കൊച്ചി: പട്ടികജാതി, വര്‍ഗ്ഗങ്ങള്‍ക്കുള്ള സംവരണം ജമ്മുകാശ്മീരില്‍ ഇല്ലാതാക്കാന്‍ 370-ാം വകുപ്പ് കാരണമായെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹസമ്പര്‍ക്ക പ്രമുഖ് അരുണ്‍കുമാര്‍. 16 ശതമാനത്തിലധികം പട്ടികവര്ഗക്കാരുണ്ടായിട്ടും കാശ്മീരില്‍ അവര്‍ക്ക് ഒരു തരത്തിലുമുള്ള സംവരണവുമില്ല. വിദ്യാഭ്യാസ സംവരണമോ ജോലി സംവരണമോ ഇല്ല. ലോക്സഭ, നിയമസഭ തുടങ്ങി ഗ്രാമപഞ്ചായത്തുകളില്‍ പോലും സംവരണ മണ്ഡലമില്ലാത്ത സംസ്ഥാനമാണ് കാശ്മീര്‍. ഒബിസിക്കും സംവരണാനുകൂല്യം ഇല്ല. 370-ാം വകുപ്പിന്റെ മറപിടിച്ചാണ് ഇതെല്ലാം. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ പഠനശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
370-ാം വകുപ്പ് ജനങ്ങളെ വിഭജിക്കാനല്ലാതെ കാശ്മീരിനോ ഭാരതത്തിനോ ഒരു ഗുണവും ചെയ്യില്ല. ഇതൊരു രാഷ്ട്രീയപ്രശ്നമോ വര്ഗ്ഗീയവിഷയമോ അല്ല. തികച്ചും നിയമപരമായ കാര്യം മാത്രമാണ്. അതിനാല്‍ നിയമപരമായ പ്രതിവിധിയാണ് ആവശ്യം. നിയമപരമായി എല്ലാ രേഖകളും ജമ്മുകാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമെന്ന് വ്യക്തമാക്കുന്നതുമാണ്. ന്യൂദല്‍ഹി ജമ്മു ആന്റ് കാശ്മീര്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ കൂടിയായ അരുണ്‍കുമാര്‍ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞതോ മൗണ്ട്ബാറ്റണ് എഴുതിയതോ രാജാ ഹരിസിംഗ് പ്രസ്താവിച്ചതോ ഒന്നുമല്ല 370-ാം വകുപ്പിന്റെ കാര്യത്തില്‍ പ്രസക്തം. ഇതുസംബന്ധിച്ച് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഉണ്ടായിട്ടുള്ള നിയമപരമായ ഇടപെടലുകളും തീരുമാനങ്ങളുമാണ് രാജാ ഹരിസിംഗ് വിഭജനരേഖയില്‍ ഒപ്പിട്ടതോടെ ജമ്മുകാശ്മീര്‍ ഭാരതത്തിന്റെ ഭാഗമാകാന്‍ ഇടയാക്കിയത്. വിഭജനം യാഥാര്‍ത്ഥ്യമായതിനാല്‍ ഇതുസംബന്ധിച്ച് പിന്നീട് തര്ക്കത്തിനടിസ്ഥാനമില്ല. ഭാരത ഭരണഘടന ജമ്മുകാശ്മീരിെന അവിഭാജ്യഘടകം എന്നുതന്നെയാണ് പറയുന്നത്. പാക്കിസ്ഥാന് ഭരണഘടനയില്‍ കാശ്മീര്‍ രാജ്യത്തിന്റെ ഭാഗമെന്ന് പറയുന്നുമില്ല. മറ്റ് അഞ്ച് മേഖലകള്‍ രാജ്യത്തിന്റെ ഭാഗമെന്ന് വ്യക്തമാക്കുന്നുമുണ്ട്. അന്താരാഷ്ട്ര വേദികളില്‍ കാശ്മീര്‍ വിഷയമായി ഉയര്‍ത്താന്‍ പാക്കിസ്ഥാന് കഴിയാതിരിക്കുന്നതും ഇതിനാലാണ്.
ജമ്മുകാശ്മീരിനെ പാക്കിസ്ഥാനില്‍ ലയിപ്പിക്കാനായിരുന്നു ബ്രിട്ടന് ആഗ്രഹം. അല്ലാത്തപക്ഷം സ്വതന്ത്രരാജ്യമായി നില്‍ക്കുമെന്നും കരുതി. ഷേഖ് അബ്ദുള്ളയും അത്തരത്തില്‍ ചിന്തിച്ചു. പക്ഷേ ഭരണാധികാരിയായ ഹരിസിംഗ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ഭരണാധികാരിയുടെ നിലപാടുതന്നെയായിരുന്നു അവസാനവാക്ക്.370-ാം വകുപ്പ് സംബന്ധിച്ച് പാര്‍ലമെന്റില്‍ സ്വകാര്യബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ പ്രസംഗിച്ച എല്ലാവരും ഈ വകുപ്പ് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും ഒക്കെ എംപിമാര്‍ ഏകസ്വരത്തില്‍ 370-ാം വകുപ്പ് എടുത്തുകളയാന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ബില്‍ ആയതിനാല്‍ മാത്രമാണ് അംഗീകരിക്കാന്‍ കഴിയാതിരുന്നത്. ഇപ്പോള്‍ വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്, അരുണ്‍കുമാര്‍ പറഞ്ഞു.രണ്ട് ദിവസത്തെ ശിബിരം ജസ്റ്റിസ് പി.എസ്.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
അഭിഭാഷകപരിഷത്ത് പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അഹാഡ്സ് ഡയറക്ടര്‍ ഡോ. ഇന്ദുചൂഡനും, മാറുന്ന സമൂഹത്തില്‍ അഭിഭാഷകരുടെ പങ്കിനെക്കുറിച്ച് എസ്. സേതുമാധവനും വിസില്‍ബ്ലോവേഴ്സ് ആക്ടിനെക്കുറിച്ച് അഡ്വ. ഡി.ബി. ബിനുവും ക്ലാസെടുത്തു. അഡ്വ. ടി.സി. കൃഷ്ണ, അഡ്വ. പി.എല്‍. ബാബു, അഡ്വ. കെ.എം. കൃഷ്ണകുമാര്‍, അഡ്വ. എസ്. രാജേന്ദ്രന്, അഡ്വ. ബി.രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ 9ന് തീരദേശ നിയമങ്ങളെക്കുറിച്ചും സുരക്ഷയെപ്പറ്റിയും അഡ്വ. സഹസ്രനാമന്‍ ക്ലാസ്സെടുക്കും. അഡ്വ. കെ.എസ്. രാജഗോപാല്‍, അഡ്വ. ആര്. രാജേന്ദ്രന്, അഡ്വ. ബി. അശോക്, അഡ്വ. രാജ്കുമാര്, അഡ്വ. എം.എന്‍. മന്മഥന് എന്നിവര്‍ പ്രസംഗിക്കും. അഡ്വ. ബി. രാജേഷ് സമാപന പ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: