തൃശൂര്‍: കത്തോലിക്ക സഭ കൈവശപ്പെടുത്തിയ ഭൂമിക്ക് പട്ടയം നല്കാന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഒരു മാസം മുമ്പാണ് മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചത്. ഇതുപ്രകാരം റവന്യൂ വകുപ്പ് തൃശൂരിലെ സെന്റ് തോമസ് കോളേജ്, സെന്റ് മേരീസ് കോളേജ് എന്നിവക്ക് പട്ടയം നല്കാന് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തന്റെ അധികാരപരിധിയില്‍ വരുന്നതല്ല ഇക്കാര്യമെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന്റെ ഉത്തരവ് ജില്ലാകളക്ടര്‍ മടക്കി അയച്ചു. സര്‍ക്കാര്‍ നേരിട്ട് പട്ടയം നല്‍കേണ്ടതാണ് ഇതെന്ന് ചുണ്ടിക്കാണിച്ചാണ് താന്‍ ഉത്തരവ് മടക്കി അയച്ചതെന്ന് ജില്ലാകളക്ടര്‍ എം.എസ്. ജയ ‘ജന്മഭൂമി’യോട് പറഞ്ഞു.
സെന്റ്മേരീസ് കോളേജിനും സെന്റ്തോമസ് കോളേജിനുമുള്ള പാട്ടക്കുടിശികയായ പത്തുകോടി രൂപ എഴുതിത്തള്ളിയതിന് പിന്നാലെയാണ് ചെമ്പൂക്കാവ് വില്ലേജിലുള്ള സര്‍വ്വേ നമ്പര്‍ 479/1ല്‍പെട്ട സെന്റ്മേരീസ് കോളേജിന് പതിച്ച് നല്കിയ 55.701 സെന്റ് ഭൂമിക്കും ഇതേ വില്ലേജില്‍പെട്ട സെന്റ് തോമസ് കോളേജിന് നല്കിയ സര്‍വ്വേ നമ്പര്‍ 498ല്‍ ഉള്‍പ്പെട്ട 1.19 ഏക്കര്‍ ഭൂമിക്കും പട്ടയം നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
ഇതിനു പുറമെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് 15ഏക്കര്‍ 47 സെന്റ് സ്ഥലത്തിനും പട്ടയം നല്കാന് തീരുമാനിച്ചിട്ടുള്ളതായും അറിയുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സെന്റൊന്നിന് നൂറുരൂപ ഈടാക്കിയാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി പതിച്ചുനല്‍കിയത്. ഇതിന് പിന്നാലെയാണ് പട്ടയവും നല്കാന് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. നേരത്തെ സുപ്രീംകോടതിയുടെ മാനദണ്ഡങ്ങളും അക്കൗണ്ടന്റ് ജനറലിന്റെ വിമര്‍ശനങ്ങളും മറികടന്നാണ് സെന്റ്മേരീസ് കോളേജിന്റെ 5,54,400 രൂപയും സെന്റ് തോമസ് കോളേജിന്റെ 9,54,80,101 രൂപയുടെ പാട്ട കുടിശീകയും എഴുതിത്തള്ളാന്‍ ഉത്തരവിട്ടത്.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി രേഖകള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.എ.ജി.യുടെ റിപ്പോര്‍ട്ടില്‍ പ്രസ്തുത തുക എഴുതിതള്ളുകയാണെങ്കില്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും കൂടാതെ ഇതു സംബന്ധിച്ച് വിജിലന്‍സ് കോടതിയിലും ഹൈക്കോടതിയിലും ലോകായുക്തയിലും കേസ് നിലവിലുണ്ടെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇതിനുപുറമെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളി പതിച്ച് നല്കാന് ഉത്തരവായാല്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.ലാന്റ് റവന്യു കമ്മീഷണറുടെ നിര്‍ദ്ദേശത്തിലും കുടിശിക എഴുതിത്തള്ളുന്നതിനെതിരെ പരാമര്‍ശമുണ്ട്.
ഈ വസ്തുത നിലനില്‍ക്കെയാണ് തൃശൂര്‍ ജില്ല കളക്ടറുടെ അപേക്ഷ പ്രകാരം കോടികളുടെ പാട്ടകുടിശ്ശിക സര്‍ക്കാര്‍ എഴുതിത്തള്ളിയത്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: