ന്യൂദല്‍ഹി: രാജ്യത്തിന്റെ തെക്കും കിഴക്കും ഭാഗങ്ങളില്‍ ബിജെപിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് ദേശീയാധ്യക്ഷന്‍ അമിത്ഷാ ഭാവിപരിപാടികള്‍ക്ക് രൂപം നല്കി. അതോടൊപ്പം ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തിന് പ്രഥമ മുന്‍ഗണന നല്കുന്നു.
ഭാരതത്തിലെ പരമാവധി പഞ്ചായത്തുകളില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുകയെന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്. പാര്‍ട്ടിയില്‍ ഒരു സാധാരണ പ്രവര്‍ത്തകനായെത്തിയ താന്‍ ഇന്ന് ഏറ്റവും ഉന്നതസ്ഥാനത്ത് എത്തിയതുതന്നെ കഠിനാധ്വാനത്തിന്റെ തെളിവാണെന്ന് മാത്രമല്ല, ബിജെപിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി പ്രവര്ത്തകന് നല്കുന്ന അംഗീകാരം കൂടിയാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവും കൂടിയതായി അദ്ദേഹം ഓര്‍മിപ്പിക്കുന്നു. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നേട്ടങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കുകയെന്ന ദൗത്യം കൂടിയുണ്ടെന്ന് ഷാ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 272 പ്ലസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞിരുന്നു. എന്നാല്‍ അവരുടെയെല്ലാം ശിഥില ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് കഴിഞ്ഞു. ഈ ആശയം ആലോചിച്ചുറച്ച് കൊണ്ടുവന്നത് അമിത് ഷായാണ്. ഹരിയാനയിലെ 90 അംഗ നിയമസഭയില്‍ 46 പ്ലസ്, 288 എംഎല്‍എമാരുള്ള മഹാരാഷ്ട്രയില്‍ 150 പ്ലസ് എന്ന ദൗത്യത്തിനാണ് ഇത്തവണ ശ്രദ്ധയൂന്നല്‍. ഒരുപക്ഷേ ദല്‍ഹി നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. അങ്ങനെയെങ്കില്‍ അവിടെയും അധികാരം പിടിക്കുവാനുള്ള തന്ത്രം ആവിഷ്ക്കരിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 33 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നില്ല. കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ മന്ത്രിസഭ രൂപീകരിക്കേണ്ടെന്നായിരുന്നു തീരുമാനം.
ഓരോ മണ്ഡലത്തെക്കുറിച്ചും വ്യക്തമായ പഠനം നടത്തി ഒരു ചിത്രത്തിന് രൂപം നല്‍കുന്നതിനാണ് മുന്‍ഗണന. അടിസ്ഥാന പ്രശ്നങ്ങള്‍, ജാതിസമവാക്യം, വിവിധ സംഘടനകളുടെ പ്രവര്‍ത്തനം, ബിജെപിയുടെ പ്രവര്‍ത്തനം, കൂടുതല്‍ സ്ഥലങ്ങളില്‍ വേരോട്ടം എത്തിക്കുവാനുള്ള വഴികള്‍, അവ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, ജനങ്ങളുമായുള്ള സമ്പര്‍ക്കം, പൊതു പരിപാടികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ചുരുക്കത്തില്‍ മണ്ഡലങ്ങളുടെ മര്‍മ്മമറിഞ്ഞ് പ്രവര്‍ത്തനത്തിന് രൂപം നല്‍കുകയെന്നതാണ് ലക്ഷ്യം. അത്തരത്തിലുള്ള പ്രവര്‍ത്തന മികവിലൂടെ വിജയം നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നതുതന്നെയാണ് യുപിയിലുണ്ടായ വിജയം എടുത്തുകാണിക്കുന്നത്. പാര്‍ട്ടിയോടുള്ള കൂറും കഠിനാധ്വാനവുമാണ് പ്രവര്ത്തകന് ഉണ്ടായിരിക്കേണ്ടത് എന്നതിന് അദ്ദേഹം അടിവരയിടുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുകയെന്ന ലക്ഷ്യവുമായി പര്യടനത്തിനുള്ള പരിപാടികള്‍ തയ്യാറാക്കിക്കഴിഞ്ഞു. പാര്‍ട്ടിയെ എല്ലാ നിലക്കും ചലനാത്മകമാക്കുകയെന്നതാണ് ഉദ്ദേശ്യം. കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനമന്ത്രിമാര്‍ എന്നിവര്‍ക്കുവരെ തെരഞ്ഞെടുപ്പ് ചുമതല നല്കുവാനാണ് തീരുമാനം. ഓരോ നിയോജകമണ്ഡലത്തിന്റെയോ അല്ലെങ്കില്‍ മേഖലകളുടെയോ ചുമതലയായിരിക്കും ഇവര്‍ക്കു നല്‍കുക. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ ബൂത്ത്തല പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗങ്ങള്‍ക്ക് ഇതിനകം ആരംഭംകുറിച്ചു കഴിഞ്ഞു. ലോക്കല്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ പരമാവധി തവണ തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാരുടെ അടുത്തെത്തുകയെന്നതാണ് അതിന്റെയെല്ലാം പ്രധാന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: