തൃശൂര്‍: കത്തോലിക്കാ സഭ കൈവശപ്പെടുത്തിയ ഭൂമിയുടെ പാട്ടക്കുടിശ്ശിക സര്‍ക്കാര്‍ എഴുതിത്ത ള്ളിയത് സുപ്രീം കോടതിയുടെ മാനദണ്ഡങ്ങളും അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടും മറികടന്നെന്ന് വെളിവായി. ഇതിന്റെ വ്യക്തമായ രേഖകള്‍ ജന്മഭൂമിക്ക് ലഭിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെയും സെന്റ് മേരീസ് കോളേജിന്റെയും കോടികളുടെ പാട്ടക്കുടിശ്ശികയാണ് സഭയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ എഴുതിത്തള്ളിയത്.
ജി.ഒ.(ഒ.എസ്) നമ്പര്‍ 117/2014 എന്ന ഉത്തരവിലാണ് സെന്റ് മേരീസ് കോളേജിന്റെയും 124/2014 എന്ന ജി.ഒവിലാണ് സെന്റ് തോമസ് കോളേജിന്റെയും പാട്ടക്കുടിശ്ശിക എഴുതിത്തള്ളിയത്. സെന്റ് തോമസ് കോളേജിന് 9,54,80,101 രൂപയും സെന്റ് മേരീസിന് 5,54,400 രൂപയുമാണ് പാട്ടക്കുടിശ്ശികയുണ്ടായിരുന്നത്. തുകകള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാരിന് വന്‍ നഷ്ടം ഉണ്ടാക്കുമെന്നും കൂടാതെ വിജിലന്‍സ് കോടതിയിലും ഹൈക്കോടതിയിലും ലോകായുക്തയിലും കേസുകള്‍ നിലവിലുണ്ടെന്നും അക്കൗണ്ടന്റ് ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പാട്ടക്കുടിശ്ശിക എഴുതിത്തള്ളുന്നത് പല കേസുകളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും മുന്നറിയിപ്പ് നല്കുകയുണ്ടായി. ജസ്പാല്‍ സിംഗും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസിലാണ് സുപ്രീംകോടതി ചില മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നത്.
ലാന്‍ഡ് റവന്യൂ കമ്മീഷണറും കുടിശിക എഴുതിത്തള്ളുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ നിലനില്‍ക്കെയാണ് തൃശൂര്‍ ജില്ലാ കളക്ടറുടെ അപേക്ഷ പ്രകാരം കോടികളുടെ പാട്ടക്കുടിശ്ശിക സര്‍ക്കാര്‍ വേണ്ടന്നുവച്ചത്.
നേരത്തെ മന്ത്രിസഭ സൗജന്യമായി ഭൂമി പതിച്ച് നല്കാന് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 22ന് സെന്റ് മേരീസ് കോളേജിന്റെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളി ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ് ഉത്തരവില്‍ ഒപ്പുവെച്ചു. മൂന്നു ദിവസത്തിനുശേഷം സെന്റ് തോമസ് കോളേജിന്റെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരനും ഒപ്പുവെച്ചു.
സെന്റ് തോമസ് കോളേജിന് 1.19 ഏക്കര്‍ ഭൂമിയും സെന്റ് മേരീസിന് 55.701 സെന്റ് ഭൂമിയുമാണ് കോടികളുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളിക്കൊണ്ട് സൗജന്യമായി പതിച്ചു നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനും ഭൂമി നല്കാന് ഉത്തരവായിട്ടുണ്ട്.
ഇതിന്റെ പട്ടയം നല്‍കാനുള്ള അണിയറ നീക്കങ്ങളും സജീവമായി. ഇതിനായി ശക്തമായ സമ്മര്‍ദ്ദമാണ് സഭാനേതൃത്വം സര്‍ക്കാരില്‍ ചെലുത്തുന്നത്. പട്ടയം നല്‍കുന്നതിന് മാത്രമായി കളക്ടറുടെ നേതൃത്വത്തില്‍ സെക്ഷന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്കിയ നടപടിക്കെതിരെ ഇപ്പോഴത്തെ റവന്യു മന്ത്രി, മുന്‍ റവന്യു മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് ലോകായുക്തയില്‍ കേസുണ്ട്. ചീഫ്സെക്രട്ടറി ഇ.കെ.ഭരത്ഭൂഷന്റെ ഭാര്യയുടെ ഭൂമിക്ക് ന്യായവില കുറച്ചുകാണിച്ച് ലക്ഷങ്ങളുടെ നഷ്ടം സര്‍ക്കാരിന് വരുത്തിവെച്ച വിവാദം വിട്ടൊഴിഞ്ഞിട്ടില്ല.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: