പൊന്‍കുന്നം: ദേശീയപാതയില്‍ പൊന്‍കുന്നത്തിനും കൊടുങ്ങൂരിനും ഇടയില്‍ കഴിഞ്ഞ് ഒരു മാസത്തിനിടെ സംഭവിച്ചത് പത്തിലേറെ അപകടങ്ങള്‍. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതോടെ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമായി. പൊന്‍കുന്നം ടൗണ്‍ കഴിഞ്ഞാല്‍ കൊടുങ്ങൂര്‍ വരെ പത്തോളം വളവുകളുണ്ട്.
പ്രധാനമായും അപകടങ്ങള്‍ സംഭവിക്കുന്നത് ഇളമ്പള്ളി കവലയിലും കടുക്കാമല വളവിലുമാണ്. വളവുകളും ഇറക്കങ്ങളും നിറഞ്ഞ ഈ റൂട്ടില്‍ ഡിവൈഡറുകളോ, ക്രാഷ്ബാരിയറുകളോ സ്ഥാപിച്ചിട്ടില്ല. കടുക്കാമല വളവിലും, ഇളമ്പള്ളി കവലയ്ക്കു സമീപമുള്ള വളവിലും വാഹനങ്ങള്‍ നിയന്ത്രണം വിട്ട് റോഡിന് താഴ്ച്ചയിലേയ്ക്ക് പതിക്കുന്നത് സ്ഥിരം സംഭവമാണ്.
വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചെങ്കല്ലേപള്ളിക്കും 18-ാംമൈലിനും ഇടയില്‍ നിരപ്പായ റോഡില്‍ അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതും പതിവാണ്. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വളവുകളിലും ഇറക്കത്തിലും സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്നും, ഓവര്ടേക്കിംങ് തടയാന്‍ ഡിവൈഡറുകളും, വളവുകളിലെ കൊക്കകളില്‍ ക്രാഷ്ബാരിയറുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: