കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.
ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയില്‍ ചെന്ന് ഏകദിന പരമ്പര നേടുന്നത്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 82 റണ്‍സിന് ശ്രീലങ്കയെ തകര്‍ത്താണ് എ.ബി. ഡിവില്ലിയേഴ്സും സംഘവും ചരിത്രം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 44.3 ഓവറില്‍ 257 റണ്‍സിന് ഓള് ഔട്ടായി. ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്സ് മാന്‍ ഓഫ് ദി മാച്ചും ഹാഷിം ആംല മാന്‍ ഓഫ് ദി സീരീസുമായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 128 റണ്‍സെടുത്ത ഡി കോക്കിന്റെയും 108 റണ്‍സെടുത്ത ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സിന്റെയും കരുത്തിലാണ് 339 റണ്‍സ് അടിച്ചുകൂട്ടിയത്. 48 റണ്‍സെടുത്ത ഹാഷിം ആംലയും ഭേദപ്പെട്ട പ്രകടനം നടത്തി. ശ്രീലങ്കക്ക് വേണ്ടി മെന്‍ഡിസും ഹെറാത്തും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് വേണ്ടി 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസാണ് ടോപ് സ്കോറര്‍. കുശല്‍ പെരേര 37ഉം സംഗക്കാര 36ഉം ദില്‍ഷനും പ്രിയന്ജനും 30 റണ്‍സ് വീതവും നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മക്ലാരനും രണ്ട് വീതം നേടിയ മോണ്‍ മോര്‍ക്കലും ജെ.പി. ഡുമ്നിയും മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: