ബ്രസീലിയ: ബെലോ ഹൊറിസോന്റെക്ക് പിന്നാലെ ബ്രസീല്‍ ഫുട്ബോള്‍ ടീമിന് മറ്റൊരു ദുരന്തം കൂടി നേരിട്ടു. ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തില്‍ ഹോളണ്ടാണ് ബ്രസീലിനെ തരിപ്പണമാക്കിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഡച്ച് പടയുടെ വിജയം. പെനാല്‍റ്റിയിലൂടെ വാന്‍ പേഴ്സിയും ബ്രസീല്‍ ഡിഫന്‍ഡര്‍മാരുടെ പിഴവില്‍ നിന്ന് ബ്ലിന്‍ഡും വെനാല്ഡമുമാണ് ഹോളണ്ടിന്റെ ഗോളുകള്‍ നേടിയത്.
ഇതോടെ ലോകകപ്പില്‍ നിന്ന് തലകുനിച്ച് മടങ്ങേണ്ടി ഗതികേടാണ് ബ്രസീലിനെ തേടിയെത്തിയത്. 1940ന് ശേഷം ആദ്യമായാണ് ബ്രസീല്‍ സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയത്. ഇത്തവണ അവസാന രണ്ട് മത്സരങ്ങളില്‍ നിന്നായി ബ്രസീല്‍ 10 ഗോളുകളാണ് വഴങ്ങിയത്.
ജര്‍മ്മനിക്കെതിരായ സെമിഫൈനലില്‍ കളിച്ച ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് ബ്രസീല്‍ ഹോളണ്ടിനെതിരായ ലൂസേഴ്സ് ഫൈനലിനിറങ്ങിയത്. മാഴ്സെലോ, ഡാന്റെ, ബെര്‍ണാഡ്, ഫെര്‍ണാണ്ടീഞ്ഞോ, ഫ്രെഡ്, ഹള്‍ക്ക് എന്നിവര്‍ക്ക് പകരമായി തിയാഗോ സില്‍വ, മാക്സ്വെല്, ജോ, വില്ല്യന്,പൗളീഞ്ഞോ, റാമിറസ് എന്നിവരെ കോച്ച് സ്കൊളാരി കളത്തിലിറക്കി.
സെമിഫൈനലില്‍ ജര്‍മ്മനിയോടേറ്റ 7-1ന്റെ പരാജയത്തില്‍ നിന്ന് മുക്തരാകാതെയാണ് ബ്രസീല്‍ ഹോളണ്ടിനെതിരായ ലൂസേഴ്സ് ഫൈനലില്‍ കളിക്കാനിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ തിയാഗോ സില്‍വ ഇറങ്ങിയിട്ടും പ്രതിരോധനിരയില്‍ കാര്യമായ മാറ്റമുണ്ടായില്ല. പ്രതിരോധനിരയുടെ പിഴവില്‍ നിന്നാണ് രമൂന്നു ഗോളുകളും സെസാറിനെ മറികടന്ന് കാനറികളുടെ വലയില്‍ പതിച്ചത്. അപകടകാരിയായ റോബനും വാന്‍ പേഴ്സിക്കും കളിക്കാന്‍ യഥേഷ്ടം സ്ഥലം അവര്‍ മധ്യനിരയില്‍ ഒഴിച്ചിട്ടിരുന്നു.
പ്ലേ മേക്കര്‍ വെസ്ലി സ്നൈഡറെ കരക്കിരുത്തിയത് ഓറഞ്ച് പടയുടെ ആക്രമണത്തിന്റെ കരുത്ത് കുറച്ചെങ്കിലും എണ്ണയിട്ടയന്ത്രം കണക്കെ റോബിന് വാന്‍ പെഴ്സിയും ആര്യന് റോബനും ചേര്‍ന്ന് ബ്രസീലിയന്‍ പ്രതിരോധത്തെ പലപ്പോഴും കീറിമുറിച്ചു. ഇത്തരമൊരു നീക്കത്തില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. ബ്രസീലിന്റെ പ്രതിരോധത്തിലെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവരുന്നതാണ് കണ്ടത്. ചുറ്റും വളഞ്ഞ തിയാഗോ സില്‍വയുടെയും മാക്സ്വെല്ലിന്റെയും ഇടയിലൂടെ വാന്‍ പേഴ്സി തള്ളിക്കൊടുത്ത പന്തുമായി മുന്നോട്ട് അതിവേഗം നീങ്ങിയ റോബന് വിലങ്ങിടാന്‍ പിറകെ ഓടിയ തിയാഗോ സില്‍വക്ക് കൈ പിടിച്ചുവയ്ക്കുകയെന്ന ഒരു പോംവഴിയേ ഉണ്ടായിരുന്നുള്ളൂ തിയാഗോ സില്‍വയുടെ മുന്നില്‍. റഫറിക്ക് പെനാല്‍റ്റി വിധിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നാല്‍ റോബനെ പിടിച്ചത് ബോക്സിന് പുറത്തുനിന്നാണെന്ന് സില്‍വ വാദിച്ചെങ്കിലും റോബന് ബോക്സിനുള്ളിലേക്ക് പറന്നു വീണതോടെ സില്‍വയുടെ വാദം റഫറി അംഗീകരിച്ചില്ല. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ വാന്‍ പെഴ്സിയെടുത്ത സ്പോട്ട് കിക്ക് രക്ഷപ്പെടുത്താന്‍ സെസാര്‍ വലത്തോട്ട് പറന്നെങ്കിലും കൈയില്‍ ഉരസി പന്ത് വലയിലെത്തി. പിന്നീട് ഏറെക്കുറെ സമാനമായ രീതിയില്‍ ഓസ്ക്കറെ ബോക്സില്‍ വീഴ്ത്തിയപ്പോള്‍ ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി വിധിക്കാതെ ഓസ്ക്കര്ക്ക് അഭിനയത്തിന് മഞ്ഞ കാര്‍ഡ് സമ്മാനിക്കുകയും ചെയ്തു അള്ജീരിയക്കാരന് റഫറി.
ലീഡ് വഴങ്ങിയതോടെ ഗോള്‍ തിരിച്ചടിക്കാന്‍ ബ്രസീല്‍ കഠിനാധ്വാനം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ആറാം മിനിറ്റില്‍ വില്ല്യന് ഇടതു പാര്‍ശ്വത്തില്‍ നല്കിയ എണ്ണം പറഞ്ഞ ക്രോസിന് ജോയും റാമിറസും ചാടിവീണെങ്കിലും കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് 17-ാം മിനിറ്റില്‍ ഡച്ച് പട ലീഡ് ഉയര്‍ത്തി. റോബന് വലതു പാര്‍ശ്വത്തിലേയ്ക്ക് കൊടുത്ത പന്ത് ഡി ഗുസ്മാന് ഒന്നാന്തരമായി ബ്രസീലിയന്‍ പോസ്റ്റിന് മുന്നിലേയ്ക്ക് ചേത്തിയിട്ടുകൊടുത്ത പന്ത് ഡേവിഡ് ലൂയിസ് ഹെഡ്ഡറിലൂടെ കുത്തികയറ്റിയെങ്കിലും പന്ത് കിട്ടിയത് ബോക്സിനുള്ളില്‍ തന്നെ നിന്ന ബ്ലിന്‍ഡിന്റെ കാലില്‍. പെനാല്‍റ്റി സ്പോട്ടില്‍ ബ്ലിന്‍ഡിന് പന്ത് കിട്ടുമ്പോള്‍ മാര്‍ക്ക് ചെയ്യാന്‍ ഒരൊറ്റ പ്രതിരോധക്കാരനും സമീപത്തുണ്ടായിരുന്നില്ല. പൊങ്ങിവന്ന പന്ത് ഇടതു കാലു കൊണ്ട് നിയന്ത്രിച്ചശേഷം വലംകാല് കൊണ്ട് പറത്തിയ തകര്‍പ്പന്‍ ഷോട്ട് സെസാറിനെ നിഷ്പ്രഭനാക്കി വലയില്‍ കയറി. ബ്ലിന്‍ഡിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
ഒന്നാം പകുതിയില്‍ ബ്രസീലിന് പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ കഴിഞ്ഞില്ല. ഒാസ്കറിന്റെ ഫ്രീകിക്കുകളില്‍ നിന്ന് മൂന്ന് തവണയാണ് ഹോളണ്ട് രക്ഷപ്പെട്ടത്. 21-ാം മിനിറ്റില്‍ ഓസ്ക്കറിന്റെ ഒരു ഷോട്ട് സില്ലിസെനാണ് രക്ഷപ്പെടുത്തിയത്. 37-ാം മിനിറ്റില്‍ ഓസ്ക്കര്‍ വലതു ഭാഗത്ത് നിന്നെടുത്ത ക്രോസ് ഒന്നാന്തരമായി പോസ്റ്റിന് മുന്നിലേക്ക് താഴ്ന്നിറങ്ങിയെങ്കിലും ഗുസ്താവോയ്ക്കും ഡേവിഡ് ലൂയിസും പൗളീഞ്ഞോയ്ക്കും പന്ത് കണക്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
ജര്‍മനിക്കെതിരായ സെമിയിലെന്നപോലെ നിരവധി അവസരങ്ങളാണ് ബ്രസീല്‍ രണ്ടാം പകുതിയില്‍ സൃഷ്ടിച്ചെടുത്തത്. ഒന്നാം ഫലമുണ്ടാക്കിയില്ലെന്നു മാത്രം. ഓസ്കറായിരുന്നു പ്രധാനമായും നീക്കങ്ങള്‍ നിയന്ത്രിച്ചത്. എന്നാല്‍ വിംഗുകളില്ക്കൂടിയ ആക്രമണത്തില്‍ മൈക്കോണ്‍ പരാജയമായിരുന്നു. എന്നാല്‍ 73-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ ഹള്‍ക്ക് ചില നല്ല അവസരങ്ങള്‍ തുറന്നെടുത്തു. ബ്രസീല്‍ ഒന്നാന്തരമായി തള്ളിക്കയറിയപ്പോള്‍ ഡച്ച്നിര പലപ്പോഴും ശരിക്കും പ്രതിരോധത്തിലായി. റമിറെസിന്റെയും മറ്റും നീക്കങ്ങള്‍ വഴിതിരിച്ചുവിടാന്‍ ഡച്ച് പ്രതിരോധക്കാര്‍ക്ക് ശരിക്കും അധ്വാനിക്കേണ്ടിവന്നു. എന്നാല്‍ തുടര്‍ച്ചയായ ആക്രമണത്തിനിടിയിലും പ്രതിരോധത്തില്‍ ശ്രദ്ധചെലുത്താതിരുന്നതാണ് മൂന്നാം ഗോളും വലയില്‍ വീഴാന്‍ കാരണം. തൊണ്ണൂറാം മിനിറ്റില്‍ റോബന് വലതുഭാഗത്ത് നിന്ന് തള്ളിക്കൊടുത്ത പന്ത് പകരക്കാരന് യാന്മത്ത് ഒന്നാന്തരമായാണ് ബോക്സിലേയ്ക്ക് ക്രോസ് ചെയ്തത്. നാല് ബ്രസീല്‍ പ്രതിരോധനിരക്കാര്‍ നിരന്നുനിന്നിട്ടും ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വൈനാല്ഡമിന് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് നെറ്റിലേയ്ക്ക് വെടിയുണ്ട പായിക്കാന്‍ വലിയ അദ്ധ്വാനം വേണ്ടിവന്നില്ല. ബ്രസീലിന്റെ ദുരന്തചിത്രം പൂര്‍ത്തിയാക്കിയ മൂന്നാം ഗോള്‍. സ്വന്തം മണ്ണില്‍ കപ്പടിച്ച് ആഹ്ലാദനൃത്തം ചവിട്ടേണ്ട മഞ്ഞപ്പട തല കുനിച്ച് പവലിയനിലേയ്ക്ക് മടങ്ങാന്‍ പിന്നീട് നിമിഷങ്ങളെ വേണ്ടിവന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: