ബംഗളൂരു: വിവിധ ബോംബ് സ്ഫോടനക്കേസുകളില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ജയില്‍ മോചിതനാകാന്‍ വൈകും. കേരളത്തിലെ രണ്ട് കോടതികളിലും തമിഴ്നാട്ടിലെ ഒന്നിലും പ്രൊഡക്ഷന്‍ വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
കൊച്ചിയിലും കോഴിക്കോടുമുള്ള കോടതികളിലാണ് കേരളത്തില്‍ മദനിയെ ഹാജരാക്കാന്‍ ഉത്തരവുകള്‍ നിലനില്‍ക്കുന്നത്. കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ ബോംബുവെച്ച കേസില്‍ ആണ് തമിഴ്നാട്ടിലെ പ്രൊഡക്ഷന്‍ വാറന്റ്. ഇന്നു തന്നെ ഈ കോടതികളില്‍ ഹര്‍ജി നല്കിയാലും ഉടന്‍ അനുകൂല ഉത്തരവ് ലഭിക്കണമെന്നില്ല. മാത്രമല്ല, ജാമ്യവ്യവസ്ഥ അനുസരിച്ച് പുറത്തിറങ്ങിയാല്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ എവിടെയാണ് താമസിക്കുന്നതെന്ന് പോലീസിനെ അറിയിക്കേണ്ടതുണ്ട്. താമസസ്ഥലം പോലീസ് പരിശോധിച്ച് ക്ലിയറന്‍സ് നല്കിയാല് മാത്രമേ ജയിലിനു പുറത്തിറങ്ങാന്‍ കഴിയൂ. ഇതുവരെയും മദനിക്കുള്ള താമസസ്ഥലം കണ്ടെത്തി പോലീസ് റിപ്പോര്‍ട്ട് സമര്പ്പിച്ചിട്ടുമില്ലെന്ന് അറിയുന്നു.
മുന്‍പ് ജാമ്യം ലഭിച്ചപ്പോള്‍ പോലീസുമായി നല്ല സഹകരണമല്ല മദനിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. കര്‍ണ്ണാടക പോലീസിന്റെ ഔദേ്യാഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയതിന് ഒരു കേസും ബാംഗ്ലൂര്‍ കോടതിയില്‍ നിലവിലുണ്ട്. കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും മദനിക്ക് സംരക്ഷണം നല്‍കാനുള്ള ബാദ്ധ്യത തങ്ങള്‍ക്കില്ലെന്നു കര്‍ണ്ണാടക പോലീസ് കരുതുന്നു. മുന്‍ അനുഭവങ്ങള്‍ ആണ് പോലീസിലെ ഈ നിലപാടിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മദനിക്ക് വരുന്ന ഫോണ്‍കോളുകള്‍, സന്ദര്‍ശകര്‍ എന്നിവരെ നിരീക്ഷിക്കാന്‍ എന്‍ഐഎ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി മദനിക്ക് ഉപാധികളോടെ ഒരുമാസത്തെ ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ശനിയാഴ്ച ഹാജരാക്കാനായിട്ടില്ല. മദനിയെ ശുശ്രൂഷിക്കാന്‍ ഒരുങ്ങുന്ന ഭാര്യ സൂഫിയാ മദനിക്കും തിങ്കളാഴ്ച ബംഗളൂരില്‍ എത്താനായേക്കില്ല. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയായ സൂഫിയയ്ക്കു സംസ്ഥാനം വിട്ടുപോവാന്‍ കോടതിയുടെ അനുമതി ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: