കൊച്ചി: മോദി സര്‍ക്കാരിന്റെ കന്നി ബജറ്റിന്റെ ഗുണഫലങ്ങള്‍ കൊയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. ബജറ്റിലുള്ള, സംസ്ഥാനത്തിന് ഗുണകരമായ പദ്ധതികള്‍ കണ്ടെത്താനാണ് ആസൂത്രണബോര്‍ഡ് ശ്രമം ആരംഭിച്ചിരിക്കുന്നത്. രാവിലെ ഒന്പതിനു തന്നെ ഓഫീസില്‍ എത്തുകയും ജോലി തുടങ്ങുകയും മറ്റുള്ളവരെക്കൊണ്ട് ജോലിയെടുപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്റ്റൈല്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള പദ്ധതി (സ്കില്‍ ഇന്ത്യാ പദ്ധതി)ദേശീയ കുടിവെള്ള പദ്ധതി, സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍,മുതല്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വരെയുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ബജറ്റില്‍ മുന്‍തൂക്കം നല്‍കുന്നത്. അതുപോലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പദ്ധതികളുണ്ട്. ഭവന നിര്‍മ്മാണ പദ്ധതികള്‍, റോഡ് വികസനം,കാര്‍ഷിക പദ്ധതികള്‍ തുടങ്ങിയ നിവധി ഗുണകരങ്ങളായ പരിപാടികളുണ്ട്.
ആസൂത്രണ ബോര്‍ഡിലെ വിദഗ്ധര്‍ ബജറ്റ് സസൂക്ഷ്മം വിലയിരുത്തിവരികയാണ്. കേന്ദ്ര ഫണ്ടുകൊണ്ട് നടപ്പാക്കാന്‍ കഴിയുന്നവയാണ് പ്രധാനമായും കണ്ടെത്തുക. ഇവയ്ക്ക് ചുവപ്പുനാടകളില്ലാതെ, വളരെ ബുദ്ധിമുട്ടില്ലാതെ അനുമതി നേടിയെടുക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കരുതുന്നു. സംസ്ഥാന സര്‍ക്കാരിന് തിരുവനന്തപുരം, കൊച്ചി അടക്കം പല നഗരങ്ങളിലും മാലിന്യസംസ്ക്കരണത്തിന് വഴികണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പുതിയ ബജറ്റിലെ 50,000കോടിയുടെ നഗര വികസന പദ്ധതി ഫലപ്രദമായി വിനിയോഗിച്ചാല്‍ മാലിന്യ സംസ്ക്കരണത്തിന്, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിപാടികള്‍ നടപ്പാക്കാനാകും.
സ്മാര്‍ട്ട് നഗരങ്ങള്‍ സ്ഥാപിക്കാനുള്ള നിദ്ദേശവും കേരളത്തിന് വിനിയോഗിക്കാന്‍ കഴിയും.
ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കാനുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളും കേരളത്തിന് സ്വീകരിക്കാന്‍ കഴിയും.ഇതു സംബന്ധിച്ച ചില പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന. കേരളത്തില്ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഉള്ളത്. ഇവര്‍ക്കായി വീടുകള്‍ ഉണ്ടാക്കാനുള്ള പദ്ധതിയും സര്‍ക്കാരന്റെ ആലോചനയിലുണ്ട്.
ന്യൂദല്‍ഹിയില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് സമര്‍പ്പിക്കുന്ന പദ്ധതികള്‍ നേടിയെടുക്കാനാണ് ശ്രമം.തമിഴ്നാടുപോലുള്ളവര്ക്ക് ദല്‍ഹിയില്‍ ഇത്തരമൊരു സ്ഥിരം സംവിധാനമുണ്ട്. സംസ്ഥാനം സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്കായി മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ട് ചര്‍ച്ചകള്‍ നടത്തി അവയ്ക്ക് അനുമതി നേടിയെടുക്കുകയാണ് ഇവരുടെ കടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: