വികസനത്തിനുള്ള അടിസ്ഥാനഘടകങ്ങള്‍ തിരിച്ചറിഞ്ഞയാളാണ് അരുണ്‍ ജെയ്റ്റ്ലി. കേന്ദ്രധനമന്ത്രിയെന്ന നിലയില്‍ ആദ്യ ബജറ്റ് അവതരിപ്പിക്കും മുമ്പേ വികസനമന്ത്രം എന്തെന്നും അത് പ്രയോഗിക്കുന്നതെങ്ങനെയെന്നും ജെയ്റ്റ്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ചു വിജയിച്ചിയിട്ടുണ്ട്. അതാണ് ബജറ്റിലും തെളിഞ്ഞത്.
എന്‍ഡിഎ ഭരണത്തിലിരിക്കെ 2003 ല്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന് നിയമസഭാതെരഞ്ഞെടുപ്പുകളില്‍ വിജയതന്ത്രമൊരുക്കിയത് ജെയ്റ്റ്ലിയായിരുന്നു. നടപ്പാക്കിയത് പ്രമോദ് മഹാജനും.വികസനമാനദണ്ഡം എന്തായിരിക്കണം എന്നായി ചിന്ത. അങ്ങനെ ‘ബി-എസ്-പി’ വന്നു. ബി എന്നാല്‍ ബിജ്ലി(വൈദ്യുതി), എസ്-സഡക് (റോഡ്) പി-പാനി(വെള്ളം).
നിത്യജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളില്‍ ഈ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വന്‍ പരാജയമായെന്ന് വ്യക്തമായി. അവ വിഷയമാക്കി തെരഞ്ഞെടുപ്പ് നേരിട്ട ബിജെപി ഭരണത്തിലേറി. അതിപ്പോഴും തുടരുന്നു. വികസന രംഗത്തെ പടിപടിയായ വളര്‍ച്ച തന്നെയാണ് ആ സംസ്ഥാനങ്ങളിലെ തുടര്‍ഭരണത്തിന് അടിത്തറ.
മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ ഊന്നല്‍ കൊടുക്കുന്നതും ‘ബിഎസ്പി’യ്ക്കാണ്. അടിസ്ഥാനസൗകര്യ വികസനം. 8500 കിലോമീറ്റര്‍ ദേശീയപാത, അതിവേഗപാതകള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും റോഡ് നിര്‍മ്മാണം.. അരലക്ഷത്തിലേറെ കോടിയാണ് ഇതിന് വകയിരുത്തിയത്. ഊര്ജരംഗമാണ് മറ്റൊന്ന്. സൗരോര്‍ജ്ജം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ഏറെ. ആണവോര്‍ജത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതിനും പകരം രാജ്യത്തിന്റെ സമ്പത്തായ കല്ക്കരിയിലേക്ക് തിരിഞ്ഞു.
പരിസ്ഥിതി തകര്‍ക്കാതെ , കല്‍ക്കരി ഖനനത്തിന് പ്രാധാന്യം കൊടുക്കുന്ന നയമാണ് ബജറ്റില്‍. ഖനനം നടന്ന പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിനും പദ്ധതിയുണ്ട്.സൗരോര്‍ജ്ജ പദ്ധതി വിജയിക്കാന്‍ സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിനുള്ള പാനലുകളുടെ വില കുറച്ചു.
ജലലഭ്യത ഉറപ്പിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ട്. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 1000 കോടി . നദീസംയോജന പദ്ധതിയും നടപ്പാക്കും. അതോടെ ആവശ്യത്തിന് ജലമാകും, വെള്ളപ്പൊക്കവും തടയാം.ജലവിതരണ പദ്ധതിക്ക് സഹായകമാകാന്‍ ജലസേചന സംവിധാന ഉപകരണങ്ങളുടെ ലഭ്യത കൂട്ടി, ചെലവു കുറച്ചു.
കാര്‍ഷികമേഖലയെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് വിദിശയിലും വിദര്‍ഭയിലും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന്റെ കണ്ണീരൊപ്പുകയാണ്. കാര്‍ഷിക മേഖലക്ക് ഇത്രമാത്രം സഹായം പ്രഖ്യാപിച്ചിട്ടുള്ള ബജറ്റ് മുമ്പ് ഉണ്ടായിട്ടില്ല എന്നാണ് വിദഗദ്ധര്‍ പറയുന്നത്.
മണ്ണു മുതല്‍ മാര്‍ക്കറ്റുവരെ കര്‍ഷകര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകും. മണ്ണു പരിശോധിച്ച് സ്വന്തം കൃഷി മാര്‍ഗം തേടാനുള്ള വഴിയാണ് സോയില്‍ കാര്‍ഡ്. കാലാവസ്ഥയെക്കുറിച്ച് മുന്‍കൂട്ടിയറിയാന്‍ ഗവേഷണത്തിന് 1000 കോടിയുടെ പദ്ധതി. കര്ഷകന് വിളയെടുക്കുമ്പോള്‍ മാര്‍ക്കറ്റില്‍ വിലകുറച്ച് നടക്കാറുള്ള കള്ളക്കൂട്ടുകച്ചവടം ഇനി പൊളിയും. 24 മണിക്കൂര്‍ സംപ്രേഷണം നടക്കുന്ന കിസാന്‍ ടിവിയില്‍ കൃഷി രീതി മുതല്‍ അപ്പപ്പോഴത്തെ വിപണി വിവരം വരെ നേരില്‍ കാണാം.
കാര്‍ഷിക മേഖലയില്‍ സംഭരണവും സംരക്ഷണവും വിപണനവും വിപ്ലവകരമാകും. ജൈവ കൃഷിക്ക് ഊന്നല്നല്കുന്ന ബജറ്റില്‍ കൃത്രിമ പാനീയങ്ങള്‍ക്ക് വില കൂട്ടി. അതുവഴി കാര്‍ഷിക പാനീയങ്ങള്‍ക്ക് വിപണിയൊരുക്കുകയാണ്.
ത്രീപി-പ്രൈവറ്റ്, പബ്ലിക് സെക്ടര്‍ പാര്‍ട്ടിസിപ്പേഷന്‍ എന്ന മുദ്രാവാക്യം പ്രായോഗികമാണ്.എല്ലാം സര്‍ക്കാര്‍ ചെയ്യണം, എല്ലാവര്ക്കും സൗജന്യം നല്‍കുകയും വേണം എന്ന ചിന്ത മാറി. നേതാക്കള്‍ സ്വന്തം പാര്‍ട്ടിയിലും വീട്ടിലും നടപ്പാക്കുന്ന നയം രാജ്യത്ത് നടപ്പാക്കാന്‍ സമ്മതിക്കാത്തവരാണ് കോര്‍പ്പറേറ്റുകളുടെ ബജറ്റെന്ന് ആക്ഷേപിക്കുന്നത്. ലോകത്തെറ്റവും കുടുതല്‍ പിപിപി സംരംഭങ്ങളുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ അവയൊന്നും യഥാസമയം പ്രാവര്‍ത്തികമാകുന്നില്ല.ആ സ്ഥിതിക്ക് മാറ്റം വരുത്താന്‍ പദ്ധതിയിട്ട ബജറ്റ് കോര്‍പ്പറേറ്റുകള്‍ക്കല്ല കോ-ഓപ്പറേഷനു വേണ്ടിയുള്ളതാണ്.
ബജറ്റിനെ എതിര്‍ക്കുന്നവര്‍ ഭയക്കുന്നത് രാജ്യത്ത് പുതിയ ജനവിഭാഗം രൂപപ്പെടുന്നതിനെയാണ്. അപ്പര്‍ ക്ലാസ്, മിഡില്‍ ക്ലാസ്, ലോവര്‍ ക്ലാസ് എന്ന് ജനതയെ തിരിക്കുന്ന രീതി മാറുകയാണ്. ആദ്യ വിഭാഗം മറ്റ് രണ്ടു വിഭാഗങ്ങളെ അതേ നിലയില്‍ നിര്‍ത്തി അവരുടെ ആനുകൂല്യങ്ങള്‍ കൂടി കവരുന്ന അവസ്ഥഇല്ലാതാകണം.
പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക രംഗത്ത് മുന്നോക്കമാകാനുള്ള പദ്ധതികളാണ് ബജറ്റില്‍. നാമമാത്ര-ചെറുകിട-ഇടത്തര വ്യവസായമേഖലയുടെ പ്രോത്സാഹനവും പട്ടികജാതി,വര്‍ഗ്ഗ വിഭാഗത്തിന് നല്കുന്ന സഹായവും കൃഷിരംഗത്തെ പദ്ധതികളും ചേര്‍ന്ന് പുതിയൊരു ഇടത്തരക്കാരെ സൃഷ്ടിക്കും. അവര്‍ ദേശീയ മുഖ്യധാരയിലേക്ക് കടക്കും. ആറുപതിറ്റാണ്ടിനിടെ ഇതുവരെ കിട്ടാത്ത പുതിയ അവസരമാണിത്. അതിനാല്‍ ഇതിനു ചരിത്രപരമായ പ്രാധാന്യമുണ്ട്. അതിലേറെ രാഷ്ട്രീയ പ്രാമുഖ്യവും. ഇത് തിരിച്ചറിയുന്നവരാണ് ബജറ്റിനെ എതിര്‍ക്കുന്നത്.
‘ബിഎസ്പി’യുടെ അവിശ്വസനീയമായ വിജയം കണ്ടത് ഗുജറാത്തിലാണ്. മോദിയുടെ സാമ്പത്തിക ശാസ്ത്രജ്ഞാനം ചെറിയ റവന്യൂസ്റ്റാമ്പിന്റെ പിന്നില്‍ കുറിക്കാനുള്ളതേയുള്ളൂവെന്നു പറഞ്ഞ മുന്‍ ധനമന്ത്രി പി. ചിദംബരം മൂക്കില്‍ വിരല്‍ വച്ചിരിക്കുകയാണ്; തനിക്ക് 20 വര്‍ഷത്തിനിടെ കഴിയാത്തത് 40 ദിവസംകൊണ്ട് ടീം മോദി ചെയ്തതുകണ്ട്.
വിശകലനം: കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: