കാക്കനാട്: മലയാളത്തിന്റെ മഹാകവി ജി. ശങ്കരക്കുറുപ്പ് മണ്മറഞ്ഞിട്ട് 36 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ പേരില്‍ ഉചിതമായ ഒരു സ്മാരകമോ പഠന കേന്ദ്രമോ തുടങ്ങാന്‍ നമുക്കായിട്ടില്ല. തൃക്കാക്കര വള്ളത്തോള്‍ പടിക്ക് സമീപം മകന് പരേതനായ രവീന്ദ്രനാഥിന്റെ വീട്ടുവളപ്പില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലേക്ക് വഴി കാട്ടാന്‍ നാളിതുവരെ ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും നഗരസഭയോ സര്‍ക്കാരോ ശ്രമിച്ചിട്ടില്ല.
മലയാള ഭാഷയെ ശ്രേഷ്ഠഭാഷയാക്കാന് കൊണ്ടുപിടിച്ചു ശ്രമം നടത്തുന്ന ആധുനിക കവിപുംഗവന്മാര് പോലും ഈ മഹാകവിയെ മറന്നു.
തൃക്കാക്കരയില്‍ പവിഴമല്ലിക്കും പുഷ്കരമൂലിക്കും പനിനീര് ചാമ്പ, മുല്ല, പിച്ചി എന്നിവയാല്‍ ചുറ്റപ്പെട്ട സ്ഥലത്ത് പ്രകൃതി സ്നേഹിയായ ജി അന്ത്യ വിശ്രമം കൊള്ളുന്ന കാര്യം ഒരുമാതിരിപ്പെട്ട ആര്‍ക്കും തന്നെയറിയില്ല.
ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ മഹാകവി ജി യെ സ്നേഹിച്ചിരുന്നവരും അദ്ദേഹത്തിന്റെ ഭാഷാശൈലിയെ അനുകരിച്ചവരും ഏറെയാണ്.
മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സര്‍വ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. 1901 ജൂണ്‍ 3 ന്, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി കാലടിക്ക് അടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. വയസ്സ് 17 ആയപ്പോള്‍ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. 1937ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി. 1956ല്‍ അദ്ധ്യാപകജോലിയില്‍ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.
പദ്മഭൂഷണ്‍, 1961ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, സോവിയറ്റ് ലാന്റ് നെഹ്റു അവാര്‍ഡ്, 1963ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം. 1965ല്‍ ഓടക്കുഴല്‍ എന്ന കൃതിക്കാണ് ജ്ഞാനപീഠം ലഭിച്ചത്.
വളരെയധികം നിരൂപക ശ്രദ്ധ നേടിയിട്ടുള്ള കവിതകളാണ് ജിയുടേത്. സുകുമാര്‍ അഴീക്കോട് രചിച്ച ‘ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ എന്ന ഖണ്ഡന നിരൂപണം നിരവധി അനുകൂലപ്രതികൂല സംവാദങ്ങള്‍ക്ക് കാരണമായി.1978 ഫെബ്രുവരി 2ന് അന്തരിച്ചു.
ഇന്നും മലയാളത്തനിമ മാറാത്ത ‘ചിത്ര’ എന്ന വീട്ടുവളപ്പിലെ അദ്ദേഹത്തിന്റെ സ്മാരകത്തില്‍ വീട്ടുകാര്‍ തിരി കൊളുത്താറുണ്ട്. എന്നാല്‍ മലയാള ഭാഷാ സാഹിത്യം പഠിക്കുന്ന ആരും തന്നെ ഇതിലെ കടന്നുപോയതായി അറിവില്ല.
കാലത്തിനും മായ്ക്കാന്‍ കഴിയാത്ത അക്ഷര ജാലകം നമുക്കായി തുറന്നു തന്ന, ഓടക്കുഴലിലൂടെ മലയാള ഭാഷയെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ മഹാകവി ജിക്ക് തൃക്കാക്കരയില്‍ ഉചിതമായ സ്മാരകം നിര്‍മിക്കാനും ഒരു പഠനകേന്ദ്രം തുടങ്ങാനും ഇനിയും അമാന്തിക്കരുതെന്നാണ് സാഹിത്യപ്രേമികളായ നാട്ടുകാരുടെ അപേക്ഷ.
സൗഭാഗ്യം പദ്മകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: