തിരുവനന്തപുരം: വൈദ്യുതി ഉപഭോഗില് കുറവുണ്ടായതിനാല്‍ സംസ്ഥാനത്ത് ഉടന്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തില്ല. ഉപയോഗം 57 ദശലക്ഷം യൂണിറ്റില്‍ നിന്നും 53 ദശലക്ഷം യൂണിറ്റായാണ് കുറഞ്ഞത്. ഡാമുകളിലെ ജലനിരപ്പിലും നേരിയ വ്യത്യാസമുണ്ടായിട്ടുണ്ട്. ഇതും കെഎസ്ഇബിക്ക് ആശ്വാസമായി.
കേരളത്തിലെ മൊത്തം ഡാമുകളിലെ ജലനിരപ്പ് 17 ശതമാനത്തില്‍ നിന്നും 19 ശതമാനമായാണ് ഉയര്‍ന്നത്. പ്രധാന അണക്കെട്ടായ ഇടുക്കിയിലെ ജലനിരപ്പ് 17 ശതമാനത്തില്‍ നിന്നും 19 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
പ്രതീക്ഷിച്ച മഴ ഇതുവരെ ലഭിച്ചില്ലെങ്കിലും ലോഡ് ഷെഡിംഗ് പരമാവധി ഒഴിവാക്കാനാണ് വൈദ്യുതി ബോര്‍ഡിന്റെ ശ്രമം. 3000 മി. മീറ്ററാണ് കേരളത്തില്‍ ഒരു വര്‍ഷം ലഭിക്കുന്ന മഴ. ഇതില്‍ 1925 മി. മീറ്ററാണ് കാലവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഈമാസം എട്ടുവരെ 40 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. പ്രതീക്ഷിച്ച 869.7 മി. മീറ്ററിന്റെ സ്ഥാനത്ത് ലഭിച്ചത് 520.8 മി. മീറ്റര്‍ മഴ മാത്രം. ജൂലൈയില്‍ സംസ്ഥാനത്തിന് 640 മി. മീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്.
എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് ഇത്രയും മഴ ലഭിക്കാനുള്ള സാധ്യതയില്ല. എങ്കിലും രണ്ടാഴ്ച്ചകൂടി മഴയുടെ ലഭ്യത കണക്കാക്കിയശേഷം ലോഡ്ഷെഡിംഗ് വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് ബോര്‍ഡിന്റെ തീരുമാനം.
ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കേണ്ടത്. എന്നാല്‍ പ്രതീക്ഷകള്‍ തകര്‍ത്ത് ഇത്തവണ കുറവ് മഴയാണ് ലഭിച്ചത്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ പെയ്യുന്നത് മൊത്തം കാലവര്‍ഷ മഴയുടെ 69 ശതമാനമാണ്. എന്നാല്‍ മഴ കുറഞ്ഞത് ബോര്‍ഡിനെ ആശങ്കയിലാക്കുന്നുമുണ്ട്. ജൂലൈ അവസാനം വരെ ഈ അവസ്ഥ തുടരുകയാണെങ്കില്‍ വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടി വരും. നിയന്ത്രണം ഒഴിവാക്കാന്‍ കൂടുതല്‍ കേന്ദ്രവിഹിതം നേടിയെടുക്കുകയാണ് പോംവഴി. 1200 മെഗാവാട്ട് വൈദ്യുതി കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന സതേണ്‍ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ അവലോകന യോഗത്തില്‍ കേരളത്തിന്റെ പ്രതിസന്ധി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡിന്റെ ആവശ്യപ്രകാരം 100 മെഗാവാട്ട് വൈദ്യുതി അധികമായി അനുവദിക്കാന്‍ തീരുമാനമായി. ആന്ധ്രയിലെ സിംഹപുരിയില്‍ നിന്നായിരിക്കും വൈദ്യുതി ലഭിക്കുക.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: