റിയോ ഡി ജനീറോ: ലോകത്തെ ഏറ്റവും ഗ്ലാമറും പ്രചാരവുമുള്ള ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താരങ്ങള്‍ക്ക് ബ്രസീലിയന്‍ ലോകകപ്പില്‍ സ്ഥാനം പിന്നാമ്പുറത്ത്. ലോകകപ്പിലെ അമൂല്യവും വിശിഷ്ടങ്ങളുമായ മൂന്ന് പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ പ്രീമിയര്‍ ലീഗിലെ ഒരാള്‍ പോലുമില്ല. അതേസമയം, ജര്‍മനിയുടെയും അര്‍ജന്റീനയുടെയും താരങ്ങള്‍ പ്രാഥമിക പട്ടികയില്‍ ആധിപത്യം സ്ഥാപിച്ചു. നെയ്മറിലൊതുങ്ങി ആതിഥേയ താരസാന്നിധ്യം.
ഗോള്‍ഡന്‍ ബോളിന് നാമനിര്‍ദേശം ചെയ്യപ്പെട്ട പത്തുകളിക്കാരില് നാലുപേര്‍ ജര്‍മന്‍ പടയാളികളാണ്. ഗോളടിവീരന്മാരായ തോമസ് മുള്ളറിനും ടോണി ക്രൂസിനും പുറമെ നായകന് ഫിലിപ്പ് ലാമും സഹ ഡിഫന്റര്‍ മാറ്റ്സ് ഹമ്മല്‍സും ജര്‍മന്‍ പ്രാതിനിധ്യം ഉറപ്പിച്ചു. ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, ജാവിയര്‍ മസ്കരാനോ എന്നിവര്‍ അര്‍ജന്റീനയില്‍ നിന്ന് സ്വര്ണപ്പന്തിനായി മത്സരിക്കുന്നു. ബ്രസീലിന്റെ നെയ്മറും ഹോളണ്ടിന്റെ ആര്യന് റോബനും കൊളംബിയയുടെ ജെയിംസ് റോഡ്രിഗസും ചേരുമ്പോള്‍ പട്ടിക പൂര്‍ണം.
മികച്ച യുവതാരത്തിനുള്ള അവാര്‍ഡിന് പോരടിക്കുന്നവരില് രണ്ടു പേര് ഫ്രാന്‍സിന്റെ ചുണക്കുട്ടികള്‍, പോള്‍ പോഗ്ബയും റാഫേല്‍ വരാനയും. ഹോളണ്ടിന്റെ മെംഫിസ് ഡെപായ് ആ ഗണത്തിലെ മൂന്നാമന്. മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവിന് കെയ്ലര് നവാസ് (കോസ്റ്ററിക്ക), സെര്‍ജിയോ റോമേറൊ (അര്‍ജന്റീന), മാനുവല്‍ ന്യൂയര്‍ (ജര്‍മനി) തുടങ്ങിയവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ ഗോളി ടിം ഹൊവാര്ഡിനെയും മെക്സിക്കന്‍ കാവല്ക്കാരന് ഗില്ലര്‍മൊ ഒച്ചോവയെയും പരിഗണിക്കേണ്ടിയിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: