ന്യൂദല്‍ഹി: ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മറ്റ് അംഗങ്ങള്‍ക്കും നിയമന കാലാവധി കഴിഞ്ഞാലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ചുമതലകള്‍ ഏറ്റെടുക്കരുതെന്ന ട്രായ് നിയമം ഭേദഗതി ചെയ്തു. ലോക്സഭ ഇന്നലെ ഇതുസംബന്ധിച്ച നിയമഭേദഗതി പാസാക്കി. ഇതോടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മുന്‍ ട്രായ് ചെയര്മാന് നൃപേന്ദ്രമിശ്രയെ നിയമിച്ചതിന്റെ തടസ്സങ്ങള്‍ അവസാനിച്ചു.
കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടാം ദിവസമാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ നൃപേന്ദ്രമിശ്രയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. ട്രായ് നിയം മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ ശേഷമായിരുന്നു നിയമനം. ഈ ഓര്‍ഡിനന്‍സ് ഇന്നലെ നിയമമാക്കി ലോക്സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. ടെലകോം മേഖലയില്‍ എന്തു നിയമം കൊണ്ടുവരുന്നതിനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ട്രായ് നിയമഭേദഗതി സഭയില്‍ അവതരിപ്പിക്കുന്നതെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതിന് വിലക്കുള്ള ഏക സ്ഥാപനം ട്രായ് മാത്രമാണെന്നും അതിനാലാണ് വിലക്ക് മാറ്റുന്നതിനായി നിയമ ഭേദഗതി വരുത്തുന്നതെന്നും നിയമമന്ത്രി വ്യക്തമാക്കി.
എന്നാല്‍ ട്രായ് നിയമ ഭേദഗതിയെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപിമാര്‍ ബഹളം വെച്ചു. ഒരുവ്യക്തിക്കായി നിയമം ഭേദഗതി ചെയ്യാനാവില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. നൃപേന്ദ്രമിശ്രയെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. ട്രായ് നിയമ ഭേദഗതിയും പോളാവരം പദ്ധതി സംബന്ധിച്ച ബില്ലും ലോക്സഭ ഇന്നലെ പാസാക്കി. റെയില്‍വേ ബജറ്റ് സംബന്ധിച്ച ചര്‍ച്ചകളും ലോക്സഭയില്‍ നടന്നു. റെയില്ബജറ്റ് ചര്‍ച്ച ഇന്നും തുടരും.
രാജ്യസഭയില്‍ ഇറാഖ് പ്രശ്നവും നിര്‍ണ്ണായക രേഖകള്‍ നശിപ്പിച്ചെന്ന ആരോപണവും ചര്‍ച്ചയ്ക്കെത്തി. മഹാത്മാഗാന്ധിവധവുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിച്ചെന്ന ആരോപണം കള്ളമാണെന്നും യാതൊരു ഫയലുകളും ആഭ്യന്തരമന്ത്രാലയം നശിപ്പിച്ചിട്ടില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: