കോട്ടയം: സ്വാമി ആതുരദാസ് എന്നും സമൂഹത്തിന് വഴികാട്ടിയായ സന്യാസിവര്യനായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആതുരദാസ് സ്വാമികളുടെ ജന്മശതാബ്ദി സമാപനസമ്മേളനം കുറിച്ചി ആതുരാശ്രമത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്ധ്യാത്മിക രംഗത്തെ ഗുരുസ്ഥാനീയനായ ആതുരദാസ് സ്വാമി സാമൂഹിക രംഗത്തും വിജയകരമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. സ്വാമിയുടെ വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ പദ്ധതി ഇതിനുദാഹരണമാണ്. ആദ്ധ്യാത്മിക-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ മാത്രമല്ല. വിദ്യാഭ്യാസ രംഗത്തും സ്വാമിയുടെ പ്രവര്‍ത്തനം വന്‍വിജയമായിരുന്നു. കുറിച്ചിയില്‍ ആരംഭിച്ച ഹോമിയോ കോളേജ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനമികവിന് ഉദാഹരണമാണ്.
സര്‍ക്കാര്‍ തലത്തില്‍പ്പോലും ആരംഭിക്കുന്നതിന് മുമ്പാണ് സ്വാമി സര്‍ക്കാരിന്റെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ടും ഹോമിയോ കോളേജ് സ്ഥാപിച്ചത്. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ ത്യാഗത്തിന്റെ പര്യായമായി മാറിയ സ്വാമി സമൂഹത്തിന് എന്നും മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആതുരദാസ് സ്വാമിയുടെ പൂര്‍ണ്ണകായ പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ആതുരസേവാസംഘം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.ബി. ഗോവിന്ദന്‍നായര്‍, സി.എഫ്. തോമസ് എംഎല്‍എ, ആതുരസേവാസംഘം വൈസ്പ്രസിഡന്റും അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റുമായ അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, കൊടിക്കുന്നില്‍ സുരേഷ് എംപി, ഇത്തിത്താനം ഇളങ്കാവ് ദേവസ്വം സെക്രട്ടറി കെ.ജി. രാജ്മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആതുരസേവാസംഘം ട്രഷറര്‍ ഡോ. ഇ.കെ. വിജയകുമാര്‍ സ്വാഗതവും സെക്രട്ടറി ഡോ. പി.ജി. കൃഷ്ണപിള്ള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: