയില്‍ 233.43 കോടിയും കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. വായ്പയായ 161.79 കോടിയും സബോഡിനേറ്റ് ഡെബ്റ്റ് ഫണ്ടിലെ 66.95 കോടിയും ഇതോടൊപ്പം ചേരും. കഴിഞ്ഞ ബജറ്റില്‍ ആദ്യം 130 കോടി വകയിരുത്തിയത് പിന്നീട് 140 കോടിയാക്കി റിവൈസ് ചെയ്തിരുന്നു.
വിഴിഞ്ഞം പദ്ധതിക്കും എച്ച്എംടിക്കും ഇത്തവണ ബജറ്റില്‍ സഹായം കിട്ടിയില്ല. എന്നാല്‍ മുന്‍ബജറ്റില്‍ ഒരുലക്ഷം മാത്രം അനുവദിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് 88.82 കോടി രൂപ നല്കി. കായംകുളം താപനിലയത്തിന് മുന്‍വര്‍ഷത്തേക്കാള്‍ 2200 കോടി രൂപ കൂടുതല്‍ അനുവദിച്ചു. തുമ്പയിലെ വിഎസ്എസ്സിക്കും ആയിരം കോടിയോളം രൂപ നല്കി. കേന്ദ്ര സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിക്ക് 120 കോടി രൂപയും ഇന്ത്യന്‍ ടെലഫോ ഇന്‍ഡസ്ട്രീസിന് 461 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഫാക്ട്, റബ്ബര്‍ ബോര്‍ഡ്, ഗകാഫി ബോര്‍ഡ്, കയര്‍ ബോര്‍ഡ്, കശുവണ്ടി കയറ്റുമതി വികസന കോര്പ്പറേഷന് തുടങ്ങിയ സംസ്ഥാനത്തെ സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ വിഹിതം നീക്കിവെച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: