സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തേത് ഇടക്കാല ബജറ്റായിരുന്നു. 1947 നവംബര്‍ 26 നായിരുന്നു ബജറ്റവതരണം. ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഷണ്മുഖം ചെട്ടി ഇടക്കാല ബജറ്റാണിതെന്ന് പറഞ്ഞില്ല. പക്ഷേ, 1948 ഫെബ്രുവരിയില്‍ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ആദ്യത്തെ ഇടക്കാല ബജറ്റ് എന്നുതന്നെ പറഞ്ഞു. എല്ലാ വര്‍ഷവും ഫെബ്രുവരി അവസാനമാണ് റെയില്‍വേ ബജറ്റും, പൊതു ബജറ്റും അവതരിപ്പിക്കുന്നത്. 1998 വരെ ബജറ്റ് അവതരണം വൈകിട്ട് അഞ്ചുമണിക്കായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യബജറ്റ് അവതരിപ്പിച്ചത് 1860 ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസമാണ്. സര് ജെയിംസ് വില്‍സണ്‍ ബജറ്റവതരിപ്പിക്കുംമുന്പ് രാജ്യമെമ്പാടും സഞ്ചരിച്ച് ഇന്ത്യയുടെ പ്രത്യേകതയും ജനങ്ങളുടെ ശേഷിയും സ്ഥിതിയുമൊക്കെ പഠിച്ചിരുന്നു. ബജറ്റ് അവതരണം വൈകീട്ട് 5 മണിയാക്കാന്‍ പ്രത്യേക കാരണമുണ്ട്. ബ്രിട്ടീഷ് സമയം ഇത് രാവിലെ 11.30 ആണ്. ബ്രിട്ടന് പാര്‍ലമെന്റംഗങ്ങള്‍ക്ക് ബജറ്റവതരണം ശ്രവിക്കാനായിരുന്നു ഈ സമയക്രമം. സ്വാതന്ത്ര്യത്തിന് ശേഷവും ഇതില്‍ മാറ്റം വരുത്താന്‍ ഒരു കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍ വേണ്ടിവന്നു. എല്ലാ പാര്‍ട്ടികളുടെയും സമ്മതത്തോടെ വാജ്പേയി സര്‍ക്കാരിലെ ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് ബജറ്റവതരണം 11 മണിക്കാക്കി ചരിത്രം തിരുത്തിക്കുറിച്ചത്.1999 ഫെബ്രുവരി 27 ന് 11 മണിക്ക് ബജറ്റവതരിപ്പിച്ചുകൊണ്ട് സിന്‍ഹ നടത്തിയ പ്രസംഗത്തിന്റെ ആമുഖത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവാണ് നമ്മുടെ സാമ്പത്തികവര്‍ഷം. ഈ സാമ്പത്തികവര്‍ഷത്തെ ബജറ്റ് യുപിഎയുടെ ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ചിരുന്നു. അങ്ങനെ വരുമ്പോള്‍ ജൂലൈ 10 ന് അവതരിപ്പിച്ച ബജറ്റ് ഏഴുമാസത്തേക്ക് മാത്രമുള്ളതാണ്. ഒന്നരമാസം പോലും പ്രായമാകാത്ത ഒരു സര്‍ക്കാരിന്റെ ബജറ്റ് വളരെ സൂക്ഷ്മതയോടെ തയ്യാറാക്കിയിരിക്കുന്നു. ഒരു കന്നിക്കാരന്റെ അപരിചിതത്വമൊന്നും അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റവതരണത്തില്‍ കണ്ടില്ല. എന്നുമാത്രമല്ല, നല്ല കയ്യടക്കത്തോടെയും കരുതലോടെയും തന്നെയാണ് ബജറ്റ് കൈകാര്യം ചെയ്തതെന്നാണ് രാഷ്ട്രീപാര്‍ട്ടി ഓഫീസുകളില്‍ ബുദ്ധി പണയപ്പെടുത്താത്തവരെല്ലാം സമ്മതിക്കുന്നത്.
ബിജെപി 283 സീറ്റുനേടി വ്യക്തമായ ഭൂരിപക്ഷം നേടുകയും എന്‍ഡിഎ മൂന്നില്‍ രണ്ടിനടുത്ത് അംഗബലം നേടുകയും ചെയ്തതോടെ പ്രതിയോഗികളുടെ പ്രവചനങ്ങള്‍ രസാവഹമായിരുന്നു. ‘നല്ലകാലം വരുന്നു’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടുള്ള പ്രചാരണം പ്രചണ്ഡമാക്കി. പാവങ്ങളെ അവസാനിപ്പിക്കാന്‍ ഇതാ മോദി വന്നിരിക്കുന്നു എന്നായി പേടിപ്പിക്കല്.
മലപ്പുറം കത്തി, അമ്പ് വില്ല്, കുഴിബോംബ് തുടങ്ങിയതുപോലുള്ള ഒരുപാട് ആയുധവുമായി ഇതാ മോദി വരുന്നേ എന്നാര്ത്തുവിളിച്ചവരുമുണ്ട്. പാവങ്ങള്‍ക്കിനി അധോഗതി എന്നുവരെ പ്രവചിച്ചു. മോദി സര്‍ക്കാരിന്റെ ഭരണം വന്കിടക്കാര്ക്കായിരിക്കുമെന്നാവര്ത്തിച്ചു. കോര്‍പ്പറേറ്റുകള്‍ സൃഷ്ടിച്ച സര്‍ക്കാര്‍ കോര്പ്പറേറ്റുകള്ക്കുവേണ്ടിയായിരിക്കും ഭരിക്കുക. പാവപ്പെട്ടവരുടെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വിലകൂട്ടും. പാചകവാതകത്തിന് ഇതാ 250 രൂപ സിലിണ്ടറിന് കൂട്ടാന്‍ പോകുന്നു. പെട്രോള്‍, മണ്ണെണ്ണ, ഡീസല്‍ എന്നിവയുടെ വില കൂട്ടുന്നു എന്നായി വിലാപം.
കേരളത്തിനായിരുന്നു ഈ പ്രചാരണത്തിന്റെ ചുക്കാന്‍. ബിജെപിക്കാരെ തോല്‍പ്പിച്ച് മൂലക്കിരുത്തിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ ഇതാ വന്നുകഴിഞ്ഞു മോദിസര്‍ക്കാര്‍ എന്ന് വിളിച്ചുകൂവി വാദങ്ങളും ചര്‍ച്ചകളുംകൊണ്ട് രംഗം കൊഴുപ്പിച്ചു.
റെയില്‍വേ ബജറ്റ് വായിച്ചുതീര്‍ക്കും മുന്‍പ് തന്നെ കേരളത്തെ അവഗണിച്ചേ എന്ന് തലയില്‍കൈവച്ച് അലറിവിളിച്ചു. കേട്ടപാതി കേള്‍ക്കാത്തപാതി രാഷ്ട്രീയ നേതാക്കളും അത് ഏറ്റുപാടി. എന്നാല്‍ ബജറ്റിന്റെ ഉള്ളറകളില്‍ തേടിയപ്പോള്‍ ഈ കേട്ടതെല്ലാം പച്ചക്കള്ളമെന്ന് ബോധ്യമായി. യുപിഎ സര്‍ക്കാര്‍ അനുവദിച്ചതിലും കൂടുതല്‍ തുക കേരളത്തില്‍ റെയില്‍വേക്കായി നീക്കിവച്ചു. 236 കോടിയാണ് യുപിഎ സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ നല്‍കിയത്. രണ്ട് കാബിനറ്റ് മന്ത്രിമാരടക്കം എട്ടുപേര്‍ കേന്ദ്രമന്ത്രിസഭയിലിരിക്കുമ്പോഴാണ് ഈ അവഗണന. ആ സര്‍ക്കാര്‍ അനുവദിച്ചതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്.
കേന്ദ്ര അവഗണനക്കെതിരെ ഇടതിനും വലതിനും ഒരൊറ്റ സ്വരമായിരുന്നു നിയമസഭയില്‍. സാധാരണ അടിയന്തര പ്രമേയങ്ങള്‍ അവഗണിക്കാറുള്ള സര്‍ക്കാര്‍ കേന്ദ്രത്തിനെതിരായ പ്രമേയമായപ്പോള്‍ ‘നാമൊന്ന് നമുക്കൊന്ന്’ എന്ന നിലയിലായി. ഒറ്റക്കെട്ടായി പ്രമേയവും പാസാക്കി. പ്രമേയ ചര്‍ച്ചക്കിടയില്‍ ചില വിരുതന്മാര് സ്വയം മറന്നാടി പരിഹാസ്യരുമായി. ”കേന്ദ്രമന്ത്രിമാര്‍ ഇനി കേരളത്തില്‍ വരുമ്പോള്‍ സഞ്ചരിക്കാന്‍ വണ്ടിയും അന്തിയുറങ്ങാന്‍ അതിഥി മന്ദിരവും അനുവദിക്കരു”തെന്ന് വരെ പറയാന്‍ മടിച്ചില്ല. കേരളം തന്റെ പിതൃസ്വത്തെന്ന് കരുതി നടക്കുന്ന ‘കിങ്ങിണിക്കുട്ടന്മാ’രുടെ ഔദാര്യമൊന്നും ഒരുകേന്ദ്രമന്ത്രിക്കും ആവശ്യമില്ലെന്ന സാമാന്യബോധം നിയമസഭാപ്രസംഗത്തില്‍ പോലും ഇല്ലാതെപോകുന്നത് കഷ്ടം തന്നെ.
പൊതുബജറ്റ് വന്നപ്പോള്‍ ആദ്യപ്രതികരണങ്ങള്‍ കേരളത്തെ വഞ്ചിച്ചു. കേരളം കളത്തിന് പുറത്ത് എന്നൊക്കെ പ്രതികരിച്ചു. പക്ഷേ എല്ലാം കേട്ടപ്പോള്‍ ‘കൊള്ളാമല്ലൊ’ എന്ന നിലപാടിലായി ജനങ്ങള്‍. ബജറ്റ് നിരാശാജനകം എന്ന പതിവ് പ്രതികരണത്തിന് രാഷ്ട്രീയനേതാക്കള്ക്കവകാശമുണ്ട്. ശരിയാണ് അരുണ്‍ജെയ്റ്റ്ലിയുടെ ബജറ്റ് ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികളെയും മാധ്യമങ്ങളെയും നന്നായി നിരാശരാക്കി.
കേരളത്തിനൊന്നുമില്ലെന്ന് അച്ചുനിരത്തി പേജൊരുക്കി അച്ചടിക്കാന്‍ കരുതിനിന്നവര്ക്ക് അതെല്ലാം മാറ്റി എഴുതേണ്ടിവന്നു. ‘വളര്‍ച്ചക്കുതകുന്ന ബജറ്റ്’ വ്യവസായ കാര്‍ഷികമേഖലയ്ക്ക് മുന്‍തൂക്കം, ആദായനികുതിയിലെ ഇളവ് സന്തോഷം, നോവിക്കാത്ത ബജറ്റ്, തെല്ലൊരാശ്വാസം, ആശ്വാസഗോള്‍… അങ്ങനെ പോയി തലക്കെട്ടുകള്‍. നിരാശ പ്രതീക്ഷിച്ച മാധ്യമങ്ങളും ബജറ്റില്‍ ആശ്വാസം കണ്ടു. രാഷ്ട്രീയ പാര്‍ട്ടികളും യുവജനസംഘടനകളും മുദ്രാവാക്യം എഴുതി കാത്തിരുന്നു. കാശുമുടക്കി നരേന്ദ്രമോദിയുടെയും അരുണ്‍ജെയ്റ്റ്ലിയുടെയും കോലവും കരുതിവച്ചു. എല്ലാവരെയും നിരാശരാക്കി. ഒരു പ്രതിഷേധ പ്രകടനത്തിനുപോലും വകനല്‍കാതെ എല്ലാവര്ക്കും ആശയും ആവേശവും ആശ്വാസവും നല്കുന്ന ബജറ്റ് അവതരിപ്പിച്ച ബിജെപി സര്‍ക്കാര്‍ നല്‍കാനിരിക്കുന്നത് നല്ല ദിവസങ്ങളാണെന്ന വിശ്വാസം ജനങ്ങള്‍ക്കിടയില്‍ പ്രബലമാണ്.
സന്തുലിതവും സമഗ്രവുമായ വികസനം കൈവരിക്കാന്‍ ഉതകുന്നതാണ് ബജറ്റെന്ന് പൊതുവില്‍ വിലയിരുത്തിക്കഴിഞ്ഞു. കേരളത്തില്‍ എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. അത് കിട്ടിയില്ലെന്നതിന്റെ പേരിലാണ് ഏറെ പരിഭവം. ഇന്നലെ ആരോഗ്യമന്ത്രി പാര്‍മെന്റില്‍ വ്യക്തമായ ഉറപ്പുനല്‍കി. കേരളത്തിനും എയിംസ് ഉണ്ട്. അതിന്റെ നടപടികള്‍ തുടരുകയാണ്. സ്ഥലം നിര്‍ണയിച്ച് നല്കാന് കഴിഞ്ഞമാസം 19 ന് കത്തയച്ചിരുന്നു. മറുപടി ലഭിച്ചിട്ടില്ല. എങ്കിലും അഞ്ചുവര്‍ഷത്തിനകം എല്ലാ സംസ്ഥാനത്തിനും എയിംസ് തീര്‍ച്ച എന്ന് പാര്‍ലമെന്റില്‍ മന്ത്രി പറഞ്ഞാല്‍ അത് നടന്നിരിക്കും.
വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് നിര്‍ബന്ധമുള്ള പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ളപ്പോള് എന്തിന് സംശയിക്കണം. നോര്‍ത്ത് ബ്ലോക്കിന്റെ ഭൂഗര്‍ഭ അറയിലെ ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്സില്‍ അച്ചടിക്കുന്ന ബജറ്റ് രേഖകള്‍ പാര്‍ലമെന്റിലെത്തി മാസങ്ങള്‍ പിന്നിടുമ്പോഴേക്കും ഏതെങ്കിലും ഭൂഗര്‍ഭ അറകളില്‍ തള്ളുന്ന പതിവ് നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ആവര്‍ത്തിക്കില്ല. ‘ആരോടും പ്രീണനമില്ലാതെ എല്ലാവര്ക്കും തുല്യനീതി’ എന്ന പ്രമാണം പ്രാണനെന്നപോലെ കരുതി പെരുമാറും എന്ന് ഉറപ്പായും ആശിക്കാം.
സൂക്ഷിച്ച് ചെലവഴിച്ച് ബജറ്റില്‍ തുക മിച്ചം പിടിച്ച് മുന്നില്‍നില്‍ക്കുന്ന രാജ്യമാണ് നോര്‍വെ. ഖത്തര്‍, കുവൈറ്റ്, ഇറാന്, യുഎഇ രാജ്യങ്ങളും നോര്‍വെയുടെ വഴിയിലാണ്. 36 കോടി പട്ടിണിപാവങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അരനൂറ്റാണ്ടോളം കേന്ദ്രഭരണം കയ്യാളി സര്‍വമേഖലയിലും അവ്യവസ്ഥയും അവ്യക്തതയും സൃഷ്ടിച്ച കോണ്‍ഗ്രസിനെ തൂത്തുമാറ്റിയതിലൂടെ നരേന്ദ്രമോദി ആദ്യവിജയം കൊയ്തു. പ്രതിഷേധിക്കാന്‍ പഴുത് നല്‍കാതെ ബജറ്റ് അവരെ നിരാശരാക്കിയതുപോലെ രാജ്യം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പരംവൈഭവത്തിലെത്തുമ്പോഴും നിരാശരാക്കുവാനും കുറേ പേരുണ്ടാകുമല്ലോ.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: