കൊച്ചി: നികുതി വകുപ്പ് ഇ-ഡിക്ലറേഷന്‍ സംവിധാനത്തില്‍ വരുത്തിയ പരിഷ്കാരത്തെ തുടര്‍ന്ന് വാളയാറില്‍ ഉണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ നടപടികള്‍ എടുക്കുമെന്ന് ധനമന്ത്രി കെ.എം മാണി. വാളയാറിലേത് സ്വാഭാവിക പ്രശ്നം മാത്രമാണെന്നും കെ.എം മാണി പറഞ്ഞു.
നികുതി വകുപ്പ് സെക്രട്ടറിയും,വാണിജ്യ നികുതി കമീഷണറും നാളെ വാളയാര്‍ സന്ദര്‍ശിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള എല്ലാ നടപടിയും കൈക്കൊള്ളുമെന്നും കെ.എം മാണി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇ-ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കാത്ത വാഹനങ്ങളുടെ നിര നീണ്ടതാണ് വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഗതാഗതക്കുരുക്കിന് ഇടവരുത്തിയത്.
സംസ്ഥാന അതിര്‍ത്തിക്ക് പുറത്ത് കൊയമ്പത്തൂര് വരെ തുടരുന്ന ഗതാഗത കുരുക്കാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഇ-ഡിക്ലറേഷന്‍ നല്കിയ വാഹനങ്ങള്‍ പോലും വാളയാറിലേക്കെത്താത്തതിനുള്ള കാരണമെന്നാണ് നികുതി വകുപ്പ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങളെ അതിര്‍ത്തി കടത്തിവിടാന്‍ തമിഴ്നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെങ്കിലും കുരുക്കഴിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്തിന്റെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ ചരക്ക് ഗതാഗത സ്തംഭനം തുടരുകയാണ്.
കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിടുന്നതിനായി ചെക്ക് പോസ്റ്റില്‍ അധിക കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെങ്കിലും കാര്യമായ തിരക്ക് ഈ കൗണ്ടറുകളില്ല. പുതിയ പരിഷ്കാരം അട്ടിമറിക്കാന്‍ വ്യാപാരികളില്‍ ചിലര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് വാഹനങ്ങള്‍ ചെക്ക് പോസ്റ്റിലേക്കെത്താത്തതെന്നാണ് നികുതി വകുപ്പിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: