തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ സര്‍ക്കാരിന് 50 ശതമാനം എന്ന കരാര്‍ ലംഘിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന നിയമസഭാ മാര്‍ച്ചില്‍ പോലീസിന്റെ അതിക്രമം. നിയമസഭയ്ക്ക് സമീപം യുദ്ധസ്മാരകത്തിന് മുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തി മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ വെള്ളം ചീറ്റലില്‍ രണ്ടു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജാജി നഗര്‍ മഹേഷ്, വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആനന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണിന് പരിക്കേറ്റ് മഹേഷിനെ കണ്ണാശുപത്രിയിലും ആനന്ദിനെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാര്‍ച്ച് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. സുധീര്‍ ഉദ്ഘാടനം ചെയ്തു. ചില കച്ചവടക്കാര്‍ക്ക് സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസം സര്‍ക്കാര്‍ തീറെഴുതിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നീതിന്യായ വ്യവസ്ഥയെയും കോടതി വിധികളെയും സംസ്ഥാന സര്‍ക്കാരിനെയും വെല്ലുവിളിക്കുന്ന 12 സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ ഈ 12 കോളേജുകളില്‍ മാനേജ്മെന്റ് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുകയാണ്. കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ പഠിക്കേണ്ട 600 മെറിറ്റ് സീറ്റുകളാണ് ഇതിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. മാത്രമല്ല 70 ലധികം പട്ടികജാതി പട്ടികവര്‍ഗ സീറ്റുകളും ഇതിലൂടെ നഷ്ടപ്പെട്ടിരിക്കുകയാണ്. പല എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ഈ സ്വാശ്രയ കച്ചവടത്തില്‍ പങ്കുണ്ട്. ഇതിന്റെ തെളിവുകള്‍ യുവമോര്‍ച്ച പുറത്തുവിടുമെന്നും സുധീര്‍ പറഞ്ഞു.
മാര്‍ച്ചിന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ആര്.എസ്. രാജീവ്, സെക്രട്ടറി സജി, സംസ്ഥാന സമിതി അംഗങ്ങളായ നിശാന്ത്, മണവാരി രതീഷ്, ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, ജനറല്‍ സെക്രട്ടറിമാരായ രാജാജി നഗര്‍ മഹേഷ്, കെ.ജി. അനീഷ്, ജില്ലാ ഭാരവാഹികളായ വിഭാഷ്, അഡ്വ രഞ്ജിത്, അരുണ്‍, പ്രവീണ്‍, സതീഷ്, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: