നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലേക്ക്. 167ന് മൂന്ന് എന്ന നിലയില്‍ അവസാന ദിവസമായ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ചായ സമയത്തിന് കളി നിര്‍ത്തുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തിട്ടുണ്ട്. 31 റണ്‍സോടെ ഭുവനേശ്വര്‍കുമാറും അഞ്ച് റണ്‍സെടുത്ത മുഹമ്മദ് ഷാമിയുമാണ് ക്രീസില്‍.
അവസാനദിവസത്തെ 31 ഓവര്‍ ബാക്കിനില്‍ക്കേ ഇന്ത്യക്ക് 308 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡാണുള്ളത്. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ മുരളി വിജയിന്റെ (146) സെഞ്ച്വറിയുടെയും 82 റണ്സെടുത്തമ േധാണിയുടെയും 58 റണ്‍സെടുത്ത ഭുവനേശ്വര്‍കുമാറിന്റെയും 51 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഷാമിയുടെയും മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ 457 റണ്‍സെടുത്തു. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് ജോ റൂട്ടിന്റെ (154 നോട്ടൗട്ട്), 81 റണ്‍സെടുത്ത ആന്ഡേഴ്സണ്, 71 റണ്‍സെടുത്ത ബല്ലാന്‍സ്, 59 റണ്‍സെടുത്ത റോബ്സണ് എന്നിവരുടെ കരുത്തില്‍ 496 റണ്‍സ് നേടി ഒന്നാം ഇന്നിംഗ്സില്‍ 39 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.
167ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ടീം ഇന്ത്യക്ക് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലാം വിക്കറ്റും നഷ്ടമായി. എട്ട് റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച കോഹ്ലിയെ ബ്രോഡ് വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 173-ല്‍ നില്‍ക്കേ 24 റണ്‍സെടുത്ത രഹാനെയും ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്കോര്‍ 184-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ധോണിയെ പ്ലന്‍കറ്റ് ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ മത്സരം കൈവിട്ടുവെന്ന് തോന്നിച്ചെങ്കിലും ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും സ്റ്റുവര്‍ട്ട് ബിന്നിയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി. സ്കോര്‍ 249 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 31 റണ്‍സെടുത്ത ജഡേജയെ ആന്‍ഡേഴ്സന്റെ പന്തില്‍ പ്രയര്‍ കയ്യിലൊതുക്കി. പിന്നീട് ബിന്നിയും ഭുവനേശ്വര്‍കുമാറും ചേര്‍ന്ന് സ്കോര്‍ 340-ല്‍ എത്തിച്ചു. 78 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയെ മോയീന്‍ അലി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇംഗ്ലണ്ടിന് വേണ്ടി മോയീന്‍ അലി മൂന്നും പ്ലന്‍കറ്റ്, ബ്രോഡ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: