കൊച്ചി: സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് മൂലധന സമാഹരണത്തിനായി 10,000 കോടി രൂപ കേന്ദ്ര ബജറ്റില്‍ വകകൊള്ളിച്ച സാഹചര്യത്തില്‍ യുവ സംരംഭകരെ ആകര്‍ഷിക്കും വിധത്തിലുള്ള പ്രവര്‍ത്തനാന്തരീക്ഷം കേരളത്തിലെ വിജയകരമായ വ്യവസായങ്ങളുടെ സഹകരണത്തോടെ സജ്ജീകരിക്കുകയെന്ന ദൗത്യത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനുള്ള ചര്‍ച്ചകള്‍ക്ക് വെള്ളിയാഴ്ച കൊച്ചിയില്‍ തുടക്കമായി.
ടെക്നോപാര്‍ക്ക് ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെയും (ടിബിഐ) സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെയും സഹകരണത്തോടെ കേരള ഐടി സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ- ഐടി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, കെഎസ്ഐഡിസി എംഡി അരുണ സുന്ദരരാജന്, വ്യവസായ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന് എന്നിവരും വ്യവസായപ്രമുഖരും പങ്കെടുത്തു.
യുവസംരംഭകര്‍ക്കു വളരാനുള്ള നല്ലൊരിടമായി കേരളത്തെ മാറ്റിയെടുക്കാനുതകും വിധത്തിലുള്ള തന്ത്രങ്ങളെപ്പറ്റി ചര്‍ച്ച ചെയ്ത യോഗം ഈ ദൗത്യത്തിന്റെ തുടക്കംകൂടിയായി മാറി. എണ്‍പതോളം സംരംഭകരാണ് ഈ യോഗത്തില്‍ പങ്കെടുത്തത്.
കേരളമിന്നൊരു പരിവര്ത്തനദശയിലാണെന്നും നമുക്ക് പ്രവര്‍ത്തിക്കാനുള്ള സമയം ആഗതമായിരിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിദ്യാര്‍ഥി സംരംഭകത്വ നയം ഫലംകണ്ടു തുടങ്ങിയിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം ശക്തിപ്പെടുകയാണ്. ഇവര്‍ക്ക് പിന്തുണ നല്കാന് കേരളത്തിലെ വ്യവസായ മേഖലയുടെ സഹായം ആവശ്യമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം മികച്ച സംരംഭകരുടെ വിദഗ്ദ്ധോപദേശം ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ കഴിവ് പൂര്‍ണമായി വിനിയോഗിക്കണമെങ്കില്‍ വ്യാപാരനേതൃത്വങ്ങളുടെ സഹായം ആവശ്യമാണെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുവാക്കളായ പ്രതിഭാശാലികളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. പരമ്പരാഗത വ്യവസായങ്ങളിലും ഇവര്‍ പുതിയ രീതികള്‍ വികസിപ്പിച്ചെടുക്കുന്നത് നമുക്കു കാണാനാകണം. അതിന് വ്യവസായ വാണിജ്യ മേഖലകളിലുള്ളവരുടെ വിദഗ്ദ്ധോപദേശവും നിര്‍ദ്ദേശങ്ങളും പിന്തുണയും യുവാക്കള്‍ക്ക് ആവശ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം തൊഴിലന്വേഷകരുടെ നാട് എന്നതില്‍ നിന്ന് തൊഴില്‍ സൃഷ്ടാക്കളുടെ നാടായി മാറിക്കഴിഞ്ഞതായി അരുണ സുന്ദരരാജന് പറഞ്ഞു. ബിസിനസ്, ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി കേരളത്തിലുടനീളം 50 ഇന്‍കുബേറ്ററുകള്‍ തുടങ്ങും. യുവസംരംഭകര്ക്ക് മെന്ററിംഗ് ലഭ്യമാക്കാന്‍ സിഐഐയുമായും ടിഐഇയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനായി, വരുന്ന യുവ സംരംഭക ഉച്ചകോടിയില്‍ 20 കോടിയുടെ വെന്‍ജ്വര്‍ ക്യാപിറ്റല്‍ ഫണ്ട് കെഎസ്ഐഡിസി തുടങ്ങുമെന്ന് അവര്‍ പറഞ്ഞു.
കളമശ്ശേരിയില്‍ 150 കോടിയുടെ ടെക്നോളജി ഇന്നൊവേഷന് സോണ്‍ പണി പുരോഗമിക്കുകയാണെന്നും അത് പൂര്‍ത്തിയായി കഴിയുമ്പോള്‍ കളമശ്ശേരി ഇന്ത്യയിലെ സിലിക്കണ്‍ വാലിയായി മാറുമെന്നും പി.എച്ച്. കുര്യന് പറഞ്ഞു. രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് ഇതിന്റെ പണി പൂര്‍ത്തിയാകും. 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇവിടെ സൗകര്യമുണ്ടാകും. യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ സംസ്കാരം പച്ചപിടിച്ചിട്ടുണ്ടെന്നും സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാനം ചെയ്തുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയും സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ ശ്യാം ശ്രീനിവാസനും എവിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും ടിഐഇ കേരള പ്രസിഡന്റുമായ എ.വി.ജോര്‍ജും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: