501. വിശ്വപാവനഃ – അതിനായി ഏവര്‍ക്കും ബാധകമായ ധര്‍മ്മനിയമങ്ങള്‍ ആചാര്യന്മാരിലൂടെ പ്രചരിപ്പിച്ചു. മിക്കവരും ആ നിയമങ്ങള്‍ പാലിക്കുന്നുമുണ്ട്. എങ്കിലും ചിലപ്പോള്‍ ചിലയിടത്ത് അധര്‍മ്മം ശക്തിയാര്‍ജ്ജിച്ച് ധര്‍മ്മത്തെ കീഴ്പ്പെടുത്തും. അധര്‍മ്മം വ്യാപിക്കുമ്പോള്‍ മലിനമായിത്തീരുന്ന വിശ്വത്തെ പവിത്രീകരിക്കാനായി ഭഗവാന് പലരൂപത്തില്‍ അവതരിക്കും. അധര്‍മ്മത്തെ നശിപ്പിച്ച് ലോകത്തെ പാവനമാക്കും.
വ്യക്തിയുടെയും സമൂഹത്തിന്റെയും പെരുമാറ്റത്തില്‍ ശുചിത്വം പാലിക്കേണ്ടതുണ്ട്. പ്രതേ്യകിച്ച് ആരാധന നടത്തുമ്പോഴും മറ്റും ഇതുപ്രധാനമാണ്. ജഗത്തിനെ പരിശുദ്ധമാക്കാന്‍ ജലം, അഗ്നി, മണ്ണ്, വായു, ജ്ഞാനം, മന്ത്രം, ഭഗവന്നാമം, സ്തോത്രം തുടങ്ങി പലതും മനുഷ്യര്‍ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും എളുപ്പമുള്ളതും ഉടന്‍ ഫലം തരുന്നതുമായ ഉപായം ആചാര്യന്മാര് നിര്‍ദ്ദേശിക്കുന്നു.
”അപവിത്രഃ പവിത്രോ വാ സര്വാവസ്ഥാം ഗതോപിവാ
യഃ സ്മരേത് പുണ്ഡരീകാക്ഷം സ ബാഹ്യാഭ്യന്തരശ്ശുചീ”
അപവിത്രനായാലും പവിത്രനായാലും ഏതവസ്ഥയില്‍ ഉള്ളവനായാലും പുണ്ഡരീകാകഷനായ ഭഗവാനെ സ്മരിക്കുകയേ വേണ്ടൂ. ശരീരവും മനസ്സും പവിത്രമായിത്തീരും. ഭഗവാന്റെ സ്മരണമാത്രം കൊണ്ട് എല്ലാം പാവനമായിത്തീരുമെന്നതിനാല് ഭഗവാന് വിശ്വപാവനന്.
ശ്ലോകം 105. ശാസ്താ ശംസിതഃ ശംസ്തവ്യോ വേദശാസ്ത്രവിഭാവിതഃ
ഷഡഭിജ്ഞഃ ഷഡാധാരപദ്മകേന്ദ്ര നിവാസകഃ
502. ശാസ്താഃ – ശാസിക്കുന്നവന്. ശാസിക്കുക എന്ന പദത്തിന് ശിക്ഷിക്കുക, ഭരിക്കുക, നിയന്ത്രിക്കുക, രക്ഷിക്കുക, ആജ്ഞാപിക്കുക, ഉപദേശിക്കുക, താക്കീതുചെയ്യുക എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍ ഇവയില്‍ ഏതര്‍ത്ഥം സ്വീകരിച്ചാലും ഗുരുവായൂരപ്പന് ശാസ്താവാണ്.
അഹങ്കാരംകൊണ്ട് വിവേകം നഷ്ടപ്പെട്ട് ലോകകണ്ടകരായിത്തീര്ന്ന ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനായി ഭഗവാന് പല രൂപത്തില്‍ അവതരിപ്പിക്കും. ദുഷ്ടനിഗ്രഹം നടത്തുന്നതോടൊപ്പം സാധുക്കളുടെ പരിശ്രാണനത്തിനായി ദണ്ഡനീതി ആവിഷ്കരിച്ച് ഭരണാധികാരികളിലൂടെ നടപ്പിലാക്കുന്നതിനാലും ഭഗവാന് ശാസ്താവാണ്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: