റിയോ ഡി ജനീറോ: യൂറോപ്യന്‍ കരുത്തരായ ജര്‍മ്മനിയോ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്റീനയോ? ആരായിരിക്കും കാല്‍പ്പന്തുകളിയിലെ പുതിയ ലോകചാമ്പ്യന്മാര്. ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായി കാത്തിരിക്കാം, ഇന്ന് രാത്രിവരെ. ഒരു മാസം നീണ്ടുനിന്ന ലോകകാല്പ്പന്തുകളിയുടെ കൊടിയിറക്കത്തിനും ഇന്ന് സാക്ഷ്യം വഹിക്കും. ഇവിടെ പ്രവചനത്തിലൊന്നും കാര്യമില്ല. ഇത് ഫുട്ബോളാണ്. ഏത് ടീമാണോ കൂടുതല്‍ ഗോള്‍ നേടുന്നത് അവരായിരിക്കും അടുത്ത നാലുവര്‍ഷത്തേക്കുള്ള ലോകചാമ്പ്യന്മാര്. സെമിഫൈനലില്‍ ആതിഥേയരായ ബ്രസീലിനെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് ജര്‍മ്മനി ഫൈനലില്‍ എത്തിയതെങ്കില്‍ ഹോളണ്ടിന്റെ വെല്ലുവിളി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന 24 വര്‍ഷത്തെ ഇടവേളക്കുശേഷം കലാശപ്പോരാട്ടത്തിനെത്തിയിരിക്കുന്നത്. 2002ന് ശേഷം ജര്‍മ്മനിയുടെ ആദ്യ ഫൈനലാണിത്. എന്നാല്‍ ഈ ലോകകപ്പില്‍ ബ്രസീലിനോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരാകാനായിരുന്നു ജര്‍മ്മനിയുടെ വിധി. പിന്നീട് കഴിഞ്ഞ രണ്ട് തവണയും സെമിയില്‍ കളിച്ചെങ്കിലും ഫൈനലില്‍ പ്രവേശിക്കാന്‍ ജര്‍മ്മന്‍ പോരാളികള്‍ക്ക് കഴിഞ്ഞിരുന്നില്ല.
ലോകകപ്പിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് അര്‍ജന്റീനയും ജര്‍മ്മനിയും ഫൈനലില്‍ മുഖാമുഖം വരുന്നത്. 1986, 1990 എന്ന ലോകകപ്പുകളില്‍ ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണ അര്‍ജന്റീനയും ജര്‍മ്മനിയും കിരീടം നേടി. അര്‍ജന്റീന 28 വര്‍ഷത്തിനുശേഷവും ജര്‍മ്മനി 24 വര്‍ഷത്തിനുശേഷവുമാണ് ഇത്തവണ ലോകകപ്പ് കിരീടം സ്വപ്നം കാണുന്നത്. ലോകകപ്പില്‍ ജര്‍മ്മനിയുടെ എട്ടാം ഫൈനലാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ച രാജ്യമെന്ന ബഹുമതിയും ജര്‍മ്മനിക്ക് സ്വന്തമായി. ലോകകപ്പിന്റെ ചരിത്രത്തില്‍ ആറാം തവണയാണ് ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്നത്. ഇതില്‍ ഒരിക്കല്‍ മാത്രമാണ് അര്‍ജന്റീനക്ക് വിജയിക്കാന്‍ കഴിഞ്ഞത്. മൂന്നെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു.
ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇരു ടീമുകളും തമ്മില്‍ ആകെ 20 തവണ ഏറ്റുമുട്ടി. ഇതില്‍ ഒമ്പതെണ്ണം അര്‍ജന്റീന വിജയിച്ചപ്പോള്‍ ആറെണ്ണത്തിലാണ് ജര്‍മ്മനി വിജയിച്ചത്. അഞ്ചെണ്ണം സമനിലയില്‍ കലാശിച്ചു. ഒടുവില്‍ 2012-ലാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയത്. ഫ്രങ്ക്ഫുര്ട്ടില് നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 3-1ന് വിജയിച്ചു.
മാത്രമല്ല കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണത്തെ ഫൈനലെന്ന പ്രത്യേകതകൂടി ഇത്തവണയുണ്ട്. അന്ന് മെസ്സിയെ പൂട്ടിയിട്ട ജര്‍മ്മന്‍പട മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് സെമിയില്‍ പ്രവേശിച്ചിരുന്നത്. ആ പ്രകടനം ആവര്‍ത്തിക്കാനായി ഇന്ന് ജര്‍മ്മനിയും ഇതിന് പകരംവീട്ടുക എന്ന ലക്ഷ്യത്തോടെ അര്‍ജന്റീനയും ഇറങ്ങുന്നതോടെ പോരാട്ടം തീപാറുമെന്ന് ഉറപ്പ്. അര്‍ജന്റീന ഇന്ന് 4-2-1-3 ശൈലിയിലും ജര്‍മ്മനി 4-2-3-1 എന്ന ശൈലിയുമായിരിക്കും ഇന്ന് സ്വീകരിക്കുക. ഇരുടീമുകളും സെമിഫൈനലില്‍ കളിച്ച അതേ ടീമിനെ തന്നെയായിരിക്കും കലാശപ്പോരാട്ടത്തിലും അണിനിരത്തുക.
അതേസമയം ഇരു ടീമുകളുടെയും കോച്ചുമാര്‍ തലപുകയ്ക്കുകയാണ്. എതിരാളികളെ എങ്ങനെ പൂട്ടണമെന്ന് ഓര്‍ത്ത്. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ പൂട്ടുക എന്നതാണ് ജര്‍മ്മന്‍ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനി ഇതില്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാലുവര്‍ഷംമുമ്പ് കണ്ട മെസ്സിയല്ല ഇപ്പോഴത്തേത്. അര്‍ജന്റീനയുടെ നീലയും വെള്ളയും ജഴ്സിയില്‍ മെസ്സി അരങ്ങുതകര്‍ക്കുകയാണ്. കൂടാതെ പൊസിഷന്‍ മാറിക്കളിക്കാനുള്ള മികവും മെസ്സിയെ കൂടുതല്‍ അപകടകാരിയാക്കി. മധ്യനിരയിലാണെങ്കിലും പ്രതിരോധത്തിലേക്ക് ഇറങ്ങിക്കളിക്കുന്ന ബാസ്റ്റിന് ഷ്വയിന്സ്റ്റഗറിനായിരിക്കും മെസ്സിക്ക് കൂച്ചുവിലങ്ങിടാനുള്ള ചുമതല. അതേസമയം ഇത്തവണ മെസ്സിയെ പിടിച്ചുകെട്ടുന്നതിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് ജര്‍മ്മന്‍ കോച്ച് ജോക്വിം ല്യൂ പറയുന്നത്. മെസ്സിക്ക് കളിക്കാനുള്ള സ്ഥലം അനുവദിച്ചുകൊടുത്താല്‍ 1990ലെ വിജയം ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് മറ്റാരേക്കാളും കൂടുതല്‍ ജര്‍മ്മന്‍ പരിശീലകന് അറിയാം. അതുകൊണ്ടുതന്നെ മധ്യനിരയില്‍ വച്ചുതന്നെ മെസ്സി പൂട്ടിടാനായിരിക്കും ജര്‍മ്മനിയുടെ ശ്രമം. ഇതില്‍ വിജയിച്ചാല്‍ കിരീടം സ്വപ്നം കാണാനും അവര്‍ക്ക് കഴിയും.
എന്നാല്‍ ഹോളണ്ടിനെതിരായ സെമിഫൈനലില്‍ പുറത്തിരുന്ന ഏയ്ഞ്ചല്‍ ഡി മരിയ ഇന്നും ആദ്യ ഇലവനില്‍ ഇറങ്ങാന്‍ സാധ്യതയില്ല. അങ്ങനെവന്നാല്‍ ഹോളണ്ടിനെതിരായ സെമിഫൈനലില്‍ മിന്നുന്ന പ്രകടനം നടത്തിയ ലാവേസിക്ക് തന്നെയായിരിക്കും അവസരം ലഭിക്കുക. മെസ്സിക്കും ലാവേസിക്കുമൊപ്പം ഹിഗ്വയിനും ഇറങ്ങുമ്പോള്‍ ആക്രമണനിര സുശക്തമാകും. എന്നാല്‍ ഹിഗ്വയിന് ക്വാര്‍ട്ടര്‍ഫൈനലില്‍ ഒരു ഗോള്‍ നേടിയതൊഴിച്ചാല്‍ മറ്റു മത്സരങ്ങളിലെല്ലാം അവസരങ്ങള്‍ തുലച്ചുകളഞ്ഞാണ് ശ്രദ്ധ നേടിയത്. ഹോളണ്ടിനെതിരായ മത്സരത്തില്‍ പരിക്കേറ്റ മസ്ക്കരാനോയും കളിക്കാനിറങ്ങുമെന്നത് അര്‍ജന്റീനക്ക് ഗുണം ചെയ്യും. സെമിഫൈനലില്‍ റോബനെ പൂട്ടുന്നതിനുള്ള ചുമതല മസ്ക്കരാനോക്കായിരുന്നു. ഇൗ ശ്രമത്തിനിടെ പരിക്കേറ്റിട്ടും മസ്ക്കാരാനോക്ക് പകരക്കാരനെ ഇറക്കാന്‍ അര്‍ജന്റീനന്‍ കോച്ച് തയ്യാറായില്ല. കാരണം ഈ താരത്തിന് പകരം വെക്കാനുള്ള മറ്റൊരു താരം ടീമിലില്ല എന്നതുതന്നെ.
അതേസമയം ജര്‍മ്മനിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അഞ്ച് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യം വെക്കുന്ന തോമസ് മുള്ളര്‍ക്ക് ഇന്ന് ഒരിക്കല്‍ കൂടി ഗോള്‍ നേടാന്‍ കഴിഞ്ഞാല്‍ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസിനൊപ്പം ടോപ് സ്കോറര്‍ പദവി പങ്കുവെക്കാം. രണ്ടെണ്ണം അടിച്ചാല്‍ ഗോള്‍ഡന്‍ ബൂട്ട് ഒറ്റയ്ക്ക് സ്വന്തമാക്കുകയും ചെയ്യാം. മുള്ളര്‍ കഴിഞ്ഞ 12 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 10 ഗോളുകള്‍ നേടിയപ്പോള്‍ ആറെണ്ണത്തിന് അവസരമൊരുക്കുകയും ചെയ്തു. മധ്യനിരയില്‍ ഷ്വയ്ന്‍സ്റ്റീഗറും സമി ഖദീരയും കളി നിയന്ത്രിക്കാനിറങ്ങുവെന്നതുതന്നെയാണ് ജര്‍മ്മനിയുടെ കരുത്ത്. ഒപ്പം അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍മാരായി തോമസ് മുള്ളറും ഉജ്ജ്വല ഫോമിലുള്ള ടോണി ക്രൂസും മെസ്യൂട്ട് ഓസിലും കളം നിറയുമ്പോള്‍ കരുത്ത് ജര്മ്മനിക്കുതന്നെ. സ്ട്രൈക്കറായി മിറോസ്ലാവ് ക്ലോസെയും കളത്തിലിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: