പാനൂര്‍: സ്വര്‍ണക്കടത്തിലെ മുഖ്യ കണ്ണി ഫയാസിനെ സഹായിക്കുന്നത് പാനൂരിലെ പ്രമുഖ സ്വര്‍ണ വ്യാപാരിയെന്ന് സൂചന. മേഖലയില്‍ സ്വര്‍ണക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ചവര്‍ ഏറെ. കോഴിക്കോട് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയും വിവാദനായകനുമായ ഫയാസിന്റെ കേസ് നടത്തിപ്പും ഇടപാടുകളും നടത്തുന്നത് ടൗണിലെ പ്രമുഖ ജ്വല്ലറി ഉടമയെന്നാണ് സൂചന. ഇയാളെ കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്.
കഴിഞ്ഞദിവസം സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് നടക്കാവ് പോലീസ് പിടികൂടിയ പൂക്കോത്തെ ചെറിയ കട്ടങ്ങല്‍ സുബൈറി (44)ല്‍ നിന്നും കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭ്യമായിട്ടുണ്ട്. സുബൈറിന്റെ സഹോദരന് അഷ്റഫും കേസില്‍ പ്രതിയാണ്. ഇയാള്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിയുകയാണ്. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച പണം റിയല്‍ എസ്റ്റേറ്റിലും മറ്റും നിക്ഷേപിച്ചതായാണ് വിവരം. വിധ്വംസക പ്രവര്‍ത്തനത്തിനും ഇത്തരം സമ്പാദ്യങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്.
പാനൂര്‍, പെരിങ്ങത്തൂര്‍, കടവത്തൂര്‍, എലാങ്കോട് മേഖലകളിലെ പുത്തന്‍ പണക്കാര്‍ക്ക് പിന്നില്‍ സ്വര്‍ണക്കടത്തിലൂടെ ലഭ്യമായ പണമുണ്ടെന്നാണ് സൂചന. വര്‍ഷങ്ങളായി സ്വര്‍ണവും മറ്റ് പല സാധനങ്ങളും നിര്‍ബാധം കടത്തുന്ന ഇത്തരം സംഘങ്ങള്‍ ഫയാസിന്റെ അറസ്റ്റോട് കൂടിയാണ് പുറത്തേക്ക് വന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന ഇത്തരം സംഘങ്ങള്‍ രാഷ്ട്രീയ തണലില്‍ വിഹരിക്കുകയാണ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന് മാസ്റ്ററെ ജില്ലാ ജയിലിലെത്തി ഫയാസ് സന്ദര്‍ശിച്ചത് ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു. കോഴിക്കോടുകാരനായ ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാവും ഇത്തരം സംഘങ്ങള്‍ക്ക് പിന്തുണ നല്കിവരുന്നുണ്ടത്രെ.
നാദാപുരം, കല്ലാച്ചി, കുറ്റിയാടി ഭാഗങ്ങളിലും തലശ്ശേരിയിലുമുള്ള പ്രമുഖ സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളിലേക്കാണ് അനധികൃത സ്വര്‍ണം എത്തുന്നത്. വിദേശ നാണയ വിനിമയ ചട്ടം (കോഫേപോസ) ലംഘിച്ചാണ് കടത്ത് നടക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കൂണ് പോലെ ഉയരുന്ന വമ്പിച്ച സ്വര്‍ണ വ്യാപാര ശൃംഖലകള്‍ക്ക് പിന്നില്‍ സ്വര്‍ണക്കടത്തിന്റെ കരങ്ങള്‍ക്ക് പങ്കുണ്ടെന്നതില്‍ തര്‍ക്കമില്ല. ഇത്തരം കാര്യങ്ങളെ കുറിച്ചും അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: