തിരുവനന്തപുരം : മില്‍മ പാല് വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്നു മന്ത്രി കെ.സി. ജോസഫ്. ഹൈക്കോടതി ഉത്തരവ് പ്രകാരം പാല് സംഭരിക്കാനും വില വര്‍ധിപ്പിക്കാനും മില്‍മയ്ക്കാണ് അധികാരം. വില വര്‍ധന വേണമെന്ന ശുപാര്‍ശ സര്‍ക്കാരിനു മുന്നിലുണ്ട്. പാലിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ 3.7 ലക്ഷം ലിറ്ററിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്.
എന്നാല്‍, ഇതിനനുസരിച്ച് ഉത്പാദന ചെലവും ഏറിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം രണ്ടു തവണയായി പത്തു രൂപ പാലിന് വില കൂട്ടി.
ഇതില്‍ 9.20 രൂപയും ക്ഷീര കര്‍ഷകര്‍ക്കാണ് ലഭിക്കുന്നത്. ബാക്കിയുള്ള 80 പൈസ മാത്രമാണ് മില്‍മയ്ക്കും പ്രാഥമിക സംഘങ്ങള്‍ക്കും ലഭിക്കുന്നത്. ഇനിയും വില വര്‍ധിപ്പിച്ചാലും അതിന്റെ സിംഹഭാഗവും കര്‍ഷകര്‍ക്കു തന്നെയാകും ലഭിക്കുകയെന്നും കോലിയക്കോട് കൃഷ്ണന്‍നായരുടെ സബ്മിഷന് മന്ത്രി മറുപടി നല്കി. ക്ഷീര കര്‍ഷകരെ കൃഷിയുടെ ഭാഗമാക്കിയാലേ കാര്‍ഷിക വായ്പയുള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: