ആലുവ: കൊച്ചി നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന നാവിക ആയുധ സംഭരണശാല (എന്‍.എ.ഡി)യ്ക്ക് കേരളത്തില്‍ മറ്റ് സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈയ്യെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മികച്ച സ്ഥലം കിട്ടിയാല്‍ എന്‍എഡി മാറ്റാമെന്ന് പ്രതിരോധ വകുപ്പ് തയ്യാറാണെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ കാര്യം പരിഗണിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
എന്‍.എ.ഡി മാറ്റിസ്ഥാപിച്ചാല്‍ ലഭ്യമാകുന്ന ഭൂമി നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി മാറ്റുകയും, എടത്തലയിലെ ജനങ്ങളുടെ ആശങ്ക ഒഴിവാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിലയിരുത്തി.
എന്‍.എ.ഡിയുമായി ബന്ധപ്പെട്ട് കോടതി വിധി ഉണ്ടായ പശ്ചാത്തലത്തില്‍ എടത്തല നിവാസികള്‍ക്കുണ്ടായ ആശങ്ക കേന്ദ്ര പ്രതിരോധ വകുപ്പിനെ അറിയിക്കുന്നതിനായി പഠിക്കുവാന്‍ എത്തിയതായിരുന്നു ബി.ജെ.പി സംഘം. 1985 ല്‍ അതീവ സുരക്ഷിത മേഖലയായി എന്‍.എ.ഡിയ്ക്ക് ചുറ്റുമുള്ള 1840 മീറ്റര്‍ ഏറ്റെടുത്ത പ്രതിരോധ വകുപ്പിന് കൈമാറണമെന്ന പരാമര്‍ശത്തിന് മേല്‍ സംസ്ഥാന റവന്യൂ വകുപ്പും, മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
ബി.ജെ.പി പ്രതിനിധി സംഘം എന്‍.എ.ഡി ചീഫ് ജനറല്‍ മാനേജര്‍ ലക്ഷമണ് സിംഗുമായി അദ്ദേഹത്തിന്റൈ ഓഫീസില്‍ വെച്ച് ചര്‍ച്ചയും നടത്തി. എന്‍.എ.ഡിയും കൈവശം 536 ഏക്കര്‍ സ്ഥലമാണ് ഉള്ളത്. എന്‍.എ.ഡിയുടെ മതിലിനോട് ചേര്‍ന്ന് നൂറ് മീറ്റര്‍ ചുറ്റളവില്‍ പറഞ്ഞിട്ടുള്ള സര്‍വ്വേ നമ്പറുകളില്‍ ഭൂമി ഉടന്‍ ഏറ്റെടുക്കുന്നതിനും, സംഭരണ ശേഷിയുടെ അടിസ്ഥാനത്തില്‍ മറ്റ് ഭൂമിയും ഏറ്റെടുത്ത് നല്കുവാന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുവാന്‍ ആലോചിക്കുന്നതായി പ്രതിരോധവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ നിലപാട് അറിയിക്കുവാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ബി.ജെ.പി തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എ.എം.മുനീറുമായും സെക്രട്ടറിയുമായി സംഘം ചര്‍ച്ച നടത്തി. കുഞ്ചാട്ടുകരയില്‍ വെച്ച് ജനങ്ങളുടെ പരാതി സ്വീകരിക്കുകയും ചെയ്തു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, വൈസ് പ്രസിഡന്റ് എന്‍.സജികുമാര്‍, മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് പെരുമ്പടന്ന, നേതാക്കളായ ജി.കലാധരന്‍, എം.കെ.മണിയന്, പ്രസന്നകുമാര്‍, എന്‍.പി.ശങ്കരന്‍കുട്ടി, സെന്തില്‍, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: