തിരുവനന്തപുരം : കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവരുന്നത് നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളുമായി ഇതിന് കരാറുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്യ സംസ്ഥാനങ്ങളിലെ കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളില്‍ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഉണ്ടാക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി എം.കെ.മുനീര്‍ നിയമസഭയില്‍ അറിയിച്ചു. എന്നാല്‍ അന്യ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കില്ലെന്നും അവരുടെ ചെലവ് അതത് സ്ഥാപനങ്ങള്‍ തന്നെ വഹിക്കണമെന്നുമാണ് ചട്ടം. ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കേരളത്തിലെ അനാഥാലയങ്ങളില്‍ പഠിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം സര്‍ക്കാരിന്റെ കയ്യിലില്ല. ഇക്കാര്യം ശേഖരിച്ചുവരികയാണെന്നും മന്ത്രി മറുപടി നല്കി.
മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ ഇപ്പോള്‍ നല്കുന്ന മണ്ണെണ്ണയുടെ അളവ് വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന മണ്ണെണ്ണയുടെ അളവ് ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. 2009 ല്‍ 23,000 കിലോ ലിറ്ററായിരുന്നു, ഇപ്പോള്‍ 10,000 കിലോലിറ്ററായി കുറഞ്ഞിരിക്കുകയാണ്. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ 41 പാലങ്ങള്‍ക്കും പാതകള്‍ക്കും ടോള്‍ പിരിക്കുന്നുണ്ടെന്ന് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. ഏറ്റവും കൂടുതല്‍ ടോള്‍ പരിവുള്ളത് എറണാകുളം ജില്ലയിലാണ്, 11 ഇടങ്ങളില്‍. മലപ്പുറം, തൃശൂര്‍ എന്നിടങ്ങളില്‍ ആറിടങ്ങളില്‍ വീതവും പാലക്കാട് അഞ്ചിടങ്ങളിലും ടോള്‍ പിരിവുണ്ട്. മട്ടാഞ്ചേരി പാലത്തിന് ഇതുവരെ ടോള്‍ ഇനത്തില്‍ 44.25 കോടി രൂപ കമ്പനി പിരിച്ചെടുത്തിട്ടുണ്ട്. പാലത്തിന്റെ നിര്‍മാണ ചെലവ് 22.15 കോടി രൂപയാണ്.
സംസ്ഥാനത്ത് വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് എന്‍ആര്‍ഐ സീറ്റുകള്‍ അനുവദിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.പി മോഹനന് അറിയിച്ചു. ബിവിഎസ്സി ആന്റ് എ.എച്ച്, ബി.ടെക് (ഡയറി സയന്‍സ് ആന്റ് ടെക്നോളജി), ബിഎസ്സി പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് മാനേജ്മെന്റ്, ഡിപ്ലോമ കോഴ്സുകള്‍ എന്നിവയിലായി 63 സീറ്റുകളിലാണ് പ്രവേശനം നല്‍കുക. ആദ്യ രണ്ട് കോഴ്സുകളില്‍ സെമസ്റ്ററിന് ഒന്നര ലക്ഷം രൂപ ട്യൂഷന് ഫീസും പലിശ രഹിത ഡിപ്പോസിറ്റായി യഥാക്രമം 12, 5 ലക്ഷം രൂപയും ഈടാക്കും. ബിഎസ്സി പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് മാനേജ്മെന്റ് കോഴ്സിന് ഒരു ലക്ഷവും ഡിപ്ലോമ കോഴ്സുകള്‍ക്ക് 75,000 രൂപയുമാണ് ട്യൂഷന് ഫീസ്. ഇരു കോഴ്്സുകള്ക്കും ഒറ്റതവണ പലിശരഹിത ഡിപ്പോസിറ്റായി 5 ലക്ഷം രൂപ ഈടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: